ആളില്ലാതെ തീരത്ത് കണ്ട നെതർലൻഡ്സ് പായ്ക്കപ്പൽ പിടിച്ചെടുത്തു
text_fieldsകൊല്ലം: തീരത്ത് ആളില്ലാതെ കിടന്ന പായ്കപ്പൽ കോസ്റ്റൽ പൊലീസ് കസ്റ്റഡിയിലെടുത്തു. നെതർലൻഡ്സ് ഡൈവിങ് പരിശീലകൻ ജെറോണിനെ എലിയൂട്ടിെൻറ പായ്ക്കപ്പലാണ് പിടിച്ചെടുത്തത്.
കൊല്ലം പോർട്ടിൽനിന്ന് 200 മീറ്റർ അകലെയാണ് ആളില്ലാതെ കിടന്ന പായ്ക്കപ്പൽ പട്രോളിങ്ങിനിടെ കോസ്റ്റൽ പൊലീസിെൻറ ശ്രദ്ധയിൽപെട്ടത്.
പായ്ക്കപ്പൽ കസ്റ്റഡിയിലെടുക്കുന്നതുകണ്ട് പോർട്ട് ഓഫിസിലെത്തിയ ജെറോണിനെ ചോദ്യം ചെയ്തു. വിവിധ ഏജൻസികളുമെത്തി രേഖകൾ പരിശോധിച്ചു. ജെറോണിനെ കേന്ദ്ര ഇന്‍റലിജൻസ്, ഇമിഗ്രേഷൻ, കസ്റ്റംസ് വിഭാഗങ്ങൾ ചോദ്യംചെയ്തു. കപ്പലിൽനിന്ന് അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കസ്റ്റംസ് സൂപ്രണ്ട് പറഞ്ഞു.
കഴിഞ്ഞ ആറുമാസമായി കൊച്ചി കേന്ദ്രീകരിച്ച് വിദ്യാർഥികൾക്കും യുവജനങ്ങൾക്കും ഡൈവിങ് പരിശീലനം നൽകി വരികയായിരുന്നു ജെറോൺ. ഇതിനുള്ള അനുമതി ഉണ്ടായിരുന്നു. ഗോവ ഉൾപ്പെടെ പല സ്ഥലങ്ങളിലും മുമ്പ് പരിശീലനം നൽകിയിട്ടുണ്ട്. ഫ്രീ ഡൈവിങ് കോച്ച് അസോസിയേഷൻ സ്ഥാപകൻ കൂടിയായ ജെറോൺ കൊച്ചിയിൽനിന്ന് പോർട്ട്ബ്ലെയറിലേക്കുള്ള യാത്രയിൽ പായ്ക്കപ്പലിൽ ചെറിയ അറ്റകുറ്റപ്പണി ഉണ്ടായതിനാലാണ് കൊല്ലം തീരത്തടുപ്പിച്ചത്.
ഹരി എന്ന് പേരുളള സുഹൃത്തിനെ കാണാനാണ് കൊല്ലത്തിറങ്ങിയത്. പായ്ക്കപ്പൽ തീരത്തോടടുപ്പിച്ചശേഷം ചെറിയ വള്ളത്തിൽ കരയിലെത്തി. ഇതിനിടയിലാണ് തീരത്ത് ആളില്ലാതെ കിടന്ന പായ്ക്കപ്പൽ കോസ്റ്റൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായ പരിശോധനക്കുശേഷം വ്യാഴാഴ്ച തുടർനടപടിയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.