Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:23 AM IST Updated On
date_range 13 Aug 2022 12:23 AM ISTമെഡൽത്തിളക്കത്തിൽ കോട്ടയം എസ്.പി കെ. കാർത്തിക്
text_fieldsbookmark_border
കോട്ടയം: പാമ്പാടിയിലെ വൻമോഷണക്കേസിൽ 48 മണിക്കൂറിനകം പ്രതിയെ പിടികൂടിയതിന് പിന്നാലെ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിനെത്തേടി കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ മെഡൽ. ആലുവ റൂറൽ എസ്.പി ആയിരിക്കെ നടത്തിയ കുറ്റാന്വേഷണങ്ങളിലെ മികവാണ് മെഡലിനർഹനാക്കിയത്. കോതമംഗലത്തെ മാനസ കൊലപാതകം, പാലാരിവട്ടം പാലം, ട്വന്‍റി 20 പ്രവർത്തകൻ ദീപുവിന്‍റെ കൊലപാതകം, മൊഫിയ പർവീന്‍റെ ആത്മഹത്യ, കലാഭവൻ മണിയുടെ മരണം തുടങ്ങിയ നിരവധി കേസുകളുടെ അന്വേഷണത്തിന് ചുക്കാൻ പിടിച്ചത് കാർത്തിക്കായിരുന്നു. മാനസ കേസിൽ കേരളത്തിന് പുറത്തുള്ള പ്രതികളെയടക്കം പിടികൂടി സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞത് അന്വേഷണസംഘത്തിന്‍റെ നേട്ടമാണ്. വിജിലൻസ് എറണാകുളം എസ്.പി ആയിരിക്കെയാണ് പാലാരിവട്ടം പാലം കേസ് അന്വേഷിച്ചത്. തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശിയായ ഇദ്ദേഹം 2011 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. പാലക്കാട് എ.എസ്.പി ആയാണ് സർവിസിൽ പ്രവേശിച്ചത്. തൃശൂർ റൂറലിലും വയനാട്ടിലും എസ്.പി ആയിരുന്നു. സ്ഥിരം കുറ്റവാളികളെ ജയിലിലടക്കാൻ അദ്ദേഹം ആവിഷ്കരിച്ച ഓപറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ആലുവ റൂറൽ ജില്ലയിൽ 57 പേരെ ജയിലിലടച്ചു. 37 പേരെ നാടുകടത്തി. കോവിഡ് കാലത്ത് നടപ്പാക്കിയ കിച്ചൻ ഗാർഡ് ചലഞ്ച്, തൗസന്‍റ് ഐസ്, രക്തദാനം, സേഫ് പബ്ലിക് സേഫ് പൊലീസ്, ശുഭയാത്ര, നിങ്ങൾക്കരികെ, കാടിന്‍റെ മക്കൾക്ക് കൈത്താങ്ങ്, കരുതലിന്‍റെ ഭക്ഷണപ്പൊതി തുടങ്ങി നിരവധി ജനകീയ പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കി. കാർത്തിക് രൂപകൽപന ചെയ്ത 'ഹാപ്പി അറ്റ് ഹോം' എന്ന ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ദേശീയതലത്തിൽ ശ്രദ്ധ നേടി. മികച്ച അന്വേഷണത്തിനുള്ള മുഖ്യമന്ത്രിയുടെ ബാഡ്‌ജ് ഓഫ് ഓണർ ലഭിച്ചിട്ടുണ്ട്. ആലുവ റൂറൽ എസ്.പി പദവിയിൽനിന്ന് കഴിഞ്ഞ ജൂലൈ 14നാണ് കോട്ടയം എസ്.പിയായി ചുമതലയേറ്റത്. ചുരുങ്ങിയ കാലയളവില്‍ തന്നെ ജില്ലയിലെ ഗുണ്ടകള്‍ക്കെതിരെ ശക്തമായ നിയമ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ടീം വർക്കിന്‍റെ നേട്ടം കോട്ടയം: മികച്ച ടീമിനെ ലഭിച്ചതും ഒത്തൊരുമിച്ചുള്ള അന്വേഷണവുമാണ് കുറ്റാന്വേഷണ മികവിനുള്ള മെഡലിനർഹനാക്കിയതെന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്. കൂടെയുണ്ടായിരുന്നവരുടെ കാര്യക്ഷമതയും ഉയർന്ന ഉദ്യോഗസ്ഥരുടെ പിന്തുണയും സഹായകമായി. കോതമംഗലം ഡെന്‍റൽ കോളജ് വിദ്യാർഥിനി മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ സുഹൃത്ത് രാഖിൽ സ്വയം നിറയൊഴിച്ച് മരിച്ച കേസിൽ ശാസ്ത്രീയ അന്വേഷണം നടത്തി പ്രതികളെയെല്ലാം അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചു. കൃത്യം നടത്താൻ സഹായിച്ച മുഴുവൻപേരെയും നിയമനടപടിയിലേക്ക് എത്തിച്ച് പഴുതടച്ച രീതിയിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനായെന്നും എസ്.പി പറഞ്ഞു. KTG K KARTHIK - കോട്ടയം ജില്ല പൊലീസ് മേധാവി കെ. കാർത്തിക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story