നികുതിവെട്ടിച്ച് കടത്താൻ ശ്രമിച്ച ഒന്നര കിലോഗ്രാം സ്വർണം പിടികൂടി
text_fieldsനികുതി വെട്ടിച്ചുകടത്താൻ ശ്രമിച്ച സ്വർണാഭരണങ്ങൾ കരുനാഗപ്പള്ളി ജി.എസ്.ടി മൊബൈൽ സ്ക്വാഡ് ടീം പിടികൂടിയേപ്പാൾ
കരുനാഗപ്പള്ളി: തൃശൂരിൽനിന്ന് തിരുവനന്തപുരത്തെ വിവിധ ജ്വല്ലറികളിൽ വിൽപനക്കായി ജി.എസ്.ടി നിയമപ്രകാരമുള്ള രേഖകൾ ഇല്ലാതെ നികുതി വെട്ടിച്ചു കടത്താൻ ശ്രമിച്ച 1481.755 ഗ്രാം സ്വർണാഭരണങ്ങൾ കരുനാഗപ്പള്ളി ജി.എസ്.ടി മൊബൈൽ സ്ക്വാഡ്-3 പിടികൂടി. ജി.എസ്.ടി സെക്ഷൻ 130 പ്രകാരം ആഭരണങ്ങളുടെ മൊത്തവിലയായ 68,02,740 രൂപ സർക്കാറിലേക്ക് അടക്കാൻ നോട്ടീസ് നൽകി. കഴിഞ്ഞ 12നും സമാനമായ രീതിയിൽ കൊണ്ടുവന്ന 743.720 ഗ്രാം സ്വർണാഭരണങ്ങൾ പിടികൂടി 35,09,300 സർക്കാറിലേക്ക് അടക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
നിശ്ചിത തീയതിക്കുള്ളിൽ നികുതിയും പിഴയും അടച്ചില്ലെങ്കിൽ സ്വർണാഭരണങ്ങൾ സർക്കാറിലേക്ക് കണ്ടുകെട്ടുന്ന നിയമമാണ് സെക്ഷൻ 130. ഈ സാമ്പത്തികവർഷം ഇതുവരെ മതിയായ രേഖകൾ ഇല്ലാതെ കൊണ്ടുവന്ന 12.22 കോടി രൂപ വിലയുള്ള 24.593 കിലോഗ്രാം സ്വർണാഭരണങ്ങൾ കരുനാഗപ്പള്ളി ജി.എസ്.ടി മൊബൈൽ സ്ക്വാഡ് പിടികൂടി നികുതിയും പിഴയുമായി 74.08 ലക്ഷം രൂപ സർക്കാറിലേക്ക് അടപ്പിച്ചിട്ടുണ്ട്.
കേരളത്തിൽ ആദ്യമായാണ് രേഖകളില്ലാതെ കൊണ്ടുവന്ന സ്വാർണാഭരണങ്ങൾ പിടികൂടി ജി.എസ്.ടി. സെക്ഷൻ 130 പ്രകാരം ആഭരണത്തിെൻറ വിലക്ക് തുല്യമായ തുക സർക്കാറിലേക്കടക്കാൻ നോട്ടീസ് നൽകുന്നത്. ജി.എസ്.ടി ജോ.കമീഷണർ (ഇൻറലിജൻസ്) സി.ജെ. സാബു, ഡെപ്യൂട്ടി കമീഷണർ(ഇൻറലിജൻസ്) എച്ച്. ഇർഷാദ് എന്നിവരുടെ നിർദേശപ്രകാരം സ്റ്റേറ്റ് ടാക്സ് ഓഫിസർ എസ്. രാജീവിെൻറ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിൽ അസി. സ്റ്റേറ്റ് ടാക്സ് ഓഫിസർമാരായ എ.ആർ. ഷമീംരാജ്, ബി. രാജേഷ്, എസ്. രാജേഷ് കുമാർ, ബി. രാജീവ്, ടി. രതീഷ് , ഇ.ആർ. സോനാജി, പി. രഞ്ജിനി, പി. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.