എക്സൈസ് ചെക്പോസ്റ്റിലെ പണപ്പിരിവ്; നിരോധിത ലഹരി വസ്തുക്കൾ കടത്തുന്ന പ്രധാന അതിർത്തിയാണ് ആര്യങ്കാവ്
text_fieldsപുനലൂർ: കേരളത്തിലേക്ക് ഇതരസംസ്ഥാനങ്ങളിൽനിന്ന് നിരോധിത ലഹരി ഉൽപന്നങ്ങൾ കൊണ്ടുവരുന്നത് തടയാനുള്ള ആര്യങ്കാവിലെ എക്സൈസ് ചെക് പോസ്റ്റ് പ്രവർത്തനം ‘പടിയിൽ’ ഒതുങ്ങുന്നു. ലഹരി ഉൽപന്നങ്ങൾ നിയന്ത്രിക്കാൻ സർക്കാർ ആവിഷ്കരിച്ച തൂഫാൻ പദ്ധതി അട്ടിമറിക്കുന്ന നിലയിലാണ് ചെക് പോസ്റ്റുകളിലെ പരിശോധന സംവിധാനം.
ജില്ലയിൽ ആര്യങ്കാവിലും അച്ചൻകോവിലിലുമാണ് എക്സൈസിന് ചെക് പോസ്റ്റുള്ളത്. ആര്യങ്കാവ് വഴി ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുമ്പോൾ അച്ചൻകോവിൽ വഴി നാമമാത്രമാണ്. കേരളത്തിലേക്ക് വരുന്ന വാഹനങ്ങളിൽ എന്താണ് കൊണ്ടുവരുന്നത് നോക്കുവാൻ പോലും തയാറാകാതെ പടി വാങ്ങി കടത്തി വിടുകയാണ് കാലങ്ങളായി തുടരുന്ന പതിവ്. പരാതികൾ ഉയരുമ്പോൾ പേരിനു വേണ്ടി പരിശോധന നടത്തുന്നുവെന്ന് മാത്രം.
തമിഴ്നാട് അടക്കം സംസ്ഥാനങ്ങളിൽ നിന്നും ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് ആര്യങ്കാവ് വഴി കടക്കുന്നത്. ഇവയിൽ ഭൂരിഭാഗവും ചരക്ക് വാഹനങ്ങൾ ആണ്. തൂത്തുക്കുടിയടക്കം തുറമുഖങ്ങളിൽനിന്നും ഇറക്കുമതി സാധനങ്ങളുമായി കണ്ടെയ്നറുകൾ അടക്കം കടന്നുവരുന്നുണ്ട്. ഈ വാഹനങ്ങളിൽ എന്താണ് കൊണ്ടുവരുന്നതെന്ന് പോലും ചോദിക്കാതെ വാഹനത്തിലുള്ളവർ നീട്ടുന്ന നോട്ടുവാങ്ങി നിർബാധം കടത്തിവിടുന്നു.
സംസ്ഥാനത്തേക്ക് നിരോധിത ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവരുന്ന പ്രധാന അതിർത്തിയാണ് ആര്യങ്കാവിലേത്. മുമ്പ് സ്പിരിറ്റ് ലോബിയുടെ ഇഷ്ട ചെക് പോസ്റ്റായിരുന്നു. സ്പിരിറ്റ് കടത്ത് കുറഞ്ഞതോടെ കഞ്ചാവ് ഉൾപ്പെടെ മറ്റു ലഹരിവസ്തുക്കൾ നിർബാധം കൊണ്ടുവരവായി. ദേശീയ പാതയോരത്ത് കണ്ടെയ്നറിലാണ് ചെക് പോസ്റ്റ് പ്രവർത്തിക്കുന്നത്. ഇരുപതോളം ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ജീവനക്കാർ ദുരിതത്തിലാണ്.
പരിമിതമായ പഴഞ്ചൻ പരിശോധന സംവിധാനങ്ങളാണ് ഉള്ളത്. മഴയായാൽ പുറത്തിറങ്ങിനിന്ന് വാഹനങ്ങൾ പരിശോധിക്കുന്നത് ദുഷ്കരമാണ്. ചരക്കുമായി വരുന്ന വാഹനങ്ങൾ സൂക്ഷ്മമായി പരിശോധിക്കാൻ സംവിധാനമില്ല. ഇത് മുതലെടുത്ത് കടത്തുസംഘം ലഹരി സാധനങ്ങൾ കടത്തുക പതിവാണ്. ഋഷിരാജ് സിങ് എക്സൈസ് കമീഷണർ ആയിരുന്നപ്പോൾ മതിയായ പരിശോധന സംവിധാനം ഒരുക്കാൻ റിപ്പോർട്ട് നൽകിയെങ്കിലും ഫലമുണ്ടായില്ല. പരിശോധന സംവിധാനങ്ങളുടെ അപര്യാപ്തത മുതലെടുത്തു കൂടിയാണ് ജീവനക്കാർ കൈക്കൂലി വാങ്ങി വാഹനങ്ങൾ കടത്തിവിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

