പുനലൂർ: ആളും ആരവവുമില്ലാതെ പാലരുവി നിറഞ്ഞൊഴുകുന്നു. കിഴക്കൻമേഖലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ പാലരുവി സീസണായിട്ടും കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് തുറക്കാനാകാത്തതിനാൽ വരുമാനയിനത്തിൽ കോടിയിലേറെ നഷ്ടമാണ് ഉണ്ടായത്. ഈ വരുമാനനഷ്ടം സർക്കാർ ഖജനാവിന് മാത്രമല്ല പാലരുവി വനസംരക്ഷണസമിതിയുടെ കീഴിലുള്ള നൂറോളം കുടുംബങ്ങളുെടയും തൊഴിലാളികളുെടയും കൂടിയാണ്.
വരൾച്ചയിൽ വെള്ളം കുറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ മാർച്ചോടെ അടച്ച പാലരുവി വേനൽമഴയോടെ കനത്തെങ്കിലും ലോക്ഡൗണും കോവിഡ് നിയന്ത്രണങ്ങളും കാരണം തുറക്കാനായില്ല. പാലരുവിയിലും ചുറ്റുവട്ടത്തും നടപ്പാക്കുന്ന വികസനപ്രവർത്തനങ്ങളും ഇതോടെ മുടങ്ങി. ഇതെല്ലാം പൂർത്തിയാക്കി ഇത്തവണ കൂടുതൽ സഞ്ചാരികളെ എത്തിക്കാനുള്ള വനംവകുപ്പ് നീക്കത്തിനും കോവിഡ് തടസ്സമായി.
പ്രകൃതിദത്ത ജലപാതമായ പാലരുവി കൂറ്റൻപാറക്ക് മുകളിൽനിന്ന് പാൽ പോലെ പതഞ്ഞ് മുന്നൂറടി താഴ്ചയിലേക്ക് പതിച്ച് പാറക്കെട്ടുകൾക്കിടയിലൂടെ കഴുതുരുട്ടി ആറ്റിലേക്ക് ഒഴുകുന്നു. ലക്ഷക്കണക്കിന് ആളുകളാണ് സീസൺ കാലമായ ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വെള്ളച്ചാട്ടത്തിലെത്തി കുളിച്ചുല്ലസിച്ച് മടങ്ങിയിരുന്നത്. സീസണിൽ ഒന്നര മുതൽ രണ്ട് ലക്ഷം രൂപ വരെ ദിവസേന വരുമാനവും ലഭിച്ചിരുന്നു. തമിഴ്അതിർത്തി പ്രദേശത്തെ തെങ്കാശി കുറ്റാലം, ഐന്തരുവി വെള്ളച്ചാട്ടങ്ങളും സമാന അവസ്ഥയിലാണ്.