ദേശീയപാത; മേവറം, മൈലക്കാട്, കടവൂർ ഭാഗങ്ങളിൽ തൂണുകളിൽ മേൽപ്പാലത്തിന് അനുമതി
text_fieldsകൊല്ലം: ദേശീയപാത വികസന ഭാഗമായി മേവറത്തും മൈലക്കാടും കടവൂരും പില്ലറുകളിൽ ഫ്ലൈഓവർ (വയാഡക്‌ട്) നിർമിക്കാൻ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻ.എച്ച്.എ.ഐ) അന്തിമാനുമതി. ഉയരപ്പാത തകർന്ന മൈലക്കാട് കരാർ കമ്പനി സ്വന്തം ചെലവിലും മേവറത്തും കടവൂരും എൻ.എച്ച്.എ.ഐ ഫണ്ടിലും മേൽപ്പാലം നിർമിക്കും. മൈലക്കാട് ഫ്ലൈ ഓവർ നിർമാണ ചെലവിൽ അന്തിമ ധാരണയായില്ല. അതിനാൽ കരാർ കമ്പനിയും എൻ.എച്ച്.എ.ഐയും തമ്മിൽ സെറ്റിൽമെന്റ് കരാർ ഒപ്പുവെച്ചു. ഈ കരാറിന്റെ അടിസ്ഥാനത്തിൽ കരാർ കമ്പനി നിർമാണം നടത്തും. പിന്നീട് പൂർണമായ ചെലവിൽ അന്തിമ ധാരണയാകും. മൈലക്കാട് മണ്ണ് നിറച്ചുള്ള ഉയരപ്പാത നാലുമാസം മുമ്പ് തകർന്നിരുന്നു. ഇത് കാരണമായി കരാർ കമ്പനിയെ ഡീ ബാർ ചെയ്യാതിരിക്കാനാണ് സ്വന്തം ചെലവിൽ മേൽപ്പാലം നിർമിക്കുന്നത്.
മൂന്ന് മേൽപ്പാലങ്ങളും 2027 ജൂണിന് മുമ്പ് പൂർത്തിയാക്കാനാണ് ധാരണ. മൈലക്കാട് 150 മീറ്റർ നീളത്തിലും മേവറത്ത് 190 മീറ്റർ നീളത്തിലും കടവൂരിൽ 440 മീറ്റർ നീളത്തിലുമാണ് മേൽപ്പാലം നിർമാണം. മൈലക്കാട് മണ്ണ് നിറച്ചുള്ള ഉയരപ്പാത തകർന്നതിന് പിന്നാലെ പ്രഖ്യാപിച്ച മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിലാണ് മൂന്നിടങ്ങളിൽ ആർ.ഇ വാൾ റോഡ് അപ്രോച്ചുകൾക്ക് പകരം മേൽപ്പാലങ്ങൾ നിർമിക്കുക.
കൊല്ലം ബൈപാസ് (കാവനാട്)-കടമ്പാട്ടുകോണം റീച്ചിൽ 20 ആർ.ഇ വാളുകൾക്ക് സമീപം 30 മീറ്റർ വരെ ആഴത്തിൽ മണ്ണ് തുരന്ന് സാമ്പിൾ ശേഖരിച്ചായിരുന്നു പരിശോധന. അതിനിടെ കൂടുതൽ ഉയരത്തിൽ മണ്ണ് നിറച്ചുള്ള ആർ.ഇ വാളുള്ള 400 സ്ഥലങ്ങളിലാണ് കേരളത്തിൽ എൻ.എച്ച്.എ.ഐ മണ്ണ് പരിശോധന പ്രഖ്യാപിച്ചത്. എല്ലായിടത്തെയും പരിശോധന ഫലം പൂർണമായും പുറത്തുവന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

