സ്ഥലംമാറ്റം: സർക്കാർ ഓഫിസുകൾ സംഘർഷഭൂമിയാകുന്നു വലയുന്നത് വിവിധ ആവശ‍്യങ്ങളുമായെത്തുന്ന സാധാരണക്കാർ
text_fieldsകൊല്ലം: സ്ഥലംമാറ്റ പ്രശ്നത്തിൽ സർക്കാർ ഓഫീസുകൾ നിശ്ചലമാകുന്നു. പത്തുവർഷത്തെ ഇടത് ഭരണത്തിൽ സ്ഥാനചലനമില്ലാതെ തുടർന്ന ജീവനക്കാരെ യു.ഡി.എഫ് അനുകൂല സർവീസ് സംഘടനകളുടെ നിർദ്ദേശത്തെ തുടർന്ന് പലയിടത്തേക്ക് മാറ്റാൻ തുടങ്ങിയതും ഇടത് സർവീസ് സംഘടനകളുടെ നിർദ്ദേശപ്രകാരം ദൂര സ്ഥലങ്ങളിൽ വർഷങ്ങളായി ജോലിചെയ്തിരുന്നവർ തങ്ങളുടെ നാട്ടിലെ ഓഫീസുകളിലേക്ക് വരാനും തുടങ്ങിയതോടെയാണ് പല സർക്കാർ ഓഫീസുകളിലും സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നത്.
സർക്കാർ ഓഫീസുകൾ പലതും കഴിഞ്ഞ കുറെ ദിവസമായി സമരവേദിയായി മാറിയതോടെ വിവിധ ആവശ്യങ്ങളുമായി എത്തുന്ന സാധാരണക്കാർ വലയുകയാണ്. സ്ഥലം മാറ്റം കിട്ടിയവർ നീണ്ട അവധിയിൽ പ്രവേശിക്കുന്നതും സാധാരണക്കാരെയാണ് വലക്കുന്നത്. ചില സ്ഥലംമാറ്റങ്ങൾ കോടതിയിലേക്കും എത്തി. കലക്ട്രറേറ്റ് സ്ഥിരം സമരവേദിയായി മാറികഴിഞ്ഞു. വനം വകുപ്പിലെ ഒരു ഇടത് യൂണിൻ നേതാവിനെ 15 വർഷത്തിനുശേഷം കൊല്ലത്ത് നിന്ന് തെന്മലയിലേക്ക് സ്ഥലം മാറ്റിയത് കഴിഞ്ഞ ദിവസം വലിയ സംഘർഷത്തിന് വഴിയൊരുക്കി. പകരം നാട്ടിലേക്ക് സ്ഥലംമാറിവന്ന ഉദ്യോഗസ്ഥനെ ഓഫീസിൽ കയറാൻ അനുവദിക്കാതിരുന്നത് പൊലീസ് എത്തിയാണ് പരിഹരിച്ചത്. ആ സ്ഥലം മാറ്റം ഇപ്പോൾ കോടതിയിലും എത്തി. തദ്ദേശസ്വയംഭരണ വകുപ്പിലാണ് ജില്ലയിൽ കൂടുതൽ സ്ഥലം മാറ്റങ്ങൾ തുടരുന്നത്.
കഴിഞ്ഞദിവസം കൊല്ലം ജോയന്‍റ് ഡയറക്ടർ ഓഫീസിൽ നിന്ന് ഇറങ്ങിയ ഉത്തരവിൽ, കൊല്ലം കോർപറേഷനിൽ ജോലിചെയ്യുന്ന വനിതാ ജീവനക്കാരെ 65-70 കിലോമീറ്റർ ദൂരെ പത്തനാപുരത്തേക്കും ചിതറയിലേക്കും സ്ഥലം മാറ്റിയതായി ഇടത് യൂണിയനുകൾ ആരോപിച്ചു. എൻ.ജി.ഒ അസോസിയേഷൻ എഴുതിക്കൊടുക്കുന്ന ഓർഡറുകൾ അതേപടി ഉത്തരവാക്കുന്ന രീതിയാണ് ജോയിന്റ് ഡയറക്ടർ പിന്തുടരുന്നതെന്നാണ് അവരുടെ ആരോപണം. ചവറയിൽ ജോലി ചെയ്യുന്ന സീനിയർ ക്ലർക്കിനെ കുണ്ടറ പഞ്ചായത്തിലെ ഒ.എ തസ്തികയിലേക്ക് ട്രാൻസ്ഫർ ചെയ്തു എന്ന വിരോധാഭാസവും ഈ ഉത്തരവിലുണ്ടന്ന് അവർ ചൂണ്ടികാട്ടി. ഈ ഉത്തരവിലൂടെ നിരവധി ജീവനക്കാരെയാണ് വനിതകൾ, ഭിന്നശേഷിക്കാർ, എന്ന പരിഗണന നോക്കാതെ വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയതെന്നും ഇടത് നേതാക്കൾ പറയുന്നു. ഇതിനിടെ തസ്തിക ഇല്ലാത്തിടത്തേക്കും ചില ജീവനക്കാരെ സ്ഥലം മാറ്റിയത് പരാതിയെ തുടർന്ന് താൽക്കാലികമായി റദ്ദ് ചെയ്യേണ്ടിയും വന്നു. കഴിഞ്ഞയാഴ്ചയും തദ്ദേശ വകുപ്പിൽ 15 ഓഫീസ് അറ്റൻഡർമാരെ വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെ, തിങ്കളാവ്ച എൻ.ജി.ഒ യൂണിയൻ, കെ.ജി.ഒ.എ എന്നീ സംഘടനകൾ ജോയിൻ ഡയറക്ടർ ഓഫീസിനു മുന്നിൽ പ്രക്ഷോഭം സംഘടിപ്പിച്ചു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി. ഗാഥ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

