പുനലൂർ (കൊല്ലം): കോവിഡ് നിയന്ത്രണത്തെതുടർന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമായ തെങ്കാശി കുറ്റാലം വിനോദസഞ്ചാരികൾക്കായി ചൊവ്വാഴ്ച തുറന്നു. തെങ്കാശി കലക്ടറുടെ ഉത്തരവിനെതുടർന്നാണ് ഇന്നുമുതൽ അരുവികളിൽ കുളിക്കാൻ അനുമതി നൽകിയത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിനോദസഞ്ചാരികളെ കടത്തിവിടുക. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് പ്രവേശനം. കാലവർഷകാലത്ത് പ്രശസ്ത ചാറൽവിഴ ഉത്സവത്തോടെയാണ് കുറ്റാലത്ത് സീസൺ ആരംഭിക്കുന്നത്. ഇത്തവണ കോവിഡ് നിയന്ത്രണമുള്ളതിനാൽ ഉത്സവം നടന്നില്ല.
ചെറുതും വലതുമായി അഞ്ച് അരുവികളാണ് കുറ്റാലത്തുള്ളത്. എന്നാൽ, ഇതിനടുത്തായുള്ള ആര്യങ്കാവ് പാലരുവി തുറന്നെങ്കിലും കുളിക്കാൻ അനുവാദമില്ലാത്തതിനാൽ സഞ്ചാരികളുടെ എണ്ണം കുറവാണ്. തമിഴ്നാട്ടിലെ തെങ്കാശിക്ക് സമീപം സ്ഥിതി ചെയ്യുന്ന കുറ്റാലത്തേക്ക് പുനലൂരിൽനിന്ന് 60ഉം കൊല്ലത്തുനിന്ന് 100ഉം കിലോമീറ്റർ ദൂരവുമാണ് ഉള്ളത്.