Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 1:06 AM IST Updated On
date_range 7 Aug 2022 1:06 AM ISTരണ്ടുവര്‍ഷംകൊണ്ട് ഒരു കോടിയിലേറെ രൂപ നഷ്ടം: പ്രസിഡന്റിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് യു.ഡി.എഫ്
text_fieldsbookmark_border
കാഞ്ഞിരപ്പള്ളി: തുടര്‍ച്ചയായി ആറു വര്‍ഷം ലാഭത്തില്‍ പ്രവര്‍ത്തിക്കുകയും ലാഭവിഹിതം നല്‍കുകയും ചെയ്ത പാറത്തോട് സര്‍വിസ് സഹകരണ ബാങ്ക് രണ്ടുവര്‍ഷം കൊണ്ട് ഒരു കോടിയിലേറെ രൂപ നഷ്ടത്തിലായതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ബാങ്ക് പ്രസിഡന്റ് കെ.ജെ. തോമസ് കട്ടക്കലിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ബാങ്ക് ഭരണസമിതി അംഗങ്ങളായ വൈസ് പ്രസിഡന്റ് റീന മോള്‍ ഷാമോന്‍, മറിയാമ്മ ജോസഫ്, ജലാല്‍ പൂതക്കുഴി, സിസിലിക്കുട്ടി ജേക്കബ് എന്നിവര്‍ വാർത്തസമ്മേളനത്തില്‍ ആരോപിച്ചു. പ്രസിഡന്റ് അധികാരമേല്‍ക്കുമ്പോള്‍ ബാങ്ക് 15 ലക്ഷം രൂപ ലാഭത്തിലായിരുന്നു. കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇടതുപക്ഷത്തേക്ക് മാറിയശേഷം ബോര്‍ഡ് അംഗങ്ങളുടെ അഭിപ്രായം മുഖവിലയ്ക്കെടുക്കാതെ ഇടതു ഭരണസമിതി അംഗങ്ങളും ഒരുപറ്റം ജീവനക്കാരും ചേര്‍ന്ന് ബാങ്കിനെ പ്രതിസന്ധിയിലാക്കുകയായിരുന്നു. ഇതില്‍നിന്ന് രക്ഷപ്പെടുന്നതിനും സഹകാരികളെ തെറ്റിദ്ധരിപ്പിക്കുന്നതിനുംവേണ്ടി ബോധപൂര്‍വം നടത്തിയ ഒളിച്ചോട്ടമാണ് രാജി. ഇടതു നേതാക്കളായ മുന്‍ ബാങ്ക് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം ഒരു കോടിയിലേറെ രൂപയും കേരള കോണ്‍ഗ്രസ് എം നേതാവുകൂടിയായ പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്ട് അരക്കോടിയോളം രൂപയും വര്‍ഷങ്ങളായി കുടിശ്ശിക വരുത്തിയതിനെ ബോര്‍ഡ് അംഗങ്ങളായ തങ്ങള്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് ബാങ്കില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. നിയമവിരുദ്ധ നടപടികള്‍ ചൂണ്ടിക്കാട്ടിയ ഡയറക്ടര്‍ ബോര്‍ഡ് അംഗം ജലാല്‍ പൂതക്കുഴിയെ ചില ജീവനക്കാരെ കൂട്ടുപിടിച്ച് കള്ളക്കേസില്‍ കുടുക്കി. പലിശ ഉള്‍പ്പെടെ ഒരുകോടി 30 ലക്ഷം രൂപ കുടിശ്ശിക വരുത്തിയതിനെത്തുടര്‍ന്ന് ജോയന്റ് രജിസ്ട്രാര്‍ അയോഗ്യനാക്കുന്ന ഘട്ടമെത്തിയപ്പോഴാണ് ജോണിക്കുട്ടി രാജിവെച്ചത്. പുറത്താക്കിയ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കണമെന്ന് യു.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു എന്നത് വാസ്തവ വിരുദ്ധമാണ്. ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട പരാതി അന്വേഷിച്ച സബ് കമ്മിറ്റി, കുറ്റക്കാരെന്ന് കണ്ടെത്തി പേരു പരാമര്‍ശിച്ച ബാങ്കിന്റെ അസി. സെക്രട്ടറി എം.ആര്‍. സിന്ധുവിനെതിരെ രേഖാമൂലം നോട്ടീസ് നല്‍കണമെന്ന അഞ്ച് അംഗങ്ങളുടെ ആവശ്യം നിരാകരിക്കുകയും ഫയലുകളില്‍ തിരുത്തല്‍ വരുത്തുന്നതിനുള്ള അവസരം ഇവര്‍ക്ക് നല്‍കുകയും ചെയ്തതായി സെക്രട്ടറി സമ്മതിക്കുകയുണ്ടായി. എം.ആര്‍. സിന്ധു ഇടക്കുന്നം ബ്രാഞ്ച് മാനേജറായിരിക്കെ നല്‍കിയ ഫര്‍ണിച്ചര്‍ ലോണുകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ ബോര്‍ഡ് അംഗങ്ങള്‍ക്കും കത്ത് ലഭിച്ചിട്ടുണ്ട്. ഇതും അന്വേഷിക്കാന്‍ തയാറാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story