Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 1:13 AM IST Updated On
date_range 9 Aug 2022 1:13 AM ISTമീനച്ചിലാറിെൻറ ഒഴുക്ക് തടഞ്ഞ് ചെക്ക് ഡാമുകളോ..!
text_fieldsbookmark_border
മീനച്ചിലാറിൻെറ ഒഴുക്ക് തടഞ്ഞ് ചെക്ക് ഡാമുകളോ..! കോട്ടയം: മീനച്ചിലാറിൻെറ ഇരുകരയിലും വെള്ളപ്പൊക്കത്തിൻെറ തീവ്രത കൂട്ടിയത് അശാസ്ത്രീയ ചെക്ഡാമുകളെന്ന് വ്യാപക ആക്ഷേപം. ഇത്തവണ വെള്ളം കയറിയ മിക്കയിടങ്ങളിലും നാട്ടുകാർ വില്ലനായി ചൂണ്ടിക്കാട്ടിയത് ചെക്ഡാമുകളെയാണ്. മൂന്നിലവിലും കൂട്ടിക്കലിലും വെള്ളപ്പൊക്കത്തിന് കാരണമായ ചെക്ഡാമുകൾ പൊളിച്ചുമാറ്റാൻ മന്ത്രി വി.എൻ. വാസവൻ നിർദേശം നൽകിയതും നാട്ടുകാരുടെ പരാതിയെത്തുടർന്നായിരുന്നു. ആകെ 78 കിലോമീറ്റർ നീളമുള്ള ആറ്റിലെ കൈവഴികളിലടക്കമായി നൂറുകണക്കിന് ചെക്ഡാമുകളാണുള്ളത്. 2009ൽ കിടങ്ങൂരിലാണ് ആദ്യ തടയണ പണിയുന്നത്. ഇപ്പോൾ മുട്ടിനു മുട്ടിന് തടയണ എന്നതാണ് മീനച്ചിലാറിലെ സ്ഥിതി. അശാസ്ത്രീയമായ ഈ കോൺക്രീറ്റ് നിർമിതികൾ പ്രളയകാരണമാകുന്നെന്നാണ് മീനച്ചിലാറിൻെറ തീരത്ത് വസിക്കുന്നവരും പരിസ്ഥിതിപ്രവർത്തകരും പറയുന്നത്. കഴിഞ്ഞ ദിവസം മൂന്നിലവ് ടൗണിൽ വെള്ളം കയറാനിടയാക്കിയത് മൂന്നിലവിൽ നാലുവർഷം മുമ്പ് പണിത ചെക്ഡാമാണെന്ന് നാട്ടുകാർ പറയുന്നു. ഭരണങ്ങാനം-പൈക റോഡിൽ ഇടമറ്റം വളഞ്ഞങ്ങാനത്ത് തുടരെ വെള്ളം കയറുന്നതും ഇറങ്ങാൻ വൈകുന്നതും കളരിയാമാക്കൽ കടവിലെ ചെക്ഡാം മൂലമാണെന്ന് അവിടത്തുകാരും ആരോപിക്കുന്നു. വേനലിൽ ജലലഭ്യത ഉറപ്പാക്കാനാണ് തടയണകൾ പണിയുന്നത്. ഇത് കൃത്യമായി വർഷകാലത്ത് തുറന്നിടുകയും വേനലിൽ അടച്ചിടുകയും വേണം. എന്നാൽ, കോൺക്രീറ്റുകൊണ്ട് മീറ്ററുകളോളം ഉയരത്തിൽ പുഴ തടഞ്ഞ് ഇടയിൽ വെള്ളമൊഴുകാൻ ചെറിയ വഴിയിടുകയാണ് നിലവിൽ ചെയ്യുന്നത്. മഴക്കാലത്ത് ഒഴുകിവരുന്ന അധികജലം ഒഴുകിപ്പോവാൻ ഇത് മതിയാവില്ല. ഇതോടെ വെള്ളം കരയിലേക്ക് കയറുകയാണ് ചെയ്യുന്നത്. കൃത്യമായി