ദേശീയപാതയിൽ കുപ്പിക്കഴുത്തായി വാളക്കോട് പാലം; അപകടം പതിവ്
text_fieldsപുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാതയിലെ ഇടുങ്ങിയ വാളക്കോട് റെയിൽവേ മേൽപാലം വാഹന യാത്രികർക്കും കാൽനടക്കാർക്കും ഉയർത്തുന്ന ഭീഷണിക്ക് പരിഹാരമില്ല. പാതയിൽ വാളക്കോട് പാലം മാത്രമേ ഇനി നവീകരിക്കാതെയുള്ളൂ. പാലത്തിെൻറ അപകടാവസ്ഥ കണക്കിലെടുത്ത് പത്ത് ടണ്ണിന് മുകളിൽ ഭാരം കയറ്റിയ വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നത് നിരോധിച്ചിട്ടുണ്ട്.
ഇത് മറികടന്ന് മുപ്പതും നാൽപതും ടൺ ഭാരം കയറ്റിയ വാഹനങ്ങൾ പോലും ഇതുവഴിയാണ് പോകുന്നത്. കൊല്ലം-ചെങ്കോട്ട റെയിൽവേ ലൈൻ കടന്നുപോകുന്നതിന് മുകളിലൂടെയുള്ളതും വാളക്കോട് പാലത്തിന് സമാനമായുള്ളതുമായ മറ്റെല്ലാ പാലങ്ങളും ഇതിനകം അപകടരഹിതമാക്കി. റെയിൽവേ ബ്രോഡ്ഗേജ് ലൈൻ സ്ഥാപനത്തോടനുബന്ധിച്ച് ആര്യങ്കാവ്, കൊട്ടാരക്കര, എഴുകോൺ, ആറുമുറിക്കട എന്നീ മേൽപാലങ്ങളെല്ലാം നവീകരിച്ചു.
ഈ പാലങ്ങളെക്കാൾ അപകടകരമായ വാളക്കോട് എസ് വളവിലുള്ള പാലം മാത്രം പുനർനിർമാണം വൈകുകയാണ്. നിത്യേന അപകടങ്ങളും ഗതാഗതക്കുരുക്കും ഉണ്ടായിട്ടും ദേശീയപാത അധികൃതരും മറ്റു ജനപ്രതിനിധികളുമെല്ലാം ഇതിനെ അവഗണിച്ചു. റെയിൽവേ ലൈൻ സ്ഥാപിച്ച ഒരു നൂറ്റാണ്ട് മുമ്പ് കരിങ്കൽ ഭിത്തിയിൽ നിർമിച്ച ഈ പാലത്തിൽ ഒരു സമയം ഒരു വാഹനത്തിേന കടന്നുപോകാനാകൂ.
അന്തർസംസ്ഥാന പാതയായതിനാൽ മിക്കപ്പോഴും വാഹനങ്ങൾ ഈ പാലത്തിൽ കുരുക്കിൽെപടുന്നത് അടുത്തുള്ള പുനലൂർ പട്ടണത്തിലെ ഗതാഗതത്തേയും ബാധിക്കുന്നു. ഇരുമ്പ് കൈവരികൾ നിർമിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്ര സാധ്യമല്ല. നിലവിൽ നാട്ടുകാർ സമീപത്ത് താൽക്കാലിക നടപ്പാതയൊരുക്കിയെങ്കിലും അതുവഴിയുള്ള യാത്ര ഏറെ സാഹസികമാണ്.
പാലം നവീകരിക്കാനോ പാതയുടെ അലൈൻമെൻറ് മാറ്റാേനാ ദേശീയപാതാ അധികൃതർ തയാറായിട്ടില്ല. റെയിൽവേയും എൻ.എച്ച് അധികൃതരും സംയുക്തമായി പാലം പുതുക്കിപ്പണിയാൻ വർഷങ്ങൾക്ക് മുമ്പ് തീരുമാനിച്ചിരുന്നു. എന്നാൽ തുടർനടപടികൾ ഉണ്ടായില്ല. റെയിൽവേ ലൈൻ കടന്നുപോകുന്ന കോൺക്രീറ്റ് തുരങ്കത്തിന് മുകളിൽ മണ്ണിട്ട് ഉയർത്തി ദേശീയപാതക്ക് വീതികൂട്ടി താൽക്കാലിക പരിഹാരം ഉണ്ടാക്കാനും അധികൃതർ തയാറാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.