‘ഫാസ്റ്റാവാൻ’കഴിയാതെ കെ.എസ്.ആർ.ടി.സി ഫാസ്റ്റുകൾ
text_fieldsകൊല്ലം: കാലപ്പഴക്കംമൂലം കിതച്ച് കെ.എസ്.ആർ.ടി.സി ഫാസ്റ്റ് ബസുകൾ. പുതുതായി വാങ്ങുന്ന ബസുകൾ സ്വിഫ്റ്റിന് കീഴിൽ സൂപ്പർ ഫാസ്റ്റ് സർവിസിന് അനുവദിക്കുമ്പോൾ പഴഞ്ചൻ വണ്ടികളുമായി ‘ഓർഡിനറിക്ക്’ സമാനമായ നിലയിലാണ് ഫാസ്റ്റ് സർവിസുകൾ. നിലവിൽ സർവിസ് നടത്തുന്ന ഫാസ്റ്റ് ബസുകളിൽ നല്ലൊരു ശതമാനവും പത്ത് വർഷത്തിലധികം പഴക്കമുള്ളവയാണ്. കെ.എസ്.ആർ.ടി.സിക്ക് കൂടുതൽ വരുമാനം ലഭിക്കുന്നത് ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് സർവിസുകളിൽ നിന്നാണെങ്കിലും ‘ഫാസ്റ്റ്’നെ കാര്യമായി ഇപ്പോൾ അധികൃതർ ശ്രദ്ധിക്കുന്നില്ല.
മുൻകാലങ്ങളിൽ അഞ്ചുവർഷം കഴിഞ്ഞ് ഫാസ്റ്റ് ബസുകൾ ഓർഡിനറിയാക്കുന്ന പതിവുണ്ടായിരുന്നു. പുതിയ ബസുകൾ ഇറങ്ങുന്നത് കുറഞ്ഞതോടെ ഈ പതിവ് തെറ്റി. ഇപ്പോൾ കാലപ്പഴക്കം കണക്കാക്കാതെ തന്നെ ബസ് ഓടിക്കാൻ നിർബന്ധിതമാവുന്നു. വിവിധ ജില്ലകളെ ബന്ധിപ്പിച്ചുള്ളതടക്കം ഫാസ്റ്റ് ബസുകളെയാണ് വലിയൊരു ശതമാനംപേരും യാത്രക്ക് ആശ്രയിക്കുന്നത്. സൂപ്പർഫാസ്റ്റ്, ഡീലക്സ്, എ.സി ബസുകളടക്കം വർധിപ്പിച്ച് റിസർവേഷൻ സൗകര്യമടക്കം വിപുലമാക്കുകയാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് ലക്ഷ്യം. സുഖകരമായ യാത്ര ഈ ബസുകളിൽ സാധ്യമാവുമ്പോൾ പരിമിതികൾ ഏറെയുള്ള ഫാസ്റ്റ് സർവിസുകൾ മെച്ചപ്പെടുത്താൻ നടപടി ഉണ്ടാവുന്നില്ല. പുതുതായി വാങ്ങുന്നവയിൽ സൂപ്പർഫാസ്റ്റുകൾക്കൊപ്പം ഫാസ്റ്റു ബസുകളും ഉണ്ടാവുമെന്നാണ് ബന്ധപ്പെട്ടവർ വിശദീകരിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തതയില്ല.
പുതിയ സൂപ്പർ ഫാസ്റ്റ് ബസുകൾ സ്വിഫ്റ്റിന് നൽകിയപോലെ ഫാസ്റ്റും നൽകുമോ എന്ന ആശങ്ക കെ.എസ്.ആർ.ടി.സി ജീവനക്കാർക്കുണ്ട്. ദീർഘദൂര സർവിസുകൾക്കായുള്ള കമ്പനി എന്ന നിലയിലാണ് ആരംഭിച്ചതെങ്കിലും ഓർഡിനറി സർവിസുകളും സ്വിഫ്റ്റിന് കീഴിലാവുന്ന സാഹചര്യമാണ്. തിരുവനന്തപുരം നഗരത്തിൽ ആരംഭിച്ച ഇലക്ട്രിക് ബസുകൾ പൂർണമായും സ്വിഫ്റ്റിനാണ് നൽകിയത്. സ്മാർട്ട്സിറ്റി പദ്ധതിയുടെ ഭാഗമായി ലഭ്യമായ ബസുകളും സ്വിഫ്റ്റിന് കൈമാറുകയായിരുന്നു. സിറ്റി സർവിസുകൾ പൂർണമായും ഇലക്ട്രിക് ബസുകളാക്കുന്നതോടെ കെ.എസ്.ആർ.ടി.സിയുടെ സിറ്റി ഫാസ്റ്റ്, ഓർഡിനറി ബസുകൾ ഒഴിവാക്കപ്പെടും. ഇവ മറ്റ് ഡിപ്പോകൾക്ക് നൽകാനാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

