കൊല്ലത്തെ യു.ഡി.എഫ് തുരുത്ത്
text_fieldsകുണ്ടറ: ഇടതിനൊപ്പം കൂടുതല്‍ കാലം ചുവടുറപ്പിച്ച് നിന്ന കുണ്ടറ നിയമസഭ മണ്ഡലം എൻ.കെ. പ്രേമചന്ദ്രന് നൽകുന്ന പരിഗണനയിൽ ഇക്കുറി മാറ്റം വരുമോയെന്നാണ് കണ്ടറിയേണ്ടത്. 2016 വരെ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഏറിയ കാലവും എല്‍.ഡി.എഫിനൊപ്പം നിന്ന മണ്ഡലമാണ് കുണ്ടറ. ഡോ.പി.കെ. സുകുമാരനില്‍ തുടങ്ങി മേഴ്സിക്കുട്ടിയമ്മയില്‍ വരെ എത്തിനില്‍ക്കുന്ന വിജയഗാഥ. ഇടക്ക് അഞ്ച് തവണ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞത്. 2001ല്‍ കടവൂര്‍ ശിവദാസനുശേഷം മൂന്ന് തവണയും സി.പി.എമ്മിനായിരുന്നു വിജയം. 2021ൽ കോണ്‍ഗ്രസിലെ പി.സി. വിഷ്ണുനാഥ് വിജയിച്ചു. കൊല്ലം ലോക്സഭ മണ്ഡലത്തിൽപെടുന്ന നിയമസഭ മണ്ഡലങ്ങളിൽ യു.ഡി.എഫിന്റെ ഏക തുരുത്താണ് കുണ്ടറ. കയറിന്റെയും കളിമണ്ണിന്റെയും കരിമരുന്നിന്റെയും അലൂമിനിയത്തിന്റെയും വ്യവസായ കേന്ദ്രമായിരുന്നു കുണ്ടറ. കാല്‍നൂറ്റാണ്ടിനിടെ, കുണ്ടറ ആകെ മാറി. വ്യവസായങ്ങള്‍ പലതും തിരിച്ചുവരാനാകാത്ത വിധം തകര്‍ന്നു. കയറും കുടില്‍ വ്യവസായങ്ങളും ഇല്ലാതായി. വയലുകള്‍ മിക്കതും നികത്തി. കുടിവെള്ളക്ഷാമം രൂക്ഷമായി.
കേരളത്തിലെ ആദ്യ റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നായിരുന്ന കുണ്ടറ നൂറ്റാണ്ട് പിന്നിട്ടിട്ടും വികസനം കമ്മി. രണ്ട് ദേശീയപാതകള്‍ കടന്നു പോകുന്നുണ്ടെങ്കിലും ദേശീയപാത വികസനവും നാമമാത്രം. ദിവസംതോറും വർധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകേണ്ട റെയില്‍വേ മേല്പാലങ്ങള് കാല്‍നൂറ്റാണ്ടായി ജനപ്രതിനിധികളുടെ ‘കസ്തൂരി’ കനിയായി മാത്രം ശേഷിക്കുന്നു.
കുണ്ടറയില്‍ നല്ല കളിസ്ഥലം പോലുമില്ല. ഈ കാര്യത്തില്‍ എം.എ. ബേബി മുതല്‍ മേഴ്സിക്കുട്ടിയമ്മവരെയും എന്‍.കെ. പ്രേമചന്ദ്രന് മുതല്‍ പി.സി. വിഷ്ണുനാഥ് വരെയും വാഗ്ദാനങ്ങള്‍ കോരിച്ചൊരിഞ്ഞിട്ടും അലിന്റ് ഗ്രൗണ്ട് ഇന്നും കന്നുകള്‍ മേയുന്ന ഇടമായി തുടരുകയാണ്. കശുവണ്ടിത്തൊഴിലാളികളുടെ വീറുറ്റ സമരത്തിനൊടുവില്‍ ചന്ദനത്തോപ്പില്‍ രാമനും സുലൈമാനും പൊലീസ് വെടിക്കിരയായി മരിച്ചത് ആര്.എസ്.പി എല്ലാ വര്‍ഷവും ഓർമപ്പെടുത്താറുണ്ടെങ്കിലും കശുവണ്ടിത്തൊഴിലാളികൾ ഇപ്പോഴും പെടാപ്പാടുപെടുകയാണ്. ഇതിന് കാരണം കേന്ദ്രത്തിന്റെ നയങ്ങളാണെന്ന് ഇടതുപക്ഷം ആരോപിക്കുമ്പോള്‍, ഇടതുസര്‍ക്കാറിന്റെ കശുവണ്ടി മേഖലയിലെ വാഗ്ദാനം പൊള്ളയാണെന്ന് പരിഹസിക്കുകയാണ് യു.ഡി.എഫ്.
പ്രേമചന്ദ്രന്റെ പാര്‍ലമെന്റിലെ ഇടപെടലും ജനമനസ്സുകളിലുള്ള സ്വാധീനവും വോട്ടാക്കാന്‍ യു.ഡി.എഫ് ശ്രമിക്കുമ്പോള്‍ എല്‍.ഡി.എഫ് കൊല്ലം നിയമസഭ മണ്ഡലത്തില്‍ മുകേഷ് നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ നിരത്തിയാണ് പ്രതിരോധിക്കുന്നത്.
മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളില്‍ നാലും ഭരിക്കുന്നത് എല്‍.ഡി.എഫാണ്. ആകെയുളള രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലും എല്‍.ഡി.എഫ് ഭരണമാണ്. 10 വര്‍ഷത്തെ സ്ഥിതി പരിശോധിച്ചാല്‍ ഇവിടെ ഇടത് സ്ഥാനാർഥിക്ക് ഭൂരിപക്ഷം ഉറപ്പാകേണ്ടതാണ്. അത് മറികടക്കാനാണ് യു.ഡി.എഫ് ശ്രമം. വിഷ്ണുനാഥാകട്ടെ, തന്റെ മണ്ഡലത്തില്‍ പ്രേമചന്ദ്രൻ പിന്നിലാകാതിരിക്കാനുള്ള കഠിനപ്രവർത്തനത്തിലാണ്. നേരിയ തോതില്‍ ബി.ജെ.പി സ്വാധീനം പെരിനാട്, ഇളമ്പള്ളൂര്‍, കുണ്ടറ, കൊറ്റങ്കര പഞ്ചായത്തുകളില്‍ പ്രകടമാണ്. അവിടെ വോട്ട് വിഹിതം കൂട്ടാമെന്ന പ്രതീക്ഷയാണ് എന്‍.ഡി.എ ക്യാമ്പ് പങ്കുവെക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് മണ്ഡലത്തില്‍ ചര്‍ച്ചയായ പോക്സോ കേസ് പല പഞ്ചായത്തുകളിലും ഇടതിന്റെ വോട്ട് കുറക്കാന്‍ കാരണമാകും. ഇരയുടെ സഹോദരീ ഭര്‍ത്താവ് ഡി.വൈ.എഫ്.ഐ നേതാവായിട്ടും ഇരയുടെ പിതാവ് നീതിലഭിക്കാതെ ആത്മഹത്യ ചെയ്തതും ഇടത് പാര്‍ട്ടികളോ യുവജന സംഘടനകളോ പേരിനുപോലും പ്രതികരിക്കാതെ പ്രതിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതും എല്‍.ഡി.എഫില്‍ ഒരു വിഭാഗത്തിന്റെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇത് പ്രതിഷേധ വോട്ടായാല്‍ പേരയം, കുണ്ടറ, പെരിനാട്, കൊറ്റങ്കര, ഇളമ്പള്ളൂര്‍ പഞ്ചായത്തുകളില്‍ ഇടതിനെ ബാധിക്കും. താഴെ തട്ടില്‍ മൂന്ന് മുന്നണികളുടെയും പ്രവര്‍ത്തനം അത്ര സജീവമല്ല. പ്രേമചന്ദ്രന് മണ്ഡലത്തിലാകെയുള്ള വ്യക്തിബന്ധങ്ങളും എപ്പോഴും ആര്‍ക്കും സമീപിക്കാമെന്ന പ്രത്യേകതയും അനുകൂല ഘടകങ്ങളാണ്. മുകേഷിന്റെ താരപരിവേഷവും ഇടതിന്റെ പ്രവർത്തന മികവുംവഴി അതിനെ മറികടക്കാനാണ് ഇടത് ശ്രമം.
മുന്നണികൾ മാറിമാറി വന്നപ്പോഴും ആർ.എസ്.പിയുടെ എൻ. ശ്രീകണ്ഠൻ നായരും എൻ.കെ. പ്രേമചന്ദ്രനുമാണ് കൂടുതൽ തവണ കൊല്ലം ലോക്സഭ മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. വിജയിച്ചപ്പോഴെല്ലാം കുണ്ടറ മണ്ഡലത്തിലും ഇവർ ഭൂരിപക്ഷം നേടിയിരുന്നു. നിയമസഭ ലോക്സഭ മണ്ഡലങ്ങളുടെ പുനർനിർണയം വന്നപ്പോൾ കുണ്ടറ മണ്ഡലത്തിന്റെ ഭാഗമായിരുന്ന കിഴക്കേ കല്ലടയും മൺറോതുരുത്തും മാവേലിക്കര മണ്ഡലത്തിലായി. പഴയ ഇരവിപുരം മണ്ഡലത്തിന്റെ ഭാഗമായിരുന്ന ള്ളമ്പള്ളൂർ, കൊറ്റങ്കര, തൃക്കോവിൽവട്ടം പഞ്ചായത്തുകൾ കുണ്ടറ മണ്ഡലത്തിന്റെ ഭാഗമായി. വിജയിക്കുന്ന സ്ഥാനാർഥിക്ക് ലീഡ് നൽകുന്നതാണ് കുണ്ടറയുടെ പതിവ് സ്വഭാവം.
2014 ലോക്സഭ
- എൻ.കെ. പ്രേമചന്ദ്രൻ (ആർ.എസ്.പി) 64,351
- എം.എ. ബേബി (സി.പി.എം.) 57,440
- പി.എം. വേലായുധൻ (ബി.ജെ.പി) 8724
- ഭൂരിപക്ഷം -6911
2019 ലോക്സഭ
- എന്‍.കെ. പ്രേമചന്ദ്രന് (യു.ഡി.എഫ്)-79,217
- കെ.എന്‍. ബാലഗോപാല്‍ (എല്‍.ഡി.എഫ്) -54,908
- അഡ്വ.കെ.വി.സാബു (ബി.ജെ.പി) -14696
- ഭൂരിപക്ഷം: 24,309
2021 നിയമസഭ
- പി.സി. വിഷ്ണുനാഥ് (യു.ഡി.എഫ്)-76,405
- ജെ. മേഴ്സിക്കുട്ടിയമ്മ-(എല്‍.ഡി.എഫ്)-71,802
- വനജ വിദ്യാധരന് (എന്‍.ഡി.എ)- 6100
- ഭൂരിപക്ഷം- 4603
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.