സംസ്ഥാന പോളിടെക്നിക് കലോത്സവത്തിന് ഇന്നുതുടക്കം
text_fieldsകൊല്ലം: സംസ്ഥാന പോളിടെക്നിക് കലോത്സവത്തിന് തിങ്കളാഴ്ച തിരിതെളിയും. 102 പോളിടെക്നിക്കുകളിൽനിന്ന് നാലായിരത്തിലധികം പ്രതിഭകളാണ് 27 വരെ നടക്കുന്ന കലോത്സവത്തിൽ മാറ്റുരക്കുന്നത്. 62 ഇനങ്ങളിലാണ് കലോത്സവപോരാട്ടം അരങ്ങേറുന്നത്.
തിങ്കളാഴ്ച വൈകീട്ട് ആറിന് കൊട്ടിയം എസ്.എൻ പോളിടെക്നിക് കോളജിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം നിർവഹിക്കും. നടൻ ആസിഫ് അലി മുഖ്യാതിഥിയാകും. പരിപാടിയോടനുബന്ധിച്ച് വിളംബര ഘോഷയാത്ര നടത്തും.
വൈകീട്ട് നാലിന് കൊട്ടിയം ജങ്ഷനിൽനിന്ന് ഉദ്ഘാടന വേദിയിലേക്ക് നടക്കുന്ന ഘോഷയാത്രയിൽ വിവിധ കലാരൂപങ്ങളുമായി വിദ്യാർഥികൾ അണിനിരക്കും. സംസ്ഥാന യുവജന കമീഷൻ 2022-23 വർഷത്തെ യൂത്ത് ഐക്കൺ പുരസ്കാര വിതരണവും വേദിയിൽ നടക്കും.
പുരസ്കാര വിതരണവും മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. നടന് ആസിഫ് അലി, ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ്, യുവ എഴുത്തുകാരി എം.കെ. ഷബിത, യുവകർഷകൻ എസ്.പി. സുജിത്ത്, സഞ്ചി ബാഗ്സ് സി.ഇ.ഒ ആതിര ഫിറോസ്, ഗാന്ധിഭവൻ സാരഥി അമൽ രാജ് എന്നിവരാണ് പുരസ്കാര ജേതാക്കൾ.
സംസ്ഥാന പോളിടെക്നിക് യൂനിയൻ ചെയർമാൻ അർജുൻ അധ്യക്ഷതവഹിക്കും. ജി.എസ്. ജയലാൽ എം.എൽ.എ, ചിന്ത ജെറോം എന്നിവർ മുഖ്യപ്രഭാഷണം നിർവഹിക്കും. കേരളത്തിലെ കഥാപ്രസംഗകല 100 വർഷം പൂർത്തിയാക്കുന്ന ഘട്ടത്തിൽ നടക്കുന്ന കലോത്സവത്തിൽ 10 കാഥികരുടെ പേരിലൊരുക്കിയ വേദികളിലാണ് മത്സരങ്ങൾ.
കെ.കെ. വാധ്യാർ, സത്യദേവൻ, വി. സാംബശിവൻ, കെടാമംഗലം സദാനന്ദൻ, കടയ്ക്കോട് വിശ്വംഭരൻ, കൊല്ലം ബാബു, കല്ലട വി.വി. കുട്ടി, കടവൂർ ബാലൻ, ഓച്ചിറ രാമചന്ദ്രൻ, ജോസഫ് കൈമാപറമ്പൻ എന്നിവരുടെ പേരിലാണ് വേദികൾ നാമകരണം ചെയ്തിരിക്കുന്നത്. ആദ്യ ദിനത്തിൽ ഒന്നാം വേദിയിലൊഴികെ എല്ലാ വേദികളിലും രാവിലെ 10 മുതൽ മത്സരങ്ങൾക്ക് തുടക്കമാകും.
കുച്ചിപ്പുടി, മോഹിനിയാട്ടം, കഥാപ്രസംഗം, മിമിക്രി, മോണോആക്ട്, പദ്യംചൊല്ലൽ, ലളിതഗാനം, പൂരക്കളി, പെൻസിൽ ഡ്രോയിങ്, പെയിന്റിങ്, കാർട്ടൂൺ, കവിതരചന, പ്രബന്ധരചന, കഥരചന, കൊളാഷ് മേക്കിങ് എന്നീ ഇനങ്ങളിലാണ് ആദ്യദിനം മത്സരങ്ങൾ നടക്കുന്നത്. 27ന് വൈകീട്ട് നാലിന് സമാപനസമ്മേളനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.