Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:36 AM IST Updated On
date_range 2 Jun 2022 5:36 AM ISTവ്യാജപട്ടയം ഉപയോഗിച്ച് കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിക്കാൻ കലക്ടറുടെ ഉത്തരവ്
text_fieldsbookmark_border
മൂന്നാർ: മൂന്നാര്‍ ടൗണിലെ ഒന്നരയേക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു. ഭൂമി കൈവശപ്പെടുത്താന്‍ ഉപയോഗിച്ച നാല് രവീന്ദ്രന്‍ പട്ടയങ്ങൾ റദ്ദാക്കാനുള്ള ശിപാർശ ശരിവെച്ചാണ് കലക്ടറുടെ പുതിയ ഉത്തരവ്. പഴയ മൂന്നാറിലെ സർക്കാർ ഭൂമി കൈയേറാൻ ഉപയോഗിച്ച 11 പട്ടയങ്ങളാണ് റദ്ദാക്കുന്നത്. മൂന്നാര്‍ കെ.ഡി.എച്ച് വില്ലേജിലെ സര്‍വേ നമ്പര്‍ 912ൽപെട്ട പഴയമൂന്നാര്‍ ഉള്‍പ്പെടുന്ന ടൗണ്‍ പ്രദേശത്തെ ഭൂമിയാണ് തിരിച്ചുപിടിക്കാന്‍ ഉത്തരവിട്ടിട്ടുള്ളത്. 40 വര്‍ഷം മുമ്പ് സാമൂഹികവനവത്കരണത്തിനായി സ്വകാര്യ വ്യക്തി വിട്ടുകൊടുത്ത ഭൂമിയാണിത്. എന്നാല്‍, വനവത്കരണം നടന്നില്ലെന്നും മരിയദാസ് എന്നയാൾ ഈ ഭൂമി കൈവശപ്പെടുത്തി 15 വ്യാജപട്ടയങ്ങള്‍ ഉണ്ടാക്കിയെന്നും കാണിച്ച് പഴയ ഉടമയുടെ ബന്ധുക്കൾ ഹൈകോടതിയെ സമീപിച്ചു. ഒന്നുകിൽ ഈ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്നും അല്ലെങ്കില്‍ അനന്തരാവകാശിക്ക് വിട്ടുനല്‍കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു കോടതിയെ സമീപിച്ചത്. സംഭവത്തിന്‍റെ നിജസ്ഥിതി അറിയിക്കാനും വ്യാജമെങ്കില്‍ പട്ടയം റദ്ദാക്കണമെന്നും ഹൈകോടതി ഉത്തരവിട്ടു. ഇതനുസരിച്ച് മുൻ സബ് കലക്ടർ രേണുരാജ് നാലു പട്ടയം റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഭൂമി കൈവശംവെച്ച മരിയദാസ് കലക്ടർക്ക് അപ്പീല്‍ നല്‍കി. ഈ അപ്പീല്‍ തള്ളിക്കൊണ്ടാണ് കലക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. നിലവിലെ പട്ടയത്തിന്‍റെ ഉടമകള്‍ ശരിയായ അവകാശികള്‍ അല്ലെന്നും ഇതില്‍ മൂന്നുപേര്‍ ഇപ്പോള്‍ ഭൂമി കൈവശം വെച്ചിരിക്കുന്ന ആളുടെ ബന്ധുക്കള്‍ ആണെന്നും മറ്റൊരാള്‍ ഒരു സ്ത്രീയാണെന്നും അവരുടെ പേരില്‍ പട്ടയമുണ്ടെന്ന കാര്യം അവര്‍ക്കറിയില്ലെന്നും കണ്ടെത്തി. ഇക്കാരണങ്ങൾ കൊണ്ടുതന്നെ പട്ടയങ്ങള്‍ വ്യാജമാണെന്നാണ് കലക്ടര്‍ കണ്ടെത്തിയത്. ബാക്കി 11 പട്ടയങ്ങളുണ്ട്. ഈ പട്ടയങ്ങളെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താനും വ്യാജമെങ്കില്‍ ഉടന്‍ റദ്ദുചെയ്യാനും ദേവികുളം സബ് കലക്ടര്‍ക്ക് നിർദേശം നല്‍കി. ഏറ്റെടുക്കുന്ന ഭൂമിക്ക് 50 കോടിയോളം രൂപ വിപണി വിലവരുമെന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story