ഓട നിർമാണത്തിൽ ആക്ഷേപം ശക്തം; കൊട്ടിയം മേഖലയിൽ ഒരൊറ്റ മഴയിൽ ദേശീയപാത കുളമായി
text_fieldsകൊട്ടിയത്ത് കഴിഞ്ഞദിവസം മഴയിൽ റോഡിലുണ്ടായ വെള്ളക്കെട്ട്
കൊട്ടിയം: ആദ്യ വേനൽമഴയിൽതന്നെ ദേശീയപാതയുടെ ‘ആധുനിക’ നിർമാണത്തിന്‍റെ ഫലം വീണ്ടുമറിഞ്ഞ് ജനം. ഏതാനും മണിക്കൂർ മാത്രം നീണ്ട മഴയിലെ വെള്ളം മുഴുവൻ ‘ഏറ്റെടുത്ത്’ സ്വയം കുളമായി ദേശീയപാത രൂപംമാറി. കഴിഞ്ഞദിവസം പെയ്ത മഴയിലാണ് കൊട്ടിയം മേഖലയിൽ ദേശീയപാതയുടെ ഭാഗമായ സർവിസ് റോഡ് വെള്ളം നിറഞ്ഞ് അക്ഷരാർഥത്തിൽ കുളമായത്.
കൊട്ടിയം കിംസ് ആശുപത്രിക്കുസമീപവും പറക്കുളം ന്യൂ രാജസ്ഥാൻ മാർബിളിന് സമീപവുമാണ് വെള്ളം അനിയന്ത്രിതമായി കുതിച്ചുപൊങ്ങിയത്. വാഹനങ്ങൾ പോലും മുങ്ങിപ്പോകുന്ന നിലയിലായിരുന്നു വെള്ളപ്പൊക്കം. മാസങ്ങൾക്ക് മുമ്പും മഴപെയ്യുമ്പോൾ കൊട്ടിയത്തും ചാത്തന്നൂരുമെല്ലാം ഈ സ്ഥിതി രൂക്ഷമായിരുന്നു. എന്നാൽ, നിർമാണം പുരോഗമിക്കുന്നതോടെ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയും അസ്ഥാനത്താക്കി ഇപ്പോഴും സ്ഥിതി തുടരുകയാണ്.
ഉയരപ്പാതയിലെ വെള്ളം ഇരുവശങ്ങളിലുമായി മൺമതിലിൽ താഴേക്ക് വച്ചിരിക്കുന്ന പൈപ്പുകളിലൂടെ സർവിസ് റോഡിലേക്കാണ് വീഴുന്നത്. കൂടാതെ പറക്കുളത്ത് ആർ.ഇ വാളിന്റെ വിടവുകളിലൂടെ വെള്ളം പുറത്തേക്കും ഒഴുകുകയാണ്.
കൊട്ടിയത്ത് പെട്രോൾ പമ്പിന് സമീപവും ആർ.ഇ വാളിലൂടെ വെള്ളം റോഡിലേക്ക് വീണു. ഈ രണ്ടുസ്ഥലങ്ങളിലും മേൽപാലത്തിൽ വലിയ വിള്ളലുകൾ നേരത്തേ രൂപപ്പെട്ടിരുന്നു. എന്നാൽ, കലക്ടറുടെയും ജനപ്രതിനിധികളുടെയും ഉറപ്പിനെപോലും കാറ്റിൽപറത്തി ഒരു ശാസ്ത്രീയമായപഠനവും നടത്താതെ വിള്ളലുണ്ടായ സ്ഥലങ്ങൾ കരാർ കമ്പനി ടാറിട്ട് അടക്കുകയായിരുന്നു.
ചെറിയ മഴപോലും താങ്ങാൻ കഴിവില്ലാത്ത നിർമാണമാെണന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ മഴയിൽ ഉണ്ടായ കൊട്ടിയത്തെ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും എന്ന ആക്ഷേപം ശക്തമാണ്. ഇങ്ങനെ തുടർച്ചയായി വെള്ളക്കെട്ടുണ്ടായാൽ എച്ച്.പി പമ്പിനുസമീപവും പറക്കുളത്തും മൈലക്കാടിന് സമാനമായ വലിയ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുമുണ്ട്. സർവിസ് റോഡിൽ ഓടകൾ നിർമിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമല്ലെന്ന ആക്ഷേപവും നിലവിലുണ്ട്.
ശക്തമായ മഴക്കുമുമ്പ് ഓടകളുടെ പുനഃക്രമീകരണം നടത്തി കൊട്ടിയത്തെ വെള്ളക്കെട്ടിൽനിന്നും ഗാതാഗതക്കുരുക്കിൽനിന്നും ഒഴിവാക്കാനുള്ള നടപടികൾ അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് റൈസിങ് കൊട്ടിയം പ്രസിഡന്റ് ആലോഷിയോസ് റോസാറിയോ, സെക്രട്ടറി രാജേഷ് ആധാരം എന്നിവർ നിർമാണകമ്പനി അധികാരികളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

