വന്ദനാ ദാസ് കേസ്: സി.സി ടി.വി ക്യാമറ ദ്യശ്യങ്ങൾ തിരിച്ചറിഞ്ഞു
text_fieldsകൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡോ. വന്ദനാ ദാസ് കൊലചെയ്യപ്പെട്ട ദിവസം ആശുപത്രിയിലെ സി.സി ടി.വി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയതായി കേസിലെ സാക്ഷിയായ ഫോറൻസിക് വിദഗ്ധ കോടതി മുമ്പാകെ മൊഴി നൽകി.
കേസിന്റെ വിചാരണ നടക്കുന്ന കൊല്ലം അഡീ. സെഷൻസ് ജഡ്ജി പി.എൻ. വിനോദ് മുമ്പാകെ നടന്ന സാക്ഷി വിസ്താരത്തിൽ, ഇപ്രകാരം പരിശോധനക്ക് വിധേയമാക്കിയപ്പോൾ ആശുപത്രിയിലെ സി.സി ടി.വി ദ്യശ്യങ്ങളും യഥാർഥ സമയവുമായി വ്യത്യാസമുള്ളതായി കണ്ടെത്തിയതായും സാക്ഷി പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് ഉത്തരമായി കോടതിയെ അറിയിച്ചു.
സംഭവദിവസം വെളുപ്പിനെ പ്രതി സന്ദീപിനെ ആശുപത്രിയിൽ എത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ കോടതിയിൽ സ്ക്രീനിൽ കാണിച്ചത് തിരിച്ചറിഞ്ഞ സാക്ഷി ആ ദൃശ്യങ്ങളിൽ കാണുന്നവർ, ഫോറൻസിക് പരിശോധനക്കായി ലഭിച്ച ചിത്രങ്ങളിൽ ഉള്ളവരാണെന്നും മൊഴി നൽകി. കേസിലെ പന്ത്രണ്ടാം സാക്ഷിയായ രാജേന്ദ്രൻ പിള്ളയുടെ സാക്ഷി വിസ്താരം ശനിയാഴ്ച നടക്കും.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

