കൊട്ടിയത്തും മൺമതിലിൽ വൻ വിള്ളലും ചോർച്ചയും
text_fieldsമൺമതിലിലൂടെ വെള്ളം പുറത്തേക്കൊഴുകുന്നത് തടയാൻ ശ്രമിക്കുന്ന കരാർ കമ്പനി ജീവനക്കാർ
കൊട്ടിയം: നിർമാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കൊട്ടിയം ദേശീയപാതയിലെ 40 അടി ഉയരമുള്ള മൺമതിൽ തകർച്ചാ ഭീഷണിയിൽ. ഇന്നലെ രാവിലെ പെയ്ത നേരിയ വേനൽമഴയിൽ തന്നെ മതിലിന്റെ കോൺക്രീറ്റ് പാളികൾക്കിടയിലൂടെ ചെളി വെള്ളം കുത്തിയൊഴുകിയത് പ്രദേശവാസികളെയും വ്യാപാരികളെയും കടുത്ത ഭീതിയിലാഴ്ത്തി. ശാസ്ത്രീയമായ സുരക്ഷ പരിശോധനകൾ നടത്താതെ വിള്ളലുകൾ ടാറിട്ട് മൂടിയ നടപടിയാണ് ഇത്തരത്തിൽ ചോർച്ചയുണ്ടാകാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പറക്കുളം, കൊട്ടിയം എച്ച്.പി. പമ്പ് പരിസരം എന്നിവിടങ്ങളിൽ മൂന്ന് വ്യത്യസ്ത ഭാഗങ്ങളിലാണ് മതിലിനുള്ളിൽ നിന്ന് വെള്ളം ചീറ്റിയൊഴുകുന്നത്. ശക്തമായ മഴയല്ലാതിരുന്നിട്ടും ഇത്രയും വലിയ ചോർച്ചയുണ്ടായത് നിർമാണത്തിലെ അതീവ ഗുരുതര വീഴ്ചയാണ്. നേരത്തെ റോഡിന്റെ ഉപരിതലത്തിൽ കണ്ട കൂറ്റൻ വിള്ളലുകൾ ശാസ്ത്രീയമായി പരിഹരിക്കാതെ, തിരക്കിട്ട് ടാറിട്ട് മൂടി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് അധികൃതർ ശ്രമിച്ചത്.
എന്നാൽ, ഈ വിള്ളലുകളിലൂടെ ഇറങ്ങിയ മഴവെള്ളം മതിലിനുള്ളിലെ മണ്ണിനെ കുതിർക്കുകയും സ്ലാബുകൾക്കിടയിലൂടെ വൻതോതിൽ പുറത്തേക്ക് പ്രവഹിക്കുകയുമാണ്.മഴവെള്ളം പുറത്തേക്കൊഴുകാൻ മതിയായ ഡ്രെയിനേജ് സംവിധാനം ഒരുക്കാത്തതും ചതുപ്പ് നിലമായ കൊട്ടിയത്തെ മണ്മതിലിനുള്ളിലെ ഹൈഡ്രോളിക് പ്രഷർ വർധിക്കുന്നതും, കോൺക്രീറ്റ് പാളികൾ തള്ളിമാറാനും മതിൽ മൊത്തമായി ഇടിഞ്ഞുവീഴാനും കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
സംഭവമറിഞ്ഞ് കൊട്ടിയം സംയുക്ത സമരസമിതി, പറക്കുളം ജനകീയ സമരസമിതി, റൈസിങ് കൊട്ടിയം, പൗരവേദി, ബാബുൽ ഖൈർ, കെ.പി.കെ തുടങ്ങിയ സാമൂഹിക സംഘടനകളുടെ നേതാക്കൾ സ്ഥലം സന്ദർശിച്ച് പ്രതിഷേധം രേഖപ്പെടുത്തി. ഈ മൺകൂന പൊളിച്ചുമാറ്റി തൂണുകളിൽ നിൽക്കുന്ന മേൽപ്പാലം നിർമിക്കാതെ കൊട്ടിയത്തെ ഉയരപ്പാതയിലൂടെ വാഹനങ്ങൾ കടത്തിവിടാൻ അനുവദിക്കില്ലെന്ന് സമരസമിതി നേതാക്കൾ വ്യക്തമാക്കി. കാലവർഷത്തിന് മുമ്പ് ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ കൊട്ടിയം നഗരം ഒരു വൻ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന ഭീതിയിലാണ് ജനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

