ലോകകപ്പ്; സുധീറിന്റെ വീടും കടയും കാറുമെല്ലാം ബ്രസീൽ മയം
text_fieldsബ്രസീൽ സുധീർ ബ്രസീലിന്റെ നിറമടിച്ച വീടിനും വാഹനങ്ങൾക്കും സമീപം
ഇരവിപുരം: ലോകകപ്പ് ഫുട്ബാളിന്റെ ആവേശാരവങ്ങൾ നെഞ്ചേറ്റുന്നതിൽ കൊല്ലൂർവിള പള്ളിമുക്ക് മഹാത്മാനഗർ 61 കലവറപുത്തൻവീട്ടിൽ സുധീറിന്റെ കാൽവെപ്പുകൾ വേറിട്ട രീതിയിലാണ്. കേവലം ഒരു ജഴ്സി അണിഞ്ഞ് ഫുട്ബാൾ പ്രേമം കാട്ടുന്നവരിൽനിന്ന് വ്യത്യസ്തമായി ഈ ഫുട്ബാൾ പ്രേമിയുടെ വീടും കടയും ബ്രസീലിന്റെ ‘ഔദ്യോഗിക തിളക്കത്തിലാകും’. മഞ്ഞയും പച്ചയും ഇടകലർന്ന വരയും വർണചിത്രങ്ങളും കൊണ്ട് തന്റെ ഫുട്ബാൾ നിലപാട് പരസ്യപ്പെടുത്തുകയാണ് ബ്രസീൽ സുധീർ എന്ന് വിളിപ്പേരുള്ള ഈ 50 കാരൻ. തന്റെ ജന്മദിനമായ ജൂൺ 12ന് ഫുട്ബാൾ മാമാങ്കത്തിന് കൊടിയേറുമ്പോൾ ലോകശ്രദ്ധയിലേക്ക് പള്ളിമുക്കും പരിസരവും മാറുകയാണ്.
ഫുട്ബാൾ കളിക്കാരനായ സുധീർ 2002 മുതലാണ് ബ്രസീലിനോടുള്ള തന്റെ ആരാധന തുറന്നുകാട്ടിത്തുടങ്ങിയത്. ആദ്യം തന്റെ ഇരുചക്രവാഹനത്തിന് ബ്രസീലിന്റെ നിറം കൊടുത്തു. പിന്നീട് കാറിന് നിറം കൊടുത്തെങ്കിലും മോട്ടോർവാഹന വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ പുറത്തിറക്കാനായില്ല. പിന്നീട് മഹാത്മാനഗറിലുള്ള തൻറെ വീടിനും ബ്രസീലിന്‍റെ നിറം കൊടുത്ത് വ്യത്യസ്തമാക്കി. മാടൻനടയിൽ ദേശീയ പാതക്കരികിലുള്ള തന്റെ ഒമാൻ ബേക്കറിക്കും ബ്രസീലിന്റെ നിറമടിച്ച് ആകെ ഒരു ബ്രസീൽ മയമാക്കി.
കടയാകെ ബ്രസീൽ താരങ്ങളുടെ ചിത്രങ്ങൾ പതിക്കുകയും ലോകകപ്പ് തീരും വരെ കരിക്കിൻ ഷേക്കിന് വിലയിൽ അമ്പതുശതമാനം ഇളവ് പ്രഖ്യാപിക്കുകയും ചെയ്തു. നിരവധി ഫുട്ബാൾ ക്ലബുകളിൽ അംഗമായ ഇദ്ദേഹം തന്റെ വീടിന് മുന്നിലും ബ്രസീൽ സുധീർ എന്നാണ് എഴുതിവെച്ചിരിക്കുന്നത്. നെയ്മറുടെ നേതൃത്വത്തിൽ ഇത്തവണ ലോകകപ്പ് ബ്രസീൽ കൊണ്ടുപോകുമെന്നാണ് സുധീർ പറയുന്നത്. ലോകകപ്പ് അവസാനിക്കുന്നതുവരെ നാട്ടുകാരുടെ ബ്രസീൽ സുധീറിന് വിശ്രമമില്ലാത്ത നാളുകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

