ഭക്ഷ്യയോഗ്യമല്ലാത്ത ഐസ് മിഠായി വിൽപ്പന വ്യാപകമാവുന്നു
text_fieldsപ്രതീകാത്മക ചിത്രം
കരുനാഗപ്പള്ളി: വേനൽ ആരംഭിച്ചതോടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഐസ് മിഠായി വിൽപ്പന വ്യാപകമായി. സൈക്കിളുകൾ, ഇരുചക്രവാഹനങ്ങൾ, പ്രത്യേകം സജ്ജീകരിച്ച വാഹനങ്ങൾ എന്നിവയിലാണ് ഐസ് മിഠായി വിൽപ്പനക്കാർ ഉൾനാടൻ റോഡുകളിൽ സജീവമായിരിക്കുന്നത്.
മുൻകാലങ്ങളെ അപേക്ഷിച്ച് ഐസ് വിൽപ്പനക്കാരിൽ ഏറിയ ഭാഗവും ഇതരസംസ്ഥാനത്ത് നിന്നുള്ളവരാണ്. ചേരികൾക്ക് സമാനമായ നിലയിൽ വൃത്തി കുറഞ്ഞ സാഹചര്യങ്ങളിൽ വാടകക്ക് കഴിഞ്ഞുവരുന്ന ഇവർ അവരവരുടെ താമസസ്ഥലത്ത് വെച്ച് തയ്യാറാക്കുന്ന ഐസ് മിഠായികൾ തന്നെയാണ് വിൽപ്പനയ്ക്കെത്തിക്കുന്നത്. വേനൽക്കാലത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന മേഖലകളിൽ ഉപയോഗ ശൂന്യമായ മലിന ജലം ഉപയോഗിച്ചാണ് ഇവരിൽ പലരും മിഠായികൾ തയാറാക്കുന്നതെന്ന് പരാതിയുണ്ട്.
ഉയർന്ന അളവിൽ ബാക്ടീരിയ സാന്നിധ്യമുള്ള മലിനജലം കുട്ടികളിൽ ഉദരസംബന്ധമായ പ്രശ്നങ്ങൾ മുതൽ മഞ്ഞപ്പിത്തം വരെയുള്ള രോഗങ്ങൾക്ക് കാരണമാകുമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധർ പറയുന്നത്. ടർട്രോസിൻ, എറൈത്രോസിൻ തുടങ്ങിയ കൃത്രിമ നിറങ്ങൾ ഉപയോഗിച്ചാണ് ഐസ് മിഠായികളെ ആകർഷകമാക്കുന്നത്. ഏറ്റവും ചെറിയ തോതിൽ ഇവ ഉപയോഗിക്കാമെങ്കിലും അവിദഗ്ധർ തയാറാക്കുന്ന ഉൽപ്പന്നങ്ങളിൽ അപകടകരമായ അളവിൽ രാസപദാർഥങ്ങൾ അടങ്ങിയിട്ടുള്ളതായും പരാതികളുണ്ട്.
നീണ്ടകര, ചവറ, തെക്കുംഭാഗം, പന്മന, തേവലക്കര, ആലപ്പാട്, തൊടിയൂർ, തഴവ, കുലശേഖരപുരം തുടങ്ങിയ സ്ഥലങ്ങളിലെ ഉൾനാടൻ മേഖലകളിൽ ഐസ് മിഠായി വിൽപ്പനക്കാരിൽ ഭൂരിഭാഗവും ഹെൽത്ത് കാർഡ് പോലും വാങ്ങിയിട്ടുള്ളവരല്ല. ചില സ്വകാര്യ ലാബുകൾ പരിശോധന നടത്താതെ പണം വാങ്ങി ഹെൽത്ത് കാർഡുകൾ നൽകുന്നതായും പരാതി ഉയർന്നിട്ടുണ്ട് .
ഭക്ഷ്യസുരക്ഷാ വകുപ്പ് ഉൾപ്പടെയുള്ള സർക്കാർ സംവിധാനങ്ങളെ നോക്ക് കുത്തിയാക്കി പ്രാദേശിക തലത്തിൽ നടക്കുന്ന ഗുണനിലവാരമില്ലാത്ത ഐസ് മിഠായി വിൽപ്പന നിയന്ത്രിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

