‘തീ തുപ്പിയ’ കാറിന് പൂട്ട്
text_fieldsകുണ്ടറയിൽ വിവാഹവേദിക്ക് സമീപം കാറിന്‍റെ എക്സ്ഹോസ്റ്ററിൽ നിന്ന് തീ പുറത്തേക്ക് വന്നപ്പോൾ
കൊല്ലം: ‘തീ തുപ്പുന്ന’ രീതിയിൽ അനധികൃത രൂപമാറ്റം വരുത്തിയ കാറിന് മോട്ടോർ വാഹനവകുപ്പിന്‍റെ പൂട്ട്. കഴിഞ്ഞദിവസം കുണ്ടറ ഇളമ്പള്ളൂരിൽ വിവാഹവേദിയിൽ എക്സ്ഹോസ്റ്ററിനുള്ളിൽ കൂടി തീ പാറുന്ന കാറിന്‍റെ വിഡിയോ പ്രചരിച്ചിരുന്നു. ഈ സംഭവത്തിൽ കേസെടുത്ത മോട്ടോർ വാഹനവകുപ്പ് കാർ മുഖത്തല കല്ലുവെട്ടാൻകുഴിയിൽ നിന്ന് പിടികൂടി.
ടയർ ഉൾപ്പെടെ പൊളിച്ചുമാറ്റി, കാറിൽ രൂപമാറ്റം വരുത്തിയത് പഴയരീതിയിൽ ആക്കാനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് കല്ലുവെട്ടാൻകുഴിയിലെ ഗാരേജിൽ നിന്ന് കാർ പിടികൂടിയത്. കാറിന്‍റെ താക്കോലുമായി ഉടമ സ്ഥലം വിട്ടിരുന്നു. കാർ രജിസ്ട്രേഷൻ റദ്ദാക്കാനും കുറ്റകൃത്യസമയത്ത് ഡ്രൈവറെ കണ്ടെത്തി ലൈസൻസ് സസ്പെൻഡ് ചെയ്യാനുമുള്ള നടപടികൾക്കും തുടക്കമായി.
നാട്ടുകാർക്കിടയിൽ ഭീതിപടർത്തി അപകടകരമായ നിലയിൽ തീ പടർത്തി പായുന്ന കാർ പിടികൂടാൻ മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനകൾക്കൊടുവിലാണ് കാർ കണ്ടെത്തിയത്. വർക്കല സബ് ആർ.ടി.ഒ പരിധിയിൽ വരുന്ന പള്ളിക്കൽ പകൽക്കുറി കൊട്ടിയംമുക്ക് സ്വദേശി മുഹമ്മദ് ഇർഫാൻ എന്നയാളുടെ പേരിലുള്ള കാറാണ് രൂപമാറ്റം വരുത്തിയത്. കഴിഞ്ഞ ദിവസം പ്രചരിച്ച വീഡിയോയിൽ കാറിന്‍റെ നമ്പർ മറച്ച നിലയിലായിരുന്നെങ്കിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പിന്തുടർന്നാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ഉടമയെ കണ്ടെത്തിയത്.
തുടർന്ന് തിരുവനന്തപുരം എൻഫോഴ്സ്മെന്‍റ് ആർ.ടി.ഒ, വർക്കല സബ് ആർ.ടി.ഒ സംഘങ്ങൾ പകൽക്കുറി മേഖലയിൽ ചൊവ്വാഴ്ച രാവിലെ മുതൽ കാറിന് വേണ്ടി തെരച്ചിൽ ആരംഭിച്ചു. ഇതേതുടർന്ന് തിരുവനന്തപുരം ജില്ലയിലേക്ക് കാർ എത്തിക്കാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു. കൊല്ലം എൻഫോഴ്സ്മെന്‍റ് സംഘം കൊല്ലത്തും പരിശോധന വ്യാപകമാക്കിയിരുന്നു. ഉടമയെ തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടപ്പോൾ കാർ ഹാജരാക്കാം എന്ന് അറിയിച്ചതല്ലാതെ എത്തിച്ചില്ല. തുടർന്നാണ് കാർ മുഖത്തലയിലുണ്ടെന്ന് കണ്ടെത്തി ചൊവ്വാഴ്ച വൈകിട്ടോടെ പിടികൂടിയത്. കാർ പിടിയിലാകും വരെ പകൽക്കുറിയിലും മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിരുന്നു.
95000 രൂപ മുതൽ ഒന്നര ലക്ഷം വരെ വിലവരുന്ന പ്രത്യേക കിറ്റ് എക്സ്ഹോസ്റ്ററിനുള്ളിൽ ഘടിപ്പിച്ചുള്ള രൂപമാറ്റം വഴിയാണ് തീ വരുന്ന രീതിയിലാക്കിയത്. എക്സ്ഹോസ്റ്ററിനുള്ളിൽ ചൂട് കൂടുമ്പോൾ തീ വരുന്ന രീതിയിലുള്ളതാണ് മാറ്റം. കുണ്ടറയിൽ നടത്തിയ സമാന കുറ്റകൃത്യത്തിന്‍റെ പേരിൽ നിരവധി പിഴ ചെലാനുകൾ ആണ് ഈ കാർ രജിസ്ട്രേഷനിൽ നിലവിലുള്ളതെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
മാസങ്ങളായി പൊതുശല്യമായി തുടരുകയായിരുന്നു. കാറിന്‍റെ വീഡിയോകൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത് റീച്ച് നേടുന്നത് ഉൾപ്പെടെ ഉടമ ചെയ്തുവരികയായിരുന്നു. സംഭവത്തിൽ കടുത്ത നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. തിരുവനന്തപുരം എൻഫോഴ്സ്മെന്‍റ് ആർ.ടി.ഒ അജിത് കുമാറിന്‍റെ നിർദേശാനുസരണം വർക്കല സബ് ആർ.ടി.ഒ എം.വി.ഐ പി.ജി. ദിനൂപിന്‍റെ നേതൃത്വത്തിൽ ഉള്ള മോട്ടോർ വാഹനവകുപ്പ് സംഘമാണ് പകൽക്കുറിയിൽ പരിശോധന നടത്തിയത്. കൊല്ലം എൻഫോഴ്സ്മെന്‍റ് ആർ.ടി.ഒ ദിലു, എം.വി.ഐമാരായ കെ.എസ്. വിനോദ്, ജി.എസ്. അനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊല്ലത്ത് പരിശോധന നടത്തി കാർ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

