കേരളത്തിൽനിന്നുള്ള മാലിന്യം തമിഴ്നാട് നിരോധിച്ചു
text_fieldsകൊല്ലത്തുനിന്ന് തമിഴ്നാട്ടിലേക്ക് കൊണ്ടുപോയ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യവസ്തുക്കൾ പുളിയറയിൽ തടഞ്ഞു തിരിച്ചുവിടുന്നു
പുനലൂർ: കേരളത്തിൽനിന്നുള്ള പ്ലാസ്റ്റിക് അടക്കം മാലിന്യ വസ്തുക്കൾ തമിഴ്നാട് നിരോധിച്ചു. ഇതിന്‍റെ ഭാഗമായി വ്യാഴാഴ്ച കൊല്ലം, കരുനാഗപ്പള്ളി ഭാഗങ്ങളിൽനിന്ന് തമിഴ്നാട്ടിലേക്ക് കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യം സംസ്ഥാന അതിർത്തിയായ പുളിയറയിൽ പൊലീസ് ചെക് പോസ്റ്റിൽ തടഞ്ഞ് തിരിച്ചയച്ചു. വ്യാഴാഴ്ച ഉച്ചവരെ ചെറുതും വലുതുമായ പത്ത് വാഹനങ്ങളിലെ മാലിന്യമാണ് തിരിച്ചുവിട്ടത്.
ഒരുതരത്തിലുള്ള മാലിന്യവും തമിഴ്നാട്ടിലേക്ക് ഇനിമുതൽ കടത്തിവിടരുതെന്നാണ് നിർദേശമെന്ന് ചെക്പോസ്റ്റ് പൊലീസ് പറഞ്ഞു. പ്ലാസ്റ്റിക്, എല്ല് ഉൾപ്പെടെ കന്നുകാലി അവശിഷ്ടം, മീൻ വേസ്റ്റ്, പഴകിയ ഇരുമ്പ് സാധനങ്ങൾ എന്നിവയാണ് ഇവിടെനിന്നും കൊണ്ടുപോകുന്ന മാലിന്യ വസ്തുക്കൾ. മത്സ്യ, മാംസ അവശിഷ്ടങ്ങൾ എല്ലുപൊടി അടക്കം വളമായി ഇവിടേക്ക് തിരികെ കൊണ്ടുവരുന്നു. പ്ലാസ്റ്റിക്കും മറ്റും പൊടിച്ച് പുതിയ ഉൽപന്നങ്ങളാക്കുകയാണ്.
തമിഴ്നാടിന്‍റെ ഈ നടപടി കേരളത്തിലെ ആക്രിക്കടകൾ, സമുദ്രോൽപന്ന സംസ്കരണ ശാലകൾ എന്നിവയെ പ്രതികൂലമായി ബാധിക്കും.