പത്തനാപുരം: പൊലീസ് സ്റ്റേഷൻ പരിസരത്തെ വാഹനങ്ങള്‍ ലേലം ചെയ്യാന്‍ നടപടിയായില്ലാത്തതിനാൽ സ്റ്റേഷൻ പരിസരം ഇഴജന്തുക്കളുടെ കേന്ദ്രമാകുന്നു. കിഴക്കൻ മേഖലയിലെ പ്രധാന സ്റ്റേഷനായ പത്തനാപുരം ജനമൈത്രി പൊലീസ് സ്റ്റേഷനാണ് വാഹനങ്ങളുടെ ശവപ്പറമ്പായി മാറിയത്.
സ്റ്റേഷെൻറ മുന്‍ഭാഗം ഒഴികെ വശങ്ങളിലെല്ലാം വാഹനങ്ങൾ കിടന്ന് നശിക്കുകയാണ്. നൂറിലധികം ബൈക്കുകൾ, കാറുകൾ, ഓട്ടോറിക്ഷകൾ, ചെറിയ ലോറികൾ എന്നിവയടക്കമുള്ള വാഹനങ്ങളാണ് ഇവിടെ ഉള്ളത്. വര്‍ഷങ്ങളായി കിടക്കുന്ന വാഹനങ്ങള്‍ക്ക് മുകളിലൂടെ കാടും പാഴ്ചെടികളും വളര്‍ന്ന് കഴിഞ്ഞു. ഇതോടെയാണ് ഇഴജന്തുക്കളും ഇവിടെ വാസമാക്കിയത്.
വിവിധ കേസുകളിൽപെട്ട ഇത്തരം വാഹനങ്ങള്‍ വർഷങ്ങളായി ഇവിടെ കൂട്ടിയിട്ടിരിക്കുകയാണ്. സ്റ്റേഷന് സമീപത്തെ ജീവനക്കാരുടെ താമസസ്ഥലത്തിന് ചുറ്റുമാണ് വാഹനങ്ങൾ െവച്ചിരിക്കുന്നത്. സ്റ്റേഷനിലെത്തുന്നവര്‍ക്കും ഇത് എറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
പല കേസുകളിലും അകപ്പെട്ട വാഹനങ്ങളാണ് ഇവിടെയുള്ളത്. കോടതിവിധി പൂര്‍ത്തിയായാല്‍ മാത്രമേ വാഹനങ്ങള്‍ ഇവിടെനിന്ന് മാറ്റാന്‍ കഴിയൂ എന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനുപുറമെ പത്തനാപുരം സ്റ്റേഷനില്‍ വാഹനങ്ങളുടെ ലേലം നടന്നിട്ടും വര്‍ഷങ്ങളാകുന്നു. പല വാഹനങ്ങളും പൂർണമായും നശിക്കുകയും ചെയ്തിട്ടുണ്ട്.