കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദിച്ച സ്വകാര്യ ബസ് ഡ്രൈവർമാർ അറസ്റ്റിൽ
text_fieldsസെയ്ദാലി, ജിതിൻ
കൊല്ലം: മുളങ്കാടകം ക്ഷേത്രത്തിന് സമീപം കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ മർദിക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത സ്വകാര്യബസ് ഡ്രൈവർമാരെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണനല്ലൂർ മുട്ടക്കാവ് ഷാ ഭവനിൽ സെയ്ദാലി (22), വെള്ളിമൺ ചെറുമൂട് ജെ.ജെ. നിവാസിൽ ജിതിൻ (29) എന്നിവരാണ് പിടിയിലായത്.
വ്യാഴാഴ്ച ഉച്ചയോടെ മുളങ്കാടകം ക്ഷേത്രത്തിന് സമീപമെത്തിയ കെ.എസ്.ആർ.ടി.സി ബസ്, റോഡിന് സമീപം നിർത്തിയിട്ട കാറിനെ മറികടക്കവെ എതിർ ദിശയിൽ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് പെട്ടെന്ന് വെട്ടിച്ച് മാറ്റിയപ്പോൾ റോഡരികിലെ മതിലിൽ ഇടിച്ചുകയറിയിരുന്നു.
തുടർന്ന് ഈ ബസിന്റെ ഡ്രൈവറായ സെയ്ദാലിയും അതുവഴി വന്ന മറ്റൊരു സ്വകാര്യ ബസിന്റെ ഡ്രൈവറായ ജിതിനും ചേർന്ന് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ മർദ്ദിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതി. കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
കാപ്പ അടക്കമുള്ള കേസിലെ പ്രതിയാണ് ജിതിൻ. സെയ്ദാലിക്കെതിരേയും മുമ്പും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി പൊലീസ് അറിയിച്ചു. വെസ്റ്റ് ഇൻസ്പെക്ടർ ഷഫീക്കിന്റെ നിർദ്ദേശപ്രകാരം എസ്.ഐ അനീഷ്, എസ്.സി.പി.ഒ ദീപു, സി.പി.ഒ മാരായ ഷമീർ, വിനോജ്, ദീപു ദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്യ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

