കൊടുങ്ങല്ലൂർ രൗദ്രതാളത്തിലേക്ക്; നാളെ കാവുതീണ്ടൽ
text_fieldsകൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രസന്നിധിയിൽ ഉറഞ്ഞ് തുള്ളുന്ന കോമരങ്ങൾ
കൊടുങ്ങല്ലൂർ: ഭക്തിലഹരിയിൽ ഒഴുകിയെത്തുന്ന കോമരകൂട്ടങ്ങളും ഭക്തസംഘങ്ങളും നിറഞ്ഞാടാൻ തുടങ്ങിയതോടെ ചരിത്ര നഗരിയായ കൊടങ്ങല്ലൂരിന് രൗദ്രതാളം. ശനിയാഴ്ചയാണ് ചരിത്ര പ്രസിദ്ധമായ കാവുതീണ്ടൽ. വെള്ളിയാഴ്ച സന്ധ്യാവേളയിൽ ശ്രീകുരുംബക്കാവിൽ രേവതി തെളിയും. രേവതി വിളക്ക് ദർശിക്കാൻ ആയിരങ്ങളായിരിക്കും ക്ഷേത്ര സന്നിധിയിലേക്ക് ഇരച്ച് കയറുക. ‘‘രേവതി ഇരച്ചിൽ’’ എന്ന ഈ ഭക്ത മുന്നേറ്റത്തിൽ ശ്രീകുരുംബ ഭഗവതി സന്നിധിയും കാവും ഭക്തി പ്രഹർഷമാകും. ചെമ്പട്ടുടുത്ത് അരമണിയും കാൽചിലമ്പും കിലുക്കി ഉറഞ്ഞ് തുള്ളി കൈയിലേന്തിയ ഉടവാളുകൊണ്ട് നെറ്റിയിൽ ആഞ്ഞുവെട്ടി നിണമൊഴുക്കുന്ന കോമരങ്ങളും മുളന്തണ്ടിൽ താളമിട്ട് ദേവീസ്തുതി പാടുന്ന സംഘങ്ങളും ക്ഷേത്രസന്നിധിയിൽ പ്രകമ്പനം തീർക്കും.
ദാരികാസുരനുമായുള്ള യുദ്ധത്തിൽ ദേവി വിജയിച്ചതിന്റെ അടയാളമാണ് രേവതി വിളക്കെന്നാണ് വിശ്വാസം. വിളക്ക് ദർശിക്കുന്നത് പുണ്യദായകമാണെന്നും കരുതപ്പെടുന്നു. അതുകൊണ്ട് തന്നെ രേവതി വിളക്ക് ദർശിക്കാൻ വലിയതോതിൽ ഭക്തരെത്തും. ഇവരിൽ പലരും കാവുതീണ്ടലും കഴിഞ്ഞായിരിക്കും മടങ്ങുക. ശനിയാഴ്ച വൈകീട്ട് നാലോടെയാകും കൊടുങ്ങല്ലൂർ ഭരണി മഹോത്സവത്തിന്റെ സുപ്രധാന ചടങ്ങായ കാവുതീണ്ടൽ. വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ഏറെ രഹസ്യമായ തൃച്ചന്ദനച്ചാർത്ത് പൂജക്ക് ശേഷമായിരിക്കും കാവുതീണ്ടൽ. ക്ഷേത്രത്തിന്റെ കിഴക്കേ നിലപാട് തറയിൽ ഉപവിഷ്ടനാകുന്ന കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ അനുമതി നൽകുന്നതോടെയാണ് ക്ഷേത്രാങ്കണത്തിലും പരിസരങ്ങളിലും ഭക്തി ലഹരിയിൽ നിറഞ്ഞ് നിൽക്കുന്ന വൻ ജനക്കൂട്ടം കാവുതീണ്ടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

