കരുനാഗപ്പള്ളി കുടിവെള്ള പദ്ധതി നാലുമാസത്തിനകം പൂർത്തീകരിക്കും
text_fieldsകരുനാഗപ്പള്ളി: നഗരസഭയിൽ സമ്പൂർണ കുടിവെള്ളമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ചവറ കോലത്ത് മുക്കിൽ നിന്നും കരുനാഗപ്പള്ളി നഗരസഭ താച്ചയിൽ മുക്കിലുള്ള ടാങ്കിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള പൈപ്പിടുന്ന പ്രവർത്തനങ്ങൾ നാലുമാസത്തിനകം പൂർത്തീകരിക്കാൻ കഴിയുമെന്ന് സി.ആർ. മഹേഷ് എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിൽ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഞാങ്കടവ് കുടിവെള്ള പദ്ധതി യാഥാർഥ്യമാകുന്നതോടെ കൊല്ലം ഭാഗത്തേക്ക് ശാസ്താംകോട്ട ശുദ്ധജല തടാകത്തിൽ നിന്നുള്ള ശുദ്ധജലവിതരണം ആവശ്യമില്ലാതെ ആകും. അതിനാൽ ശാസ്താംകോട്ട നിന്നുള്ള പൈപ്പ് ലൈൻ കോലത്ത്മുക്കിൽ നിന്നും ദേശീയപാത വഴി കരുനാഗപ്പള്ളിയിലെത്തിച്ച് ലാലാജിമുക്ക് വഴി പടിഞ്ഞാറോട്ട് തറയിൽമുക്ക് ചക്കാലമുക്ക് വഴി താച്ചയിൽ മുക്കിലുള്ള ജലസംഭരണ ടാങ്കിൽ എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. ഈ പ്രവൃത്തിക്കായി അമൃത പദ്ധതിയിൽ 17.4 കോടി രൂപയാണ് അനുവദിച്ചിരുന്നത്.
നഗരസഭ അമൃത് പദ്ധതി വിഹിതത്തിൽ നിന്നും 40 ലക്ഷത്തോളം രൂപ ദേശീയപാത വിഭാഗത്തിൽ ലൈസൻസ് ഫീസ് ആയും ഗാരന്റി തുകയായും കെട്ടിവെച്ചു. പൈപ്പ് സ്ഥാപിക്കുന്നതിനായി 14.9 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചു. തുടർന്ന് ടെൻഡർ ചെയ്യുകയും, കരാർ ഏറ്റെടുത്ത വ്യക്തി എഗ്രിമെന്റ് വെയ്ക്കുകയും, ആവശ്യമായ പൈപ്പുൾക്ക് ഓർഡർ നൽകുകയും ചെയ്തിട്ടുണ്ട്. നാലുമാസത്തിനകം ഈ പ്രവർത്തനം പൂർത്തീകരിക്കുകയും തുടർന്ന് ശുദ്ധജലം കരുനാഗപ്പള്ളി നഗരസഭയിലെ വിവിധ പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യുവാനും കഴിയുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഈ പ്രവർത്തി പൂർത്തീകരിച്ച് കഴിഞ്ഞാൽ പൈപ്പ് ലൈനുകൾ സ്ഥാപിച്ച് കുടിവെള്ളം വീടുകളിൽ എത്തിക്കുന്നതിന് ആവശ്യമായ തുക അമൃത് കുടിവെള്ള പദ്ധതിയിൽ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനിച്ചു. രണ്ടാംഘട്ടമായി എല്ലാ വീടുകളിലുംപൈപ്പ് ലൈൻ സ്ഥാപിച്ച് കുടിവെള്ള വിതരണം സമ്പൂർണ്ണമാക്കുകയാണ് ലക്ഷ്യമിടുന്നത്.
കൂടാതെ കരുനാഗപ്പള്ളി നഗരസഭയിലെ ബസ്റ്റാൻഡിനു സമീപത്ത് സ്ഥാപിച്ചിരിക്കുന്ന കുഴൽ കിണറിൽ നിന്നുള്ള ശുദ്ധജല വിതരണം മൂന്നുദിവസത്തിനകം മറ്റ് പ്രവർത്തികൾ പൂർത്തീകരിച്ച് വിതരണം ചെയ്യുമെന്നും ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. സി.ആർ. മഹേഷ് എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ പി. സോമരാജൻ, വൈസ് പേഴ്സൺ ബീന ജോൺസൺ, സെക്രട്ടറി സന്ദീപ്, ജലവിഭവവകുപ്പ്, പൊതുമരാമത്ത് നാഷനൽ ഹൈവേ വിഭാഗം, അമൃത് പദ്ധതി, ജലജീവൻ മിഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

