നഗരസഭയിലെ ഭൂമി വാങ്ങൽ വിവാദം; താലൂക്ക് വികസനസമിതി യോഗത്തിൽ വിമർശം
text_fieldsകൊട്ടാരക്കര: കുടിവെള്ള പദ്ധതിക്കായുള്ള ഭൂമി വാങ്ങുന്നതിൽ കൊട്ടാരക്കര നഗരസഭ വരുത്തുന്ന മെല്ലെപ്പോക്കിൽ താലൂക്ക് വികസന സമിതി യോഗത്തിൽ പ്രതിഷേധം. കൊട്ടാരക്കര-നെടുവത്തൂർ പഞ്ചായത്ത് സംയുക്ത കുടിവെള്ള പദ്ധതിയിൽ ശുദ്ധീകരണശാലയും നഗരസഭയിലേക്കുള്ള സംഭരണിയും സ്ഥാപിക്കുന്നതിനുള്ള സ്ഥലം വാങ്ങേണ്ടത് നഗരസഭയാണ്.
നെടുവത്തൂർ പഞ്ചായത്ത് തങ്ങളുടെ സംഭരണി സ്ഥാപിക്കാനുള്ള സ്ഥലം വാങ്ങുകയും വിതരണ കുഴലുകൾ സ്ഥാപിക്കൽ പകുതി പിന്നിടുകയും ചെയ്തു. ഉഗ്രൻകുന്നിൽ നഗരസഭയുടെ സ്ഥലം വാങ്ങൽ വിവാദമാവുകയും വിലക്കൂടുതലായതിനാലും കേസിൽ ഉൾപ്പെട്ടതിനാലും ആദ്യം നിശ്ചയിച്ച സ്ഥലം വാങ്ങുന്നതിൽനിന്ന് പിൻമാറുകയും ചെയ്തു.
സമീപം തന്നെ മറ്റൊരു സ്ഥലം കണ്ടെത്തിയെങ്കിലും ഇതുവരെ ഭൂമിവാങ്ങൽ നടന്നിട്ടില്ല. പദ്ധതി വൈകുന്നതിന് നഗരസഭയുടെ മെല്ലെപ്പോക്ക് കാരണമാകുന്നതായി വികസനസമിതി യോഗത്തിൽ വിമർശനമുയർന്നു.
കൊട്ടാരക്കര താലൂക്കിൽ മാത്രം റേഷൻ പച്ചരി പുഴുവരിച്ചത് പ്രതിഭാസമാണെന്നും ഇതുസംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും ആവശ്യമുയർന്നു.
നെടുവത്തൂർ പഞ്ചായത്ത് സ്ഥലം കണ്ടെത്തി നൽകിയാൽ പുത്തൂർ പൊലീസ് സ്റ്റേഷൻ പരിസരത്തെ വാഹനങ്ങൾ അങ്ങോട്ടേക്കു മാറ്റാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അപകടനിലയിലായ കുളക്കട കച്ചേരിമുക്ക് അക്വഡേറ്റിൽ അറ്റകുറ്റ പണികൾ നടത്തുക, കുമ്മിൾ വില്ലേജിൽ 120 കുടുംബങ്ങൾക്ക് പട്ടയം ലഭിക്കുന്നതിനുള്ള തടസ്സങ്ങൾ പരിഹരിക്കുക, കുമ്മിൾ കടയ്ക്കൽ റോഡ് വശങ്ങളിലെ അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റുക തുടങ്ങിയ ആവശ്യങ്ങളും ഉയർന്നു.
മത്സ്യം, ഐസ്ക്രീം വിൽപനശാലകളിൽ കർശന പരിശോധന നടത്തുക, പാറക്വാറികളിൽ അമിത വില ഈടാക്കുന്നത് തടയുക, വെട്ടിക്കവല കനാൽ ഭാഗത്ത് പൊലീസ് എക്സൈസ് പരിശോധന നടത്തുക, പ്രധാന റോഡുകളുടെ വശങ്ങളിലെ കൈയേറ്റം തടയുക, കൊട്ടാരക്കര റയിൽവേ സ്റ്റേഷൻ ജങ്ഷനിൽ ട്രാഫിക് പൊലീസ് സേവനം ലഭിക്കുക എന്നീ ആവശ്യങ്ങളും ഉയർന്നു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഹർഷകുമാർ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.