ഉത്രവധം; സ്ത്രീധന പീഡന കേസിലെ സാക്ഷി വിസ്താരം വീണ്ടും മാറ്റി
text_fieldsപുനലൂർ : അഞ്ചൽ ഏറം ഉത്ര വധക്കേസിൽ സ്ത്രീധന പീഡനക്കേസിലെ സാക്ഷി വിസ്താരം ഫെബ്രുവരി 15 ലേക്ക് മാറ്റി. ഉത്രയുടെ സ്വർണം കോടതിയിൽ ഹാജരാക്കാൻ കാലതാമസം വന്നതിനെ തുടർന്നാണ് വിസ്താരം വീണ്ടും മാറ്റിയത്.
ഉത്ര വധക്കേസ് വിചാരണ നടന്ന കൊല്ലം സെഷൻസ് കോടതിയിലാണ് സ്വർണാഭരണം സൂക്ഷിച്ചിരിക്കുന്നത്. ഈ സ്വർണം പുനലൂർ കോടതിയിൽ ഹാജരാക്കി സാക്ഷികൾ തിരിച്ചറിയണമെന്ന് പ്രോസിക്യൂഷൻ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സ്വർണം ഹാജരാക്കാൻ അനുമതി നൽകിയിരുന്നു.
പ്രതികളായ ഉത്രയുടെ ഭർത്താവ് സൂരജ് എസ്. കുമാറിനെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് വിഡിയോ കോൺഫറൻസ് മുഖാന്തരവും മറ്റു പ്രതികളായ പിതാവ് സുരേന്ദ്ര പണിക്കർ, മാതാവ് രേണുക, സഹോദരി സൂര്യ എന്നിവർ ഇന്നലെ നേരിട്ടും കോടതിയിൽ ഹാജരായി. പ്രതികൾക്ക് വേണ്ടി അഡ്വ. അനീസ് തങ്ങൾ കുഞ്ഞ് കോടതിയിൽ ഹാജരായി.