46 കിലോ കഞ്ചാവ് പിടികൂടിയ കേസ്; മുഖ്യസൂത്രധാരൻ അറസ്റ്റിൽ
text_fieldsശാസ്താംകോട്ട: ആന്ധ്രയിൽ നിന്ന് കൊണ്ടുവന്ന 46 കിലോ കഞ്ചാവ് ശാസ്താംകോട്ടയിൽ പിടികൂടിയ കേസിലെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. കുണ്ടറ മുളവന ഡാലി ഭവനത്തിൽ പ്രജീഷ് (38) ആണ് അറസ്റ്റിലായത്. കേസിൽ അറസ്റ്റിലാകുന്ന അഞ്ചാമത്തെ പ്രതിയാണ് പ്രജീഷ്.
2022 മേയ് എട്ടിന് രാത്രി 11ന് കാറിൽ കൊണ്ടുവന്ന 46 കിലോഗ്രാം കഞ്ചാവുമായി പേരയം മുളവന അശോക മന്ദിരത്തിൽ അശ്വിൻ (29), മൈലം അജയനിവാസിൽ അഖിൽ കൃഷ്ണൻ എന്നിവരെ ശാസ്താംകോട്ട പൊലീസ് പിടികൂടിയിരുന്നു. ഇവരെ ആന്ധ്രപ്രദേശിലേക്ക് അയച്ചത് പ്രജീഷാണ്.
പ്രജീഷിന് വേണ്ടിയാണ് ഒന്നും രണ്ടും പ്രതികളായ അശ്വിനും അഖിലും കഞ്ചാവ് കടത്തിയതെന്ന് കണ്ടെത്തി. കേസിലെ മൂന്നും നാലും പ്രതികളായ ചെങ്ങന്നൂർ സ്വദേശി ലിബിൻ വർഗീസ്, അടൂർ സ്വദേശി വിഷ്ണു എന്നിവരാണ് ആന്ധ്രാപ്രദേശിൽ നിന്ന് കഞ്ചാവ് വാങ്ങിനൽകുകയും താമസ സൗകര്യമൊരുക്കുകയും ചെയ്തതത്.
മൂന്നാം പ്രതി ലിബിൻ വർഗീസിനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിലിലാണ് പ്രജീഷ്. പൊലീസിന് ഒറ്റികൊടുത്തുവെന്ന് സംശയിച്ചാണ് ലിബിനെ കൊച്ചിയിൽ നിന്ന് തട്ടികൊണ്ടുവന്ന് പ്രജീഷും വിഷ്ണുവും ഒന്നും രണ്ടും പ്രതികളുടെ സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
സംഭവത്തിൽ പ്രജീഷും വിഷ്ണുവും ഉൾപ്പെടെ ഏഴുപേർ അറസ്റ്റിലായി. ഇടുക്കി ജില്ലയിലെ മുട്ടം ജയിലിൽ കഴിയുന്ന പ്രജീഷിനെ ജയിലിലെത്തി ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്. ഷെരീഫ് അറസ്റ്റ് ചെയ്തു. എസ്.ഐ സുരേഷ് ബാബു, എസ്.സി.പി.ഒ ജയകുമാർ, എ.എസ്.ഐ അജിത്കുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.