സിസ്റ്റം തകരാറിൽ തന്നെ, പേവിഷബാധയേറ്റ് മരിച്ച കുട്ടിയുടെ കുടുംബത്തിന് ഇനിയും നീതിയില്ല
text_fieldsനിയ ഫൈസൽ
പത്തനാപുരം: ആരോഗ്യമേഖലയിൽ ‘സിസ്റ്റം’ തകരാറിലാണെന്ന് ഉറപ്പിച്ചുപറയുകയാണ് പേവിഷബാധയേറ്റ് മരിച്ച കുട്ടിയുടെ മാതാവ് എൻ. ഹബീറ. ആരോഗ്യമന്ത്രിയിൽ ഇനി പ്രതീക്ഷ ഇല്ലെന്നും നഷ്ടപരിഹാരം പോലും കിട്ടിയിട്ടില്ലെന്നും ഹബീറ ‘മാധ്യമ’ ത്തോട് പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ എട്ടിനാണ് കുന്നിക്കോട് ശാസ്ത്രി ജങ്ഷൻ ജാസ്മിൻ മൻസിലിൽ നിയ ഫൈസലിനെ(എട്ട്) തെരുവുനായുടെ കടിയേറ്റ് ചികിത്സക്കായി പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നേദിവസം ഉച്ചക്ക് 1.20ന് ടെസ്റ്റ് ഡോസ് ഇൻജക്ഷനും, 2.20ന് ഫുൾ ഡോസ് ഇൻജക്ഷനും നൽകി.
താലൂക്ക് ആശുപത്രിയിൽ മകൾക്ക് കുത്തിവെപ്പ് എടുത്തതിലെ പാകപ്പിഴ അന്നുതന്നെ ഹബീറ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കാര്യങ്ങൾ മനസ്സിലാക്കാതെ, അപാകത ഇല്ലെന്നാണ് അന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചത്. ഇതിനിടെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മേയ് അഞ്ചിന് നിയ ഫൈസൽ മരണമടഞ്ഞു. ഏറെ കോളിളക്കം സൃഷ്ടിച്ച വിഷയത്തിൽ പിന്നീട് ഒന്നും സംഭവിച്ചില്ല.
അധികാരികൾ തിരിഞ്ഞുനോക്കാതായതോടെ, ഹബീറ പിന്നീട് നിയമപോരാട്ടത്തിന് ഇറങ്ങുകയായിരുന്നു. ആദ്യം ആശുപത്രിയിൽനിന്നും വിവരാവകാശ നിയമ പ്രകാരം വിവരങ്ങൾ തേടാൻ ശ്രമിച്ചെങ്കിലും വിചിത്രമറുപടിയുമായി അധികൃതർ തടി തപ്പി. അപ്പീൽ നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന്, ആശുപത്രിയിലെ മൂന്ന് ഡോക്ടർമാർക്കും സൂപ്രണ്ടിനുമെതിരെ കഴിഞ്ഞ ഒക്ടോബറിൽ ഹബീറ പുനലൂർ പൊലീസിൽ പരാതി നൽകി. അവിടെനിന്ന് നീതികിട്ടിയില്ലെന്ന് ഹബീറ പറയുന്നു. തുടർന്ന് കോടതിയിൽ അഭിഭാഷകൻ മുഖേന കേസ് ഫയൽ ചെയ്തിരിക്കുകയാണ്.
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ തലത്തിൽ പരാതി നൽകിയിരുന്നു. ആരോഗ്യമന്ത്രിക്ക് 2025 മേയ് 22ന് പരാതി മെയിൽ ചെയ്തിരുന്നു. ഇതിന് മറുപടിയായി 2025 ജൂൺ 20ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മറുപടിയും നൽകി. ആരോഗ്യ വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുടുംബത്തിന് ധനസഹായം നൽകുന്ന വിഷയം പരിഗണിക്കുന്നുവെന്നും മറുപടി നൽകി. സ്ഥലം എം.എൽ.എയും മന്ത്രിയുമായ കെ.ബി. ഗണേഷ്കുമാറും വിഷയം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അന്ന് പറഞ്ഞിരുന്നെങ്കിലും ഫലമുണ്ടായില്ലെന്ന് ഹബീറ പറയുന്നു. ഓരോ വിഷയം ഉണ്ടാകുമ്പോഴും അടിയന്തര നടപടി ഉറപ്പുനൽകുന്ന ആരോഗ്യമന്ത്രിയെ എങ്ങനെ വിശ്വസിക്കുമെന്നും പ്രതീക്ഷകൾ നഷ്ടമായെന്നും ഹബീറ പറയുമ്പോൾ, ആരോഗ്യമേഖലയിൽ ‘സിസ്റ്റം’തകരാറിലാണെന്ന് അടിവരയിട്ട് പറയേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

