ഹൈകോടതി ഉത്തരവ് മുഖവിലക്കെടുക്കുന്നില്ല; ശാസ്താംകോട്ട തടാകതീരത്ത് ജില്ല പഞ്ചായത്തിന്റെ അനധികൃത നിർമാണം
text_fieldsശാസ്താംകോട്ട: നിരോധനം ലംഘിച്ച് ശാസ്താംകോട്ട തടാകതീരത്ത് ജില്ല പഞ്ചായത്തിന്റെ അനധികൃത നിർമാണം. സംരക്ഷിത ശുദ്ധജല തടാകമായ ശാസ്താംകോട്ട കായലിന്റെ അമ്പലക്കടവിലാണ് നിർമാണം നടക്കുന്നത്. ദേവസ്വം ബോർഡ് പ്രകൃതിക്കും തടാകത്തിനും അനുയോജ്യമായ രീതിയിൽ ചെങ്കല്ലും പാറയും കൊണ്ട് സിമന്റ് ഉപയോഗിക്കാതെ നിർമിച്ച കൽപടവ് മണ്ണുമാന്തിയന്ത്രം കൊണ്ട് കഴിഞ്ഞദിവസം പൊളിച്ച് മാറ്റി.
കായലിന്റെ തീരത്ത് ഒരാൾ താഴ്ചയിൽ കിടങ്ങ് തീർക്കുകയും ഇളക്കി മാറ്റിയ മണ്ണ് കൂന തീരത്തുതന്നെ കൂട്ടിയിട്ടിരിക്കുകയുമാണ്. നിരവധി ലോഡ് മണ്ണ് കടത്തികൊണ്ട് പോയതായും പറയപ്പെടുന്നു.
തീരത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് മഴയിൽ തടാകത്തിലേക്ക് ഒഴുകിയെത്തി തടാകം നികരാനും കാരണമായേക്കാം. കാലവർഷം അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇത് ആശങ്കക്ക് വഴി തെളിക്കുന്നു. മറ്റ് വകുപ്പുകളുടെ ഒരു അനുമതിയുമില്ലാതെയാണ് ജില്ല പഞ്ചായത്ത് നിർമാണ പ്രവർത്തനവുമായി രംഗത്തുള്ളത്.
തടാകത്തിന് ദോഷകരമായ രീതിയിൽ സിമന്റ് പടികളും ഇരിപ്പിടങ്ങളും ശുചിമുറിയും വെയിറ്റിങ് ഷെഡും നിർമിക്കാനാണ് അമ്പലക്കടവിൽ തീരം ഇളക്കിമറിക്കുന്നത്. 2017ൽ ശാസ്താംകോട്ട ധർമ്മ ശാസ്താ ക്ഷേത്രത്തിലെ ആറാട്ട് കടവ് വേർതിരിച്ച് എടുക്കുന്നതിനു വേണ്ടി ഹൈകോടതിയെ സമീപിച്ചപ്പോൾ ഒരു നിർമാണ പ്രവർത്തനവും നടത്തരുതെന്നായിരുന്നു ഉത്തരവ്.
കലക്ടറുടെ നിരോധനാജ്ഞയും നിലനിൽക്കുന്നു. താലൂക്ക് ഓഫിസിനോട് ചേർന്ന് നിയമലംഘന പ്രവർത്തനങ്ങൾ നടന്നിട്ടും അധികൃതർ ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് പരാതിയുണ്ട്.
അടിയന്തരമായ ഇടപെട്ട് നിർമാണം നിർത്തിവെപ്പിക്കണമെന്നും നിയമ ലംഘകർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മനക്കര ആലയിൽ കിഴക്കതിൽ മണികണ്ഠൻ കലക്ടർക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.