ഹോ.. എന്തൊരു ചൂട്; താപസൂചിക ഭൂപടത്തിൽ കൊല്ലം ജില്ല കടുത്ത ചൂട് വിഭാഗത്തിലാണ്
text_fieldsകൊല്ലം: കടുത്ത ചൂട് നാടിനെ വലക്കുന്നു. താപസൂചിക വിഭാഗത്തിലാണ് ജില്ല വരുന്നത്. അന്തരീക്ഷ ഊഷ്മാവിനൊപ്പം ഈർപ്പവും ചേർന്ന് അനുഭവപ്പെടുന്ന ചൂടാണ് താപസൂചികയിലുള്ളത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ താപസൂചിക ഭൂപടത്തിൽ ജില്ല കടുത്ത ചൂട് വിഭാഗത്തിലാണ്. ഓരോ ദിവസവും താപനില വർധിക്കുകയാണ്. കുടിവെള്ള സ്രോതസ്സുകൾ മിക്കതും വറ്റിവരണ്ടു. സർവ മേഖലയിലും ചൂട് പ്രതികൂലമായി ബാധിച്ചുതുടങ്ങി.
ജില്ലയില്‍ അന്തരീക്ഷതാപം കൂടുതലായി അനുഭവപ്പെടുന്നതിനാല്‍ സൂര്യാതപം, പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു. നിര്‍ജലീകരണം തടയാന്‍ ഇടക്കിടെ ശുദ്ധജലം കുടിക്കണം. ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ പോലും അവഗണിക്കരുത്.
സൂര്യാതപമുണ്ടായാല്‍ ഉടന്‍ ഡോക്ടറുടെ സേവനം തേടണം. വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ മുതല്‍ അബോധാവസ്ഥ വരെ ഉണ്ടായേക്കാം.
വെയിലേറ്റുള്ള ശരീരശോഷണം, ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യാതപത്തിന്റെ ലക്ഷണങ്ങള്‍.
കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവരിലെ ശരീരഭാഗം ചുവന്ന് തടിക്കുകയും വേദനയും പൊള്ളലുമുണ്ടാകുകയും ചെയ്യാം. ഇവര്‍ ഡോക്ടറെ കണ്ട് ഉടൻ ചികിത്സ ഉറപ്പാക്കണം. പൊള്ളിയ ഭാഗത്ത് കുമിളകള്‍ ഉണ്ടെങ്കില്‍ പൊട്ടിക്കരുത്. അന്തരീക്ഷത്തിലെ ചൂടു കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

