വന്ദന കൊലക്കേസ്: ജില്ല കോടതി ഇന്ന് പരിഗണിക്കും പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും
text_fieldsകൊല്ലം: ഹൗസ് സർജൻ വന്ദനദാസിനെ കൊലപ്പെടുത്തിയ കേസ് വിചാരണക്ക് മുന്നോടിയായ നടപടിക്രമങ്ങളുടെ ഭാഗമായി ബുധനാഴ്ച ജില്ല കോടതി പരിഗണിക്കും. വിചാരണക്ക് മുന്നോടിയായി പ്രൊഡക്ഷൻ വാറണ്ടിന്റെ അടിസ്ഥാനത്തിൽ പ്രതി സന്ദീപിനെ (43) കഴിഞ്ഞയാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു. നേരിട്ടോ ഓൺലൈനായോ പ്രതിയെ ഹാജരാക്കും.
ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിയെ ജാമ്യം നൽകി വിട്ടയച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവുകൾ നശിപ്പിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് വിചാരണക്കായി കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽനിന്ന് ജില്ല സെഷൻസ് കോടതിക്ക് കഴിഞ്ഞ മാസമാണ് കൈമാറിയത്. സംസ്ഥാനത്ത് ആദ്യമായി ഡോക്ടർ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവമെന്ന നിലയിൽ ഏറെ ചർച്ചയായ കേസിൽ ജൂലൈ ഒന്നിനാണ് കുറ്റപത്രം സമർപ്പിച്ചത്.
കൊട്ടാക്കര താലൂക്കാശുപത്രിയിൽ മേയ് 10ന് പുലർച്ച വന്ദനാദാസിനെ സന്ദീപ് ആക്രമിക്കുകയായിരുന്നു. പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് സഹായം അഭ്യർഥിച്ചതിനെ തുടർന്നാണ് അധ്യാപകനായ സന്ദീപിനെ മുറിവിൽ മരുന്നുവെക്കാനായി ആശുപത്രിയിൽ കൊണ്ടുവന്നത്. ആശുപത്രിയിൽവെച്ച് ഇയാൾ അക്രമാസക്തനാകുകയായിരുന്നു. സന്ദീപിന്റെ ആക്രമണത്തിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ, ആശുപത്രി ജീവനക്കാർ, ആശുപത്രി പരിസരത്തുണ്ടായിരുന്ന രോഗികൾ തുടങ്ങിയവർ ഉൾപ്പെടെ 136 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. പൊലീസുകാരെ ഉൾപ്പെടെ സന്ദീപ് കുത്തി പരിക്കേൽപിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ഹാജരാക്കിയിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സിസിൻ ജി. മുണ്ടയ്ക്കൽ ഹാജരാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

