ചിന്നക്കടയിലെ അപകട ബോർഡ് നീക്കി; ‘മാധ്യമം’ വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് മേയർ ഇടപെട്ടത്
text_fieldsകൊല്ലം: നഗരഹൃദയമായ ചിന്നക്കടയിൽ നടപ്പാതയിലെ കൈവരിയിൽ അപകടഭീഷണിയുയർത്തി നിലനിന്നിരുന്ന കൂറ്റൻ ഫ്ലക്സ് ബോർഡ് കോർപറേഷൻ അധികൃതർ മാറ്റി. കഴിഞ്ഞ ദിവസം ‘മാധ്യമ’ത്തിലെ വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് മേയർ എ.കെ. ഹഫീസ് ഇടപെട്ടാണ് ബോർഡ് എടുത്ത് മാറ്റിയത്. ചിന്നക്കടയിൽ പെട്രോൾ പമ്പിന് സമീപം റെയിൽവെ കോമ്പൗണ്ടിനോട് ചേർന്ന നടപ്പാതയിലെ സ്റ്റീൽ കൈവരിയിൽ സ്ഥാപിച്ച ഫ്ലക്സ് ആണ് കാറ്റുപിടിച്ചതോടെ നടപ്പാതയിലേക്ക് തന്നെ ചരിഞ്ഞ് നിന്നിരുന്നത്. ഫ്ലക്സ് ഈ രീതിയിൽ ചരിഞ്ഞതോടെ, കഴിഞ്ഞ വർഷം സ്ഥാപിച്ച പുതിയ സ്റ്റീൽ കൈവരിയും ചുവടോടെ ഇളകിയനിലയിലാണ്. ഈ കൈവരിയും നന്നാക്കാൻ തീരുമാനം എടുത്തിട്ടുണ്ടന്നും മേയർ പറഞ്ഞു.
റെയിൽവേ കോമ്പൗണ്ടിലെ പോസ്റ്റിൽ തട്ടിനിന്നതുകൊണ്ടുമാത്രമാണ് കൈവരിയും ഫ്ലക്സും പൂർണമായി നിലംപതിക്കാതെ നിന്നിരുന്നത്. അപകടം അറിയാതെ നിരവധി കാൽനട യാത്രക്കാരാണ് ഇതിന്റെ അടിയിലൂടെ നടന്നുപോയിരുന്നത്. ലക്ഷങ്ങൾ ചെലവിട്ട് ചിന്നക്കടയിൽ നടപ്പാത നവീകരണം നടത്തിയപ്പോഴാണ് കഴിഞ്ഞവർഷം പുതിയ സ്റ്റീൽ കൈവരികൾ ഉൾപ്പെടെ സ്ഥാപിച്ചത്. നടപ്പാതകളിൽ അനധികൃതമായി സ്ഥാപിച്ച ഫ്ലക്സുകൾ എല്ലാം തന്നെ കോർപറേഷൻ മാറ്റാൻ നടപടി തുടങ്ങി. കലക്ട്രേറ്റ് മുതൽ എൻ.എസ് കോളജ് ജങ്ഷൻ വരെ ഡിവൈഡറുകളിൽ സ്ഥാപിച്ച ബോർഡുകളാണ് കഴിഞ്ഞ ദിവസം നീക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

