‘സൂപ്പർ ഹിറ്റാ’യി കുടുംബശ്രീ കേരള ചിക്കന്‍
text_fieldsകൊല്ലം: ജില്ലയില്‍ ആറു മാസത്തിനിടെ കുടുംബശ്രീ കേരള ചിക്കന്‍ കമ്പനിക്ക് ലഭിച്ച വരുമാനം 6.4 കോടി. കേരള ചിക്കന്‍ ഔട്ട്ലെറ്റുകള് വഴി 6.45 ലക്ഷം കിലോഗ്രാം ചിക്കന്‍ വിറ്റാണ് മുന്നേറ്റം കാഴ്ചവച്ചത്. ഔട്ട്ലെറ്റ് ഗുണഭോക്താക്കള്‍ക്ക് ലാഭവിഹിതമായി ഒരു കോടിയിലധികം രൂപയും ലഭിച്ചു. പദ്ധതിയിലുള്‍പ്പെട്ട കോഴിവളര്‍ത്തല്‍ കര്‍ഷകര്‍ക്ക് വളർത്തുകൂലി ഇനത്തില്‍ ലഭിച്ചത് 89 ലക്ഷം രൂപയാണ്. പ്രവര്‍ത്തി ദിനങ്ങളില്‍ 3000 കിലോ കോഴിയിറച്ചി വിറ്റഴിയുമ്പോള്‍ അവധി ദിനങ്ങളില്‍ ശരാശരി 5000-6000 കിലോ വരെ വിറ്റുപോകുന്നുണ്ട്. നിലവില്‍ ജില്ലയില്‍ 13 ഔട്ട്ലെറ്റുകളും 40 ഫാമുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ആന്റിബയോട്ടിക്കുകള്‍ കുത്തിവെക്കാത്തതിനാല്‍ വിപണിയില്‍ കേരള ചിക്കന്‍ ആവശ്യക്കാര്‍ ഏറെയാണ്.
ഫാം തുടങ്ങാന്‍ എളുപ്പത്തിൽ വായ്പ
ഒരു കോഴിക്ക് 1.2 ചതുരശ്രയടി സ്ഥലം എന്നരീതിയില്‍ 1000 മുതല്‍ 10,000 കോഴികളെ വരെ വളര്‍ത്താവുന്ന ഫാം ആണ് പദ്ധതിയിൽ സംരംഭകരാകാൻ വേണ്ടത്. ഫാം തുടങ്ങാന്‍ കുടുംബശ്രീ, വ്യവസായ വകുപ്പ് എന്നിവയില്‍നിന്നു വായ്പ ലഭിക്കും. ഇത്രയും കോഴികളെ വളര്‍ത്താനുള്ള അടിസ്ഥാന സൗകര്യങ്ങളുള്ള കൂടൊരുക്കിയാല്‍ മാത്രം മതി. കോഴിക്കുഞ്ഞുങ്ങള്‍, തീറ്റ, മരുന്ന് എന്നിവയെല്ലാം കുടുംബശ്രീയുടെ കേരള ചിക്കന്‍ പദ്ധതിയിലൂടെ ലഭ്യമാക്കും. കുടുംബശ്രീ അംഗങ്ങള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കോ പദ്ധതിയില്‍ ചേരാം. വ്യക്തിഗതമായോ ഒരേ സി.ഡി.എസിനു കീഴിലുള്ള നാല് പേരടങ്ങുന്ന സംഘമായോ ഫാം നടത്താം. സി.ഡി.എസ് വഴിയാണു അപേക്ഷ നല്‍കേണ്ടത്. ഫാം പുതിയതായി ആരംഭിക്കാന്‍ താല്പര്യമുള്ളവര്ക്കും നിലവില്‍ ഫാം നടത്തുന്നവര്‍ക്കും അപേക്ഷിക്കാം.കുടുംബശ്രീ വഴി നടപ്പാക്കുന്ന ഫാം പദ്ധതിക്കു കേരള ചിക്കന്‍ കമ്പനിക്ക് ഒരു സെക്യൂരിറ്റിയും നല്‍കേണ്ടതില്ല. കുടുംബശ്രീ, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയുള്ള പദ്ധതിയുടെ ഉല്പാദനം മുതല്‍ വിപണനം വരെയുള്ള എല്ലാപ്രവര്‍ത്തനങ്ങളും നടത്തുന്നത് കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റിഡാണ്.
കര്‍ഷകര്‍ക്ക് വളര്‍ത്തു കൂലി നല്കുന്ന രീതിയിലാണ് പ്രവര്‍ത്തനം. ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങള്‍ക്ക് 45ദിവസത്തേക്ക്, തീറ്റയും, മരുന്നും കര്‍ഷകര്‍ക്ക് കുടുംബശ്രീ സൗജന്യമായി നല്‍കിയാണ് വളര്‍ത്തുന്നത്. വളര്‍ച്ചയെത്തിയ കോഴികളെ കമ്പനിതന്നെ തിരികെയെടുത്ത് കേരള ചിക്കന്‍ ഔട്ട് ലെറ്റുകള്‍ വഴി വില്പന നടത്തും. പൊതുമാര്‍ക്കറ്റിനേക്കാള്‍ ശരാശരി 10രൂപ വരെ കുറച്ചാണ് വില്പന. മിതമായ നിരക്കിന് പുറമെ, ഗുണനിലവാരമുള്ള കോഴിയിറച്ചി ലഭ്യമാക്കുക, കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുക, അന്യ സ്രോതസ്സുകളെ ആശ്രയിക്കാതെ സ്വയംപ്രാപ്തി നേടുക എന്നീ ഉദ്ദേശങ്ങളോടെയുമാണ് സർക്കാർ പദ്ധതി വിഭാവനം ചെയ്തത്. ഓരോദിവസത്തെയും വില സ്വകാര്യമാര്‍ക്കറ്റുകളുമായി താരതമ്യം ചെയ്ത് തലേന്ന് നിശ്ചയിക്കുകയാണ് പതിവെന്നു കുടുംബശ്രീ ജില്ല മിഷന് കോഓഡിനേറ്റര്‍ വിമല്‍ ചന്ദ്രന് പറഞ്ഞു.
ബ്രാന്‍ഡ് നെയിം ദുരുപയോഗം ചെയ്യുന്നതായി പരാതി
കുടുംബശ്രീ കേരള ചിക്കന്‍ നാട്ടില്‍ സ്വീകര്യമായത്തോടെ ജില്ലയില്‍ സ്വകാര്യ സംരംഭകര്‍ കേരള ചിക്കന്‍ ബ്രാന്‍ഡ് നെയിം ദുരുപയോഗിക്കുന്നതായി പരാതിയുണ്ട്.
കേരള ചിക്കന്‍ എന്ന പേരില്‍ നൂറുകണക്കിന് സ്വകാര്യ ഔട്ലറ്റുകള് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗുണമേന്മയേറിയ ചിക്കനാണെന്ന് കരുതി ഉപഭോക്താക്കള്‍ ഈ കെണിയില്‍ അകപ്പെടാതെ ശ്രദ്ധിക്കണമെന്നും കുടുംബശ്രീ അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

