Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 5:31 AM IST Updated On
date_range 24 May 2022 5:31 AM ISTറവന്യൂ ഭൂമിയിലെ തേക്ക് മരങ്ങള്‍ മുറിച്ചുകടത്തൽ; റേഞ്ച് ഓഫിസര്‍ ഹാജരായി
text_fieldsbookmark_border
അടിമാലി: റവന്യൂ ഭൂമിയിലെ തേക്ക് മരങ്ങള്‍ മുറിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുഖ്യപ്രതിയായ റേഞ്ച് ഓഫിസര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. അടിമാലി മുന്‍ റേഞ്ച് ഓഫിസര്‍ ജോജി ജോണാണ് വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. കോടതി മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളുകയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാൻ നിര്‍ദേശം നൽകുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെ 10 മുതല്‍ അഞ്ചുമണി വരെ ചോദ്യം ചെയ്തു. രണ്ട് ദിവസംകൂടി പൊലീസിന് മുന്നില്‍ ഹാജരാകണം. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം കുറ്റം തെളിഞ്ഞാല്‍ കോടതിയില്‍ ഹാജരാക്കും. ജോജി ജോണിന് പുറമെ മുക്കുടം സെക്ഷന്‍ ഫോറസ്റ്റര്‍ സതീഷ്‌കുമാര്‍, കൊന്നത്തടി വില്ലേജിലെ ഫീല്‍ഡ് അസിസ്റ്റന്‍റ് രന്‍ജിത്ത് എന്നിവരും കൂട്ടുപ്രതികളാണ്. ഇതില്‍ രന്‍ജിത്തിന് കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. 2021 സെപ്റ്റംബറിലാണ് ജാമ്യമില്ല വകുപ്പ് പ്രകാരം ജോജി ജോണ്‍ ഉൾപ്പെടെയുള്ളവര്‍ക്കെതിരെ വെള്ളത്തൂവല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് എടുത്തതോടെ വനംവകുപ്പ് ജോജി ജോണിനെ സസ്‌പെൻഡ് ചെയ്തിരുന്നു. ഹൈകോടതിയിലും സുപ്രീംകോടതിയിലും മുന്‍കൂര്‍ ജാമ്യത്തിനായി ജോജി ജോണ്‍ ഹരജി നല്‍കി. കോടതി നിർദേശപ്രകാരമാണ് സ്റ്റേഷനില്‍ ഹാജരായത്. കൊന്നത്തടി വില്ലേജിലെ മങ്കുവയില്‍നിന്ന് റവന്യൂ ഭൂമിയില്‍നിന്നടക്കം എട്ട് തേക്കുമരം മറിച്ചുകടത്തിയ സംഭവത്തില്‍ ഒന്നാം പ്രതിയായാണ് പൊലീസ് കേസ് എടുത്തത്. മങ്കുവ മുക്കുംതോട്ടത്തില്‍ ജോയിക്ക് ലഭ്യമായ അനുമതിയുടെ മറവിലാണ് പുറമ്പോക്കിലേത് ഉള്‍പ്പെടെ തേക്ക് മരങ്ങള്‍ വെട്ടിക്കടത്തിയത്. ഫോറസ്റ്റ് വിജിലന്‍സ് വിഭാഗം പെരുമ്പാവൂരിലെ മില്ലില്‍നിന്നും കുമളിയില്‍ റേഞ്ച് ഓഫിസറുടെ ഉറ്റബന്ധുവിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍നിന്നുമാണ് തൊണ്ടിമുതല്‍ പിടികൂടിയത്. മന്നാങ്കണ്ടം വില്ലേജ് ഓഫിസറുടെ മൊഴിപ്രകാരം അടിമാലി പൊലീസാണ് ജോജി ജോണിനെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story