തടയണകൾ വൃത്തിയാക്കാത്തതിനാൽ മാലിന്യം അടിഞ്ഞും ഒഴുക്ക് തടസ്സപ്പെടുന്നുണ്ട്. പുഴയിലേക്കിറക്കി പണിയുന്ന പാലങ്ങളുടെ തൂണുകളും വെള്ളം തടയുന്നു. ഇതിനിടയിലാണ് മീനച്ചിലാറ്റിൽ തീക്കോയി മുതൽ കോട്ടയം വരെ ഏഴിടത്ത് മിനിഡാമും റെഗുലേറ്റർ കം ബ്രിഡ്ജും നിർമിക്കാൻ ഇറിഗേഷൻ വകുപ്പ് പദ്ധതി തയാറാക്കിയത്. ഇതുകൂടി വരുന്നതോടെ വെള്ളപ്പൊക്കത്തിൻെറ കാഠിന്യം കൂടുമെന്നാണ് ആശങ്ക. മൂന്നിലവ്, തലപ്പലം പഞ്ചായത്തുകളിൽപെട്ട കളത്തൂക്കടവ് ചില്ലാച്ചി, മീനച്ചിൽ, ഭരണങ്ങാനം പഞ്ചായത്തുകളിൽപെട്ട ഇടമറ്റം കൂറ്റനാൽ കടവ്, പാലാ നഗരസഭയിലെ അരുണാപുരം, കോട്ടയം നഗരസഭയിലെ പാറമ്പുഴ എന്നിവിടങ്ങളിൽ മിനിഡാമും റെഗുലേറ്റർ കം പാലവും ഏറ്റുമാനൂർ പഞ്ചായത്തിലെ പള്ളിക്കുന്ന്, കിടങ്ങൂർ പഞ്ചായത്തിലെ ചെമ്പിളാവ്, തീക്കോയി പഞ്ചായത്തിലെ ചേരിപ്പാട് എന്നിവിടങ്ങളിൽ പാലം ഇല്ലാതെ മിനി ഡാമും നിർമിക്കാനാണ് പദ്ധതി. മിനി ഡാം നിർമിക്കുന്നതോടെ മീനച്ചിലാറിൻെറ സമീപ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ഒട്ടേറെ ഗ്രാമങ്ങൾ വെള്ളത്തിൽ മുങ്ങുമെന്നാണ് ആശങ്ക. ഓരോ വെള്ളപ്പൊക്കത്തിനും ദുരിതം അനുഭവിക്കുന്ന പാലാ, ഈരാറ്റുപേട്ട ടൗണുകളിലെ വ്യാപാരികളും മിനി ഡാമിനെ എതിർക്കുന്നു. എൻജിനീയർമാർക്ക് പാരിസ്ഥിതിക നിരക്ഷരത മാറുന്ന കാലാവസ്ഥക്കനുസരിച്ചും പരിസ്ഥിതിയെ പരിഗണിച്ചും തടയണ നിർമിക്കാൻ എൻജിനീയർമാർക്ക് വശമില്ല. വേനലിൽ ജലലഭ്യത ഉറപ്പാക്കാൻ ജനകീയ സഹകരണത്തോടെ പഞ്ചായത്തുകൾ സംവിധാനങ്ങൾ ആലോചിക്കണം. പുഴയെ തടഞ്ഞുനിർത്തിയുള്ള കോൺക്രീറ്റ് തടയണകൾ പരിഹാരമല്ല. ആദ്യം ദുരന്തനിർമിതി നടത്തുക, ദുരന്തങ്ങൾ നടന്നശേഷം ആ നിർമാണം പൊളിക്കുക, അപ്പോഴും ദുരന്തകാരണമാകുന്ന പുതിയ നിർമാണങ്ങൾ നടത്തുക. ഇതൊക്കെ ഇനിയെങ്കിലും അവസാനിപ്പിക്കണം. ഡോ. എസ്. രാമചന്ദ്രൻ, പ്രസിഡൻറ്, മീനച്ചിൽ നദീസംരക്ഷണ സമിതി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story