പത്തനാപുരം: പട്ടാഴി കാട്ടാമലയില്‍ കരടിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ കാമറകള്‍ സ്ഥാപിക്കാമെന്ന് വനംവകുപ്പ്. കഴിഞ്ഞ രണ്ട് ദിവസം മേഖലയില്‍ പരിശോധന നടത്തിയിട്ടും കരടിയുടേതെന്ന് സംശയിക്കുന്ന അടയാളെമാന്നും കണ്ടെത്താനായില്ല. വനമേഖലയില്‍ വന്യമൃഗങ്ങളെ നീരിക്ഷിക്കാന്‍ ഉപയോഗിക്കുന്ന കാമറകളാകും സ്ഥാപിക്കുക.
കാട്ടാമല, മധുരമല, മൈലാടുംപാറ എന്നിവിടങ്ങളില്‍ വനംവകുപ്പിെൻറ നേതൃത്വത്തില്‍ വൈകീട്ട് ആറ് മുതല്‍ ഒമ്പതുവരെ അന്വേഷണം നടന്നിരുന്നു. മേഖലയില്‍ നാട്ടുകാര്‍ കണ്ട കാല്പാടുകള് കരടിയുടേതല്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായി രണ്ട് ദിവസം ഭക്ഷണം ലഭിച്ചില്ലെങ്കില്‍ കരടി മറ്റ് സ്ഥലങ്ങളിലേക്ക് മാറുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് പട്ടാഴി കുളപ്പാറ കുക്കുഴിയിലെ ജനവാസകേന്ദ്രത്തില്‍ കരടിയെ കണ്ടതായി പ്രദേശവാസികള്‍ വനംവകുപ്പിനെ അറിയിച്ചത്.