രാഗസരോവരം രണ്ടാംഘട്ടം; പട്ടികജാതി-ഗോത്രവർഗ കമീഷൻ നിർമാണപുരോഗതി പരിശോധിച്ചു
text_fieldsരവീന്ദ്രൻ മാസ്റ്റർ സ്മാരക മന്ദിരമായ രാഗസരോവരത്തിന്‍റെ നിർമാണ പുരോഗതി പട്ടികജാതി-ഗോത്രവർഗ കമീഷൻ അധികൃതരോട് ഗ്രാമപഞ്ചായത്ത് അധികൃതർ വിശദീകരിക്കുന്നു
കുളത്തൂപ്പുഴ: രവീന്ദ്രന്‍ മാസ്റ്റർ സ്മാരകമായ രാഗസരോവരത്തിന്‍റെ നിർമാണ പുരോഗതി സംസ്ഥാന പട്ടികജാതി-ഗോത്രവർഗ കമീഷൻ ഉദ്യോഗസ്ഥർ വിലയിരുത്തി. ഒന്നാംഘട്ട നിർമാണം പൂർത്തിയാക്കി മാസങ്ങൾക്ക് മുമ്പ് ഉദ്ഘാടനം നടത്തിയെങ്കിലും അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കാത്തതിനാല്‍ പൂട്ടികിടക്കുകയാിരുന്നു. സംഗീത സംവിധായകന്‍ രവീന്ദ്രന്‍റെ പേരില്‍ കുളത്തൂപ്പുഴ പഞ്ചായത്ത് നിർമിച്ച സ്മാരകമന്ദിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൊതുജനങ്ങളൾക്ക് തുറന്നുനൽകാതെ ഉപേക്ഷിച്ചെന്ന പരാതിയെത്തുടര്‍ന്നാണ് പി.വി. ശേഖരന്‍ മിനിയോടന്‍റെ നേതൃത്വത്തില്‍ പട്ടികജാതി-ഗോത്രവർഗ കമീഷൻ അധികൃതർ പരിശോധനക്കെത്തിയത്.
1.20 കോടി രൂപ ചെലവഴിച്ച് നിർമിച്ച് കഴിഞ്ഞവർഷം ജൂലൈയില്‍ ഉദ്ഘാടനം നടത്തിയ രവീന്ദ്രന്‍ സ്മാരക മന്ദിരം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാത്തത് പ്രതിഷേധങ്ങർക്കിടയാക്കിയിരുന്നു. ഒന്നാംഘട്ട നിർമാണം പൂര്‍ത്തിയായെങ്കിലും മന്ദിരത്തിനകത്ത് സഞ്ചാരികള്‍ക്ക് സഹായകരമാകുന്ന വിനോദോപാധികളോ അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കിയിട്ടില്ല.
കുളത്തൂപ്പുഴ ആറിന്‍റെ തീരത്തായതിനാല്‍ ചുറ്റുമതിൽ നിർമിക്കുകയും സുരക്ഷ ജീവനക്കാരെ നിയമിക്കുകയും വേണം. വെള്ളവും വെളിച്ചവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമൊരുക്കൽ, പൂന്തോട്ടവും കളിസ്ഥലങ്ങളും നിർമിക്കൽ, ആറ്റുതീരങ്ങള്‍ക്ക് സംരക്ഷണ ഭിത്തി നിർമിച്ച് സഞ്ചാരികളെ സ്മാരകത്തിലേക്ക് ആകർഷിച്ച് വരുമാനം കണ്ടെത്തൽ അടക്കം നിർദേശങ്ങളടങ്ങിയ പദ്ധതിയാണ് രണ്ടാംഘട്ടമായി തയാറാക്കിയിട്ടുള്ളത്. ഒന്നാംഘട്ട നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം കഴിഞ്ഞതോടെ അധികൃതർ രാഗസരോവരത്തെ വിസ്മരിച്ചെന്നാണ് ആക്ഷേപം.
നിർമാണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍തലത്തില്‍ തടസ്സങ്ങളുണ്ടെങ്കില്‍ വേണ്ട ഇടപെടല്‍ നടത്തുമെന്ന് കമീഷന്‍ അറിയിച്ചു. സംഘം പഞ്ചായത്ത് അധികൃതരുമായി ചര്‍ച്ച നടത്തി. നിലവിലെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ടെന്നും തനത് ഫണ്ടിൽനിന്ന് 70 ലക്ഷം മുടക്കി അടിസ്ഥാന സൗകര്യങ്ങളൊരുക്കി ഈ സാമ്പത്തിക വർഷംതന്നെ പൊതുജനങ്ങൾക്ക് സ്മാരകമന്ദിരം തുറന്നുനൽകുമെന്നും പഞ്ചായത്ത് അധികൃതര്‍ കമീഷന് ഉറപ്പുനൽകി. പഞ്ചായത്ത് പ്രസിഡന്‍റ് എം. സൈനബാ ബീവി, വൈസ് പ്രസിഡന്‍റ് സാബു എബ്രഹാം, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

