Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:45 AM IST Updated On
date_range 11 Jun 2022 5:45 AM ISTഡി.സി.സി കലക്ടറേറ്റ് മാർച്ച്: പൊലീസിന് കല്ലേറ്; പ്രവർത്തകർക്ക് ജലപീരങ്കി
text_fieldsbookmark_border
കോട്ടയം: സ്വർണക്കടത്ത് കേസിൽ സ്വപ്നയുടെ വെളിപ്പെടുത്തലിൻെറ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റിലേക്ക് മാർച്ചിൽ സംഘർഷം. പൊലീസിനുനേരെ കല്ലേറ്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രാവിലെ ഗാന്ധിസ്ക്വയറിൽനിന്ന് പ്രകടനമായാണ് പ്രവർത്തകരെത്തിയത്. വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. കലക്ടറേറ്റിൻെറ രണ്ടുകവാടങ്ങളും ബാരിക്കേഡ് വെച്ച് അടച്ചു. ഗതാഗതവും തടഞ്ഞു. പ്രധാന കവാടത്തിലെത്തിയ പ്രവർത്തകരിൽ ചിലർ ബാരിക്കേഡിനുമുകളിൽ വലിഞ്ഞുകയറി കൊടിയുയർത്തി. ഉദ്ഘാടന യോഗത്തിനുശേഷം നേതാക്കൾ പിൻവലിഞ്ഞതോടെ പ്രവർത്തകർ വീണ്ടും പൊലീസ് ഗോ ബാക്ക് വിളികളോടെ ബാരിക്കേഡ് മറിച്ചിടാനും കയറാനും ശ്രമിച്ചു. കലക്ടറേറ്റിനകത്തേക്ക് പൊലീസിനുനേരെ കല്ലുകളും വെള്ളക്കുപ്പികളും കൊടികളും വലിച്ചെറിഞ്ഞു. ജലപീരങ്കി വാഹനത്തിലും നിരവധി കല്ലുകൾ പതിച്ചു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എത്തി കല്ലെറിയുന്നവരെ വിലക്കുകയും പൊലീസിനോട് സംസാരിക്കുകയും ചെയ്തു. ജലപീരങ്കി വാഹനം മാറ്റാതെ തങ്ങൾ പിന്മാറില്ലെന്ന് അറിയിച്ചതോടെ പൊലീസ് വാഹനം മാറ്റി. ഇതോടെ പ്രവർത്തകൾ പിരിഞ്ഞുപോയി. യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമരത്തെ പൊലീസിൻെറ തോക്കോ ലാത്തിയോ ഉയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചാൽ കേരള ജനത തിരിച്ചടിക്കുമെന്ന് തിരുവഞ്ചൂർ പറഞ്ഞു. നേതാക്കളായ കെ.സി. ജോസഫ്, ടോമി കല്ലാനി, ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷ്, കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു. സമരച്ചൂടിൽ കലക്ടറേറ്റ് കവാടം കോട്ടയം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങൾ ഉയർന്നതോടെ കലക്ടറേറ്റ് കവാടം വീണ്ടും സമരച്ചൂടിൽ. ബുധനാഴ്ച യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചോടെയാണ് സമരങ്ങൾക്ക് തുടക്കമായത്. വ്യാഴാഴ്ച യുവമോര്‍ച്ച പ്രവര്‍ത്തകർ നടത്തിയ മാർച്ചിൽ സംഘർഷാവസ്ഥയുണ്ടായി. ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, കലക്ടറേറ്റിനു മുന്നിലെ ലോട്ടറി വില്‍പനക്കാരിക്കും പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. രാവിലെ തിരക്കുള്ള സമയത്ത് ബാരിക്കേഡുവെച്ച് കവാടം അടച്ചിടുന്നതിനാൽ കലക്ടറേറ്റിലേക്ക് വിവിധ ആവശ്യങ്ങൾക്കെത്തുന്ന പൊതുജനം വലയുകയാണ്. വെള്ളിയാഴ്ച കലക്ടറേറ്റിൻെറ രണ്ടു കവാടങ്ങളും അടച്ചിരുന്നു. ജില്ല പഞ്ചായത്ത് ഓഫിസ് വഴിയുള്ള ചെറിയ ഗേറ്റും പൂട്ടിയതോടെ കലക്ടറേറ്റ് വളപ്പിൽ കുടുങ്ങിയ പലരും വഴി അന്വേഷിച്ചുനടപ്പായി. തുടര്‍ച്ചയായ സമരങ്ങള്‍ അരങ്ങേറുന്നതോടെ, കലക്ടറേറ്റ് പരിസരത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുന്നതും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. കഞ്ഞിക്കുഴി മുതല്‍ നീളുന്ന വാഹനനിര നഗരത്തിലെ ഗതാഗത സംവിധാനങ്ങള്‍ താറുമാറാക്കുകയും ചെയ്യും. ........
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story