ഉഗ്രൻകുന്നിലെ മോക്ഷകവാടത്തിന് മോക്ഷമില്ല
text_fieldsകൊട്ടാരക്കര: വൈദ്യുതീകരണം നടക്കാത്തതിനാൽ ഉഗ്രൻകുന്നിലെ ആധുനിക എൽ.പി.ജി ശ്മശാനം പൂർത്തീകരിക്കാനാവുന്നില്ല. രണ്ടുവർഷം മുമ്പ് നിർമാണം ആരംഭിച്ച പദ്ധതിയുടെ അടിസ്ഥാന നിർമാണങ്ങളെല്ലാം പൂർത്തിയായി. വൈദ്യുതീകരണവും ചുറ്റുമതിൽ നിർമാണവും നടന്നാൽ മതി. വൈദ്യുതീകരണത്തിനായി നഗരസഭ കണക്കാക്കിയ ടെൻഡർ തുക കുറവായതിനാൽ കരാറുകാർ ഏറ്റെടുക്കുന്നില്ല. മൂന്നാംതവണയും ടെൻഡർ ക്ഷണിക്കാനുള്ള ഒരുക്കത്തിലാണ് നഗരസഭ. 58 ലക്ഷം രൂപ ചെലവിലാണ് ഉഗ്രൻകുന്നിൽ ‘മോക്ഷകവാടം’ എന്ന പേരിൽ ആധുനിക ശ്മശാനം നിർമിച്ചത്. ഒരുവർഷം മുമ്പുതന്നെ കെട്ടിട നിർമാണം പൂർത്തിയായെങ്കിലും ആവശ്യമായ ഉപകരണങ്ങൾ സ്ഥാപിച്ചിരുന്നില്ല. കാടുമൂടിയും തുരുമ്പെടുത്തും ഉപകരണങ്ങൾ നശിക്കുന്നത് വാർത്തയായതോടെ മാസങ്ങൾക്ക് മുമ്പ് പുകക്കുഴൽ ഉൾപ്പെടെ സ്ഥാപിച്ചു. ഉദ്ഘാടനം ഉടനുണ്ടാകുമെന്ന് അധികൃതർ പ്രഖ്യാപിച്ചെങ്കിലും നടപടിയുണ്ടായില്ല. ഉദ്യോഗസ്ഥ അനാസ്ഥയിൽ ഇഴയുന്ന വിവിധ വികസന പദ്ധതികളിൽ ഒന്നായി ശ്മശാനവും തുടരുകയാണ്.
മുമ്പ് ഉഗ്രൻകുന്നിൽ ശ്മശാനം പ്രവർത്തിച്ചിരുന്നു. ഇവിടെ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചതോടെ ശ്മശാനം ഇല്ലാതായി. നഗരസഭയിൽ സ്വന്തമായി ഭൂമിയില്ലാത്തവരും വീടുനിൽക്കുന്ന ഭൂമിമാത്രം സ്വന്തമായുള്ളവരും ഏറെയാണ്. സംസ്കാരത്തിന് ഇടമില്ലാത്തവരും അനാഥാലയങ്ങളും കൊല്ലം പോളയത്തോട്ടിലെ ശ്മശാനത്തെ ആശ്രയിക്കുകയാണ്. അധികൃതർ മനസ്സുവെച്ചാൽ ഒരാഴ്ച്ചക്കുള്ളിൽ തീർക്കാവുന്ന നടപടികളും ജോലികളും മാത്രമാണ് ബാക്കിയുള്ളത്. ഉടൻ ടെൻഡർ നൽകുമെന്നും മാർച്ചിൽതനെ ശ്മശാനം പ്രവർത്തന സജ്ജമാകുമെന്നും നഗരസഭാധ്യക്ഷൻ എസ്.ആർ രമേശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.