ആയിരങ്ങൾക്ക് ആശ്വാസമാകേണ്ട യുവഡോക്ടർ നിശ്ശബ്ദനായി മടങ്ങി
text_fieldsഡോ. അശ്വിൻ മോഹനചന്ദ്രൻ നായരുടെ മൃതദേഹം എൻ.എസ് സഹകരണ ആശുപത്രിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ
കൊട്ടിയം: ആതുര ശുശ്രൂഷയിലൂടെ ആയിരങ്ങൾക്ക് ആശ്വാസമാകേണ്ട യുവഡോക്ടർ അശ്വിൻ നിശ്ശബ്ദനായി മടങ്ങി. കോഴിക്കോട് കൂടരഞ്ഞിയിലെ ജലാശയത്തിൽ മുങ്ങിത്താണ ഡോക്ടർ അശ്വിൻ മോഹനചന്ദ്രൻനായരുടെ ജീവൻ രക്ഷിക്കാൻ വൈദ്യശാസ്ത്രത്തിനായില്ലെങ്കിലും ഒന്നിലധികം പേരുടെ ജീവൻ നിലനിർത്തിയാണ് ഉമയനല്ലൂരിന്‍റെ പ്രിയപുത്രൻ യാത്രയായത്. ശസ്ത്രക്രിയ വിദഗ്ധൻ എന്ന പേരിൽ പുണ്യമാകേണ്ടിയിരുന്ന ആ ജന്മം സ്വന്തം അവയവദാനത്തിലൂടെ അമരനായി. ഇന്ത്യയിൽ ആദ്യമായാണ് സഹകരണ ആശുപത്രിയിൽ മസ്തിഷ്കമരണം സംഭവിച്ചയാളുടെ അവയവങ്ങൾ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.
കൊല്ലം എൻ.എസ് സഹകരണ ആശുപത്രിയിലാണ് ശസ്ത്രക്രീയ വിജയകരമായി പൂർത്തിയാക്കിയത്. അവയവങ്ങൾ എടുത്തശേഷം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും മുമ്പ് എൻ.എസ് ആശുപത്രിയിൽ മൃതദേഹത്തെ സല്യൂട്ട് നൽകി ആദരിച്ചു. ആശുപത്രി പ്രസിഡൻറ് പി. രാജേന്ദ്രൻ, വൈസ് പ്രസിഡൻറ് മാധവൻ പിള്ള, സി.പി.എം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ. ബേബി, നൗഷാദ് എം.എൽ.എ, സെക്രട്ടറി ഷിബു, ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
യുവ ഡോക്ടർക്ക് നാടിന്റെ അന്ത്യാജ്ഞലി
നീന്തൽകുളത്തിലെ കയത്തിൽപെട്ടതിനെത്തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച യുവഡോക്ടർക്ക് നാട് അന്ത്യാഞ്ജലിയർപ്പിച്ചു. കോഴിക്കോട് കൂടരഞ്ഞിയിലുള്ള റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ കഴിഞ്ഞ 19നാണ് അപകടമുണ്ടായത്. കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കൽ കോളജിലെ ഒന്നാം വർഷ എം.എസ് വിദ്യാർഥി ഉമയനല്ലൂർ നടുവിലക്കര അകവൂർമഠം സൗപർണികയിൽ മോഹനചന്ദ്രൻ നായരുടെയും സൗപർണികയുടെയും മകൻ ഡോ. അശ്വിൻ മോഹനചന്ദ്രൻനായരാണ് (32) മരിച്ചത്.
പാരിപ്പള്ളി മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം വൈകീട്ട് 3.30ഓടെ ഉമയനല്ലൂർ ക്ഷേത്രത്തിനടുത്തുള്ള വീട്ടിലെത്തിച്ച മൃതദേഹത്തില അന്ത്യാഞ്ജലിയർപ്പിക്കാൻ സമൂഹത്തിന്റെ നാനാതുറകളിലുള്ള നൂറുകണക്കിനാളുകൾ എത്തി. പൊതുദർശനത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

