19കാരനെ മർദിച്ച സംഭവം; മുഖ്യപ്രതികൾ പിടിയിൽ
text_fieldsവിമൽരാജ്, സനിൽ കുമാർ
കൊല്ലം: ശക്തികുളങ്ങര മരുത്തടി ദേവീക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ മർദനമേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നു.
പുത്തൂർ, ഐവർകാല ഈസ്റ്റ് സോപാനം വീട്ടിൽ ജയസേനന്റെ മകൻ ഹരികൃഷ്ണൻ (19) ആണ് ചികിത്സയിലുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്‍റിലേറ്ററിന്‍റെ സഹായത്താൽ ജീവൻനിലനിർത്തിവരികയാണ്. അതേസമയം, ഹരികൃഷ്ണനെ ക്രൂരമായി ആക്രമിച്ച കേസിൽ മുഖ്യപ്രതികളായ രണ്ടുപേരെക്കൂടി ശക്തികുളങ്ങര പൊലീസ് പിടികൂടി.
ശക്തികുളങ്ങര കന്നിമേൽ ഗുരുദേവ നഗർ-96 ൽ വിമൽരാജ് (48), കന്നിമേൽ ഐശ്വര്യ നഗർ-118 വാറുർക്കാവിന് സമീപം പടന്നയിൽ കിഴക്കതിൽ വീട്ടിൽ സനിൽ കുമാർ (52) എന്നിവരാണ് പിടിയിലായത്. മരുത്തടി കന്നിമേൽചേരി മരോട്ടിമൂട്ടിൽ സുനിൽകുമാർ (58), മരുത്തടി സന്തോഷ് നിവാസിൽ രതീഷ് (51) എന്നിവർ നേരത്തെ പിടിയിലായിരുന്നു.
ഒളിവിൽ കഴിയുന്ന മറ്റ് പ്രതികളെ പിടികൂടുന്നതിനായി കൊല്ലം സിറ്റി പൊലീസ് കമീഷണർ എം. ഹേമലതയുടെ നിർദേശപ്രകാരം കൊല്ലം എ.സി.പി രാജേഷിന്റെ മേൽനോട്ടത്തിലും ശക്തികുളങ്ങര ഇൻസ്‌പെക്ടർ എം.ആർ. പ്രസാദിന്റെ നേതൃത്വത്തിലുമുള്ള പ്രത്യേക സംഘത്തെ രൂപവത്കരിച്ച് അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
മാർച്ച് രണ്ടിന് പുലർച്ചെ ശക്തികുളങ്ങര മരുത്തടി ദേവീക്ഷേത്രത്തിലെ തങ്കയങ്കി ഘോഷയാത്രക്കിടെയാണ് കേസിനാസ്പദമായ സംഭവം. ഉത്സവാഘോഷത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പ്രതികൾ ഉൾപ്പെട്ട അക്രമിസംഘം ഹരികൃഷ്ണനെയും സഹോദരൻ ജയകൃഷ്ണനെയും ബന്ധുവായ രാജേഷിനെയും സംഘം ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

