ബലാത്സംഗ കേസുകളിൽ രണ്ട് യുവാക്കൾ പിടിയിൽ
text_fieldsകടയ്ക്കൽ: വിവാഹ വാഗ്ദാനം നൽകി 20കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും 17കാരിയെ കടത്തിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലും ചിതറയിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള ചിതറ സൂര്യകുളം സ്വദേശി മുഹമ്മദ് ഷാൻ(24)ആണ് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായത്. 17 വയസ്സുകാരിക്ക് വിവാഹ വാഗ്ദാനം നൽകി കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ ചിതറ മാങ്കോട് ഇരപ്പിലിൽ അലിഖാൻ (20) ആണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായത്.
മോഷണം, പിടിച്ചുപറി, വധശ്രമം, അടിപിടി ഉൾപ്പെടെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി നിരവധി പൊലീസ് സ്റ്റേഷനുകളിൽ മുപ്പതോളം കേസുകളിൽ പ്രതിയാണ് പിടിയിലായ മുഹമ്മദ് ഷാനെന്ന് പൊലീസ് അറിയിച്ചു. ഒരു വർഷം മുമ്പ് യുവതിയുമായി മുഹമ്മദ് ഷാൻ അടുപ്പത്തിലാവുകയും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നു. 17 വയസ്സുകാരിയുമായി സമൂഹമാധ്യമം വഴി അടുപ്പത്തിലായ അലിഖാൻ കഴിഞ്ഞദിവസം പെൺകുട്ടിയെ കടത്തിക്കൊണ്ടുപോവുകയായിരുന്നു. മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിൽ ചിതറ പൊലീസ് കേസെടുത്തു.
അന്വേഷണത്തിൽ എറണാകുളത്തുനിന്ന് ഇരുവരും പൊലീസിന്റെ പിടിയിലായി. പെൺകുട്ടിയെ കൗൺസലിങ്ങിന് വിധേയയാക്കി ശേഷം യുവാവിനെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

