Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 7:52 PM GMT Updated On
date_range 5 Aug 2022 7:52 PM GMTകുഴൽപണ വേട്ട; പൊലീസിന് സഹായകമായത് സീറ്റിനടിയിൽ കണ്ടെത്തിയ ചെറിയ താക്കോൽ ദ്വാരം
text_fieldsbookmark_border
കട്ടപ്പന: ഒരുകോടിയുടെ കുഴൽപണം കട്ടപ്പനയിൽ പിടിച്ച സംഭവത്തിൽ പൊലീസിന് സഹായകമായത് സീറ്റിനടിയിൽ കണ്ടെത്തിയ ചെറിയ താക്കോൽ ദ്വാരം. സംഭവത്തിൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും കസ്റ്റഡിയിൽ എടുത്ത പ്രതികൾ ജ്യാമത്തിലിറങ്ങി. മലപ്പുറം കോട്ടക്കൽ സ്വദേശി പ്രതീഷ് (40), മൂവാറ്റുപുഴ സ്വദേശി ഷബീർ (57) എന്നിവരാണ് കുഴൽപണ കേസിൽ കട്ടപ്പനയിൽ പൊലീസിന്‍റെ പിടിയിലായത്. കാറിനുള്ളിൽ കള്ളപ്പണം കടത്തുന്നതായി കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പിയുടെ സ്‌പെഷൽ ടീമംഗങ്ങൾ പുളിയന്മലയിൽ കാത്തുനിന്ന് ടൊയോട്ട എത്തിയോസ് കാർ പിടികൂടി പരിശോധന നടത്തുകയായിരുന്നു. കാറിനുള്ളിൽ അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഒടുവിൽ കാർ സർവിസ് സ്റ്റേഷനിൽ എത്തിച്ച് റാമ്പിൽ കയറ്റി ഉയർത്തി പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല. കൂടുതൽ പരിശോധനയിൽ സീറ്റിനടിയിൽ കണ്ടെത്തിയ ചെറിയൊരു താക്കോൽ ദ്വാരമാണ് നിർണായകമായത്. ഇരുമ്പ് കട്ടർ ഉപയോഗിച്ച് അറുത്ത് തുറന്നപ്പോൾ കണ്ടെത്തിയത് ഒരുകോടി രണ്ടരലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ. ഭൂരിഭാഗവും 500ന്‍റെ കെട്ടുകൾ. ചുരുക്കം ചില 2000ന്റെ കെട്ടുകളും. പ്രതിഫലം വാങ്ങി കൃത്യസമയത്ത് വാഹനമെത്തിക്കുകയെന്ന ദൗത്യമാണ് തങ്ങൾക്കെന്ന് പിടിയിലായവർ മൊഴി നൽകിയിരുന്നു. 4000 രൂപയാണ് തങ്ങൾക്ക് ഒരു റൂട്ടിന് പറഞ്ഞിരിക്കുന്ന കൂലിയെന്നാണ് ഇവർ അന്വേഷണസംഘത്തിന് നൽകിയ വിവരം. വാഹനത്തിൽ സ്വർണമാണോ പണമാണോ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് പലപ്പോഴും അറിയാറില്ല. മൂവാറ്റുപുഴയിൽനിന്ന് കാറെടുത്ത് ചെന്നൈയിൽ എത്തിക്കുക അവിടെനിന്ന് തിരികെ മൂവാറ്റുപുഴയിലെത്തിക്കുക. ഇതായിരുന്നു കരാർ. അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ വെച്ച് പൊലീസ് കോടതിക്ക് റിപ്പോർട്ട് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story