കൊല്ലം കോർപറേഷൻ ‘വലിച്ചെറിയൽ മുക്ത’മാകും; പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപനം
text_fieldsകൊല്ലം: ജനകീയ പങ്കാളിത്തത്തോടെ കർമപദ്ധതികൾ പൂർത്തിയാക്കി പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് വലിച്ചെറിയൽ മുക്ത കോർപറേഷനായി പ്രഖ്യാപിക്കുമെന്ന് മേയർ പ്രസന്ന ഏണസ്റ്റ്.
പൊതുയിടങ്ങളും ജലാശയങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിനും ശാസ്ത്രീയ മാലിന്യസംസ്കരണം ഉറപ്പാക്കുന്നതിനും ഉയർന്ന പിഴ ഉൾപ്പെടെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും സുസ്ഥിര മാലിന്യ സംസ്കരണത്തിനുള്ള പ്രവർത്തന കലണ്ടർ തയാറാക്കുന്നതിനായി ചേർന്ന കൗൺസിൽ യോഗത്തിൽ മേയർ പറഞ്ഞു.
മുഴുവൻ വീടുകളിലും അജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നത് ഉൾപ്പെടെയാണ് കർമ പദ്ധതികൾ. ജൈവ മാലിന്യങ്ങൾ വീടുകളിൽ നിന്ന് ഹരിതകർമസേന നേരിട്ട് ശേഖരിക്കും. മാലിന്യങ്ങൾ പൊതുയിടങ്ങളിൽ വലിച്ചെറിയുന്നവർക്കെതിരെ കർശന നിയമനടപടി ഉറപ്പാക്കും. പൊതുപരിപാടികൾ, ആഘോഷങ്ങൾ, ഉത്സവങ്ങളിലും ഹരിതച്ചട്ടം നടപ്പിലാക്കും.
ഹരിതകർമസേനക്ക് യൂസർ ഫീ നൽകാതിരിക്കുകയും അജൈവ മാലിന്യത്തിന്റെ വാതിൽപ്പടി ശേഖരണത്തിൽ സഹകരിക്കാതിരിക്കുകയും ചെയ്യുന്ന വീടുകളിൽ കൗൺസിലർമാർ നേരിട്ടെത്തി ബോധവത്കരണം നടത്തും. മേയ് ഒന്നു മുതൽ അഞ്ചു വരെ 55 ഡിവിഷനുകളിലും സാനിറ്റേഷൻ കമ്മിറ്റികൾ ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും.
പൊതുവിടങ്ങളിലെ മൃഗ കശാപ്പ് തടയുന്നതിന് നിയമ നടപടി സ്വീകരിക്കും. അറവുശാല പ്രവർത്തനക്ഷമമാക്കും. കാറ്ററിങ് യൂനിറ്റുകൾ, ഹോട്ടലുകൾ, കോഴിഫാമുകൾ എന്നിവിടങ്ങളിൽ മാലിന്യ സംസ്കരണ പ്ലാന്റുകളില്ലെങ്കിൽ നടപടികളുണ്ടാകും.
കൊതുക് നശീകരണത്തിന്റെ ഭാഗമായി എല്ലാ ഞായറാഴ്ചകളിലും ഡ്രൈഡേ ആചരിക്കണം. വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ആരോഗ്യവകുപ്പിന്റെ സഹായത്തോടെ കൊതുകുകളുടെ ഉറവിട നിർമ്മാർജനം നടത്തും.
സ്ഥിരംസമിതി അധ്യക്ഷരായ ജി. ഉദയകുമാർ, എസ്. ജയൻ, യു. പവിത്ര, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ജോർജ് ഡി. കാട്ടിൽ, സാബു, സന്തോഷ്, കുരുവിള ജോസഫ്, അനീഷ്, നിസാമുദ്ദീൻ, സജീവ് സോമൻ, ബി. ഷൈലജ, ഗിരീഷ്, പുഷ്പാംഗദൻ, സജീവ്, ശ്രീലത, ടോമി, ടെൽസ തോമസ്, സ്റ്റാൻലി, ഗിരിജ തുളസി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.