ശാസ്താംകോട്ട കായൽ ദുരന്തത്തിന് ഇന്ന് 44 ആണ്ട്
text_fieldsജില്ല പഞ്ചായത്ത് ശാസ്താംകോട്ട കായൽ തീരത്തെ ഓപൺ എയർ ഓഡിറ്റോറിയത്തിൽ കായൽ ദുരന്തം ചിത്രീകരിച്ചിരിക്കുന്നു
ശാസ്താംകോട്ട: നാടിനെ നടുക്കിയ ശാസ്താംകോട്ട കായൽ ദുരന്തം നടന്നിട്ട് വെള്ളിയാഴ്ച 44 ആണ്ട്. 1982 ജനുവരി 16ന് മകര പൊങ്കലിന്റെ തലേ ദിവസം ശാസ്താംകോട്ട കായലിൽ വള്ളം മുങ്ങി 24 പേർ മരിച്ച സംഭവമാണ് ശാസ്താംകോട്ട കായൽ ദുരന്തം. പ്രസിദ്ധമായ ശാസ്താംകോട്ട ചന്തയിൽ എത്തി സാധനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ക്ഷേത്ര ദർശനം നടത്തുന്നതിനും എത്തിയ പടിഞ്ഞാറേകല്ലട സ്വദേശികളാണ് ഏറെയും മരിച്ചത്.
മുങ്ങിമരിച്ച 24പേരിൽ 22പേരും പടി. കല്ലടയിലെ വിളന്തറ ദേശക്കാരായിരുന്നു. സാധനങ്ങൾ വാങ്ങി ശാസ്താംകോട്ട അമ്പലക്കടവിൽ നിന്ന് പടി. കല്ലടയിലെ വെട്ടോലിക്കടവിലേക്ക് കടത്ത് വള്ളത്തിൽ ആളുകൾ കയറി. വള്ളത്തിൽ കൂടുതൽ ആളുകൾ കയറിയിരുന്നു. ഒപ്പം യഥേഷ്ടം സാധനങ്ങളും. കടത്തുകാർ മുന്നറിയിപ്പ് നൽകിയിട്ടും ആരും വകവച്ചില്ല. കായലിന്റെ നടുക്ക് എത്തിയതോടെ ശക്തമായ കാറ്റിൽ വള്ളം ആടിയുലയാൻ തുടങ്ങി. വള്ളം അപകടത്തിൽപ്പെടുമെന്ന് കണ്ടതോടെ തീരത്ത് നിന്ന് മറ്റൊരു വള്ളം വന്നു. ഉടൻ തന്നെ എല്ലാവരും ഈ വള്ളത്തിൽ കയറാൻ തിക്കിതിരക്കി. അങ്ങനെ രണ്ട് വള്ളങ്ങളും മറിഞ്ഞു. വള്ളക്കാരും നീന്തൽ അറിയാവുന്നവരും ഏറെ പേരെ രക്ഷപ്പെടുത്തിയങ്കിലും 24 പേർ ശാസ്താംകോട്ട കായലിന്റെ കാണാക്കയത്തിൽ മുങ്ങി താണു.
മരിച്ചവരിൽ ഏറെയും സ്ത്രീകളുംകുട്ടികളും ആയിരുന്നു. രക്ഷാപ്രവർത്തനം നടത്തിയ ചിലരും മരിച്ചു. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട പലരും ഇപ്പോഴും ജീവിച്ചിരുപ്പുണ്ട്. നമ്മുടെ കായൽ കൂട്ടായ്മ പ്രവർത്തകരുടെ നേതൃത്യത്തിൽ ഇപ്പോഴും ദുരന്തം നടന്ന ദിവസം അനുസ്മരണങ്ങൾ സംഘടിപ്പിച്ചു വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

