Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:36 AM IST Updated On
date_range 12 Jun 2022 5:36 AM ISTരാജ്യതാൽപര്യത്തിനെതിരായ ഒരു ശക്തിക്ക് മുന്നിലും കീഴടങ്ങില്ല -പിണറായി വിജയൻ
text_fieldsbookmark_border
കോട്ടയം: സ്വർണക്കടത്ത് കേസിൽ പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യതാൽപര്യത്തിനും നാടിനും എതിരായ ഒരു ശക്തിക്ക് മുന്നിലും കീഴടങ്ങുന്ന പ്രശ്നമില്ല. അവർ ഏതുതരത്തിലുള്ള പിപ്പിടി കാട്ടിയാലും ഇങ്ങോട്ട് ഏശില്ല. കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളന ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ''ഇതൊക്കെക്കൊണ്ട് അങ്ങ് ഇളക്കിക്കളയാം എന്ന് വിചാരിച്ചാൽ അതിന് വേറെ ആളെ നോക്കണം. അത് മനസ്സിൽവെച്ചാൽ മതി. ജനങ്ങളെ പൂർണ വിശ്വാസമുണ്ട്. ഒരുകൂട്ടർ അത്യന്തം പരിഹാസ്യമായ നിലപാടെടുക്കുമ്പോൾ അത് തിരിച്ചറിയാൻ ജനങ്ങൾക്ക് കഴിയും'' -പിണറായി പറഞ്ഞു. കേരളത്തിൽ ലൈസൻസില്ലാതെ എന്തും പറയാനാവില്ലെന്ന് വ്യക്തമാണ്. ലൈസൻസില്ലാതെ എന്തും പറയാമെന്ന നിലയെടുത്താൽ എന്തായിരിക്കും ഫലമെന്ന് അടുത്തിടെ കണ്ടു. ഒന്ന് വിരട്ടാൻ നോക്കി. അതൊക്കെ കൈയിൽ വെച്ചാൽ മതി. ഈ നാട് ആഗ്രഹിക്കുന്ന പൊതുവായ രീതിയുണ്ട്. വലിയതോതിൽ ഭിന്നത വരുത്താമെന്ന് കരുതി എന്തും വിളിച്ചുപറഞ്ഞാൽ അംഗീകരിക്കില്ല. അവരുടെ പിന്നിൽ ഏത് കൊലകൊമ്പൻ അണിനിരന്നാലും ശക്തമായ നടപടിയെടുക്കും. മാധ്യമങ്ങളിൽ ചിലത് എത്ര ശതമാനം സ്ഥലമാണ് ചില കാര്യങ്ങൾക്ക് നീക്കിവെക്കുന്നത്. ഇതാണ് നാടിന്‍റെ ഗതികേട്. ചില കാര്യങ്ങൾക്ക് അമിത പ്രാധാന്യം നൽകി ആളുകളെ മായാവലയത്തിലാക്കിക്കളയാമെന്ന് അവർ കരുതുന്നു. അങ്ങനെ സർക്കാറിനെ പുച്ഛത്തോടെ കാണുന്ന നിലയിലെത്തിക്കാമെന്നാണോ കരുതുന്നത്. മാധ്യമങ്ങളുടെ വിശ്വാസ്യതക്ക് ചേരുന്നതാണോ ഇതെന്ന് പരിശോധിക്കണം. പാളിച്ചകൾ അവർ സ്വയം പരിശോധിക്കണം. തിരുത്താൻ വരുന്നില്ല. പക്ഷേ, സ്വയം പരിശോധിക്കേണ്ട സമയം അതിക്രമിച്ചു. സർക്കാറിനെ നല്ല രീതിയിൽ പിന്താങ്ങുന്ന സമീപനമാണ് ജനങ്ങൾ സ്വീകരിച്ചത്. വർഗീയതയെ പ്രീണിപ്പിച്ച് മതനിരപേക്ഷത സംരക്ഷിക്കാൻ സാധിക്കില്ല. മതനിരപേക്ഷമാണെന്ന് പറയുന്നവർപോലും വർഗീയതയുടെ ചിഹ്നം അണിയുന്നു. വർഗീയതയുമായി സമരസപ്പെടുന്നത് അത് പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്. വർഗീയതയെ ശക്തമായി തള്ളിക്കളയുകയാണ് മതനിരപേക്ഷത നിലനിർത്താൻ പ്രധാനം. എന്നാൽ, ന്യൂനപക്ഷങ്ങളിലെ ചെറിയ വിഭാഗം തെറ്റായി ചിന്തിക്കുന്നു. ഭൂരിപക്ഷ വർഗീയതയെ ന്യൂനപക്ഷ വർഗീയതകൊണ്ട് നേരിടാമെന്ന ഇവരുടെ നിലപാട് ആത്മഹത്യാപരമാണ്. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ പരസ്പരപൂരകങ്ങളാണ്. രാജ്യത്ത് ആർക്കും എന്തും പറയാവുന്ന സ്ഥിതിയാണ്. ഇതാണ് പ്രവാചകനിന്ദയിൽ കാര്യങ്ങൾ എത്തിച്ചത്. ഇത് ലോകരാജ്യങ്ങളുടെ മുന്നിൽ ഇന്ത്യയുടെ മുഖം വികൃതമാക്കി. ഭൂരിപക്ഷ വർഗീയതയുടെ നിലപാടാണ് ഇത്. കേരളത്തിൽ ഇതൊന്നും നടക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്‍റ് ഡോ.എം.എ. നാസർ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story