വ്യാജ ആധാർ നിർമിച്ച് മുക്കുപണ്ടം പണയംവെച്ച മൂന്നുപേർകൂടി പിടിയിൽ
text_fieldsകടയ്ക്കൽ: ചിതറയിൽ വ്യാജ ആധാർ കാർഡുണ്ടാക്കി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽനിന്നും മുക്കുപണ്ടം പണയംവെച്ച് 30 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ മുഖ്യപ്രതികളായ യുവതിയും ആൺസുഹൃത്തും മറ്റൊരു യുവാവും അറസ്റ്റിൽ. തിരുവനന്തപുരം ബാലരാമപുരം ഇടക്കോണം പണയിൽ വീട്ടിൽ രമ്യ (27), ആൺ സുഹൃത്ത് ചിറയിൻകീഴ് സരള ഭവനിൽ ഗോൾഡൻ സജിത്ത് എന്നറിയപ്പെടുന്ന സജിത്ത് (30), കണ്ണനല്ലൂർ സ്വദേശി ഷമീർ എന്നിവരാണ് പിടിയിലായത്. നിരവധി പൊലീസ് സ്റ്റേഷനുകളിൽ മുക്കുപണ്ടം തട്ടിപ്പ് കേസുകളിൽ പ്രതികളായവരാണ് അറസ്റ്റിലായതെന്ന് ചിതറ പൊലീസ് പറഞ്ഞു. മറ്റൊരു പ്രതി അൽത്താഫ് നേരത്തെ പിടിയിലായിരുന്നു.
ജനുവരിയിലാണ് മുക്കുപണ്ടം തട്ടിപ്പ് കേസിൽ അട്ടക്കുളങ്ങര ജയിലിൽനിന്ന് രമ്യ പുറത്തിറങ്ങിയത്. ഇതിനുശേഷമാണ് ചിതറയിലും കടയ്ക്കലിലും ഉൾപ്പെടെ നാലോളം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയപ്പെടുത്തി 30 ലക്ഷത്തോളം രൂപ സംഘം തട്ടിയത്. തട്ടിപ്പ് നടത്തുന്നതിന് മുമ്പ് സ്വകാര്യ പണമിടപാട് സ്ഥാപനം സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്തുകയും ആ പ്രദേശത്തെ മേൽവിലാസത്തിൽ വ്യാജ ആധാർ കാർഡ് നിർമിക്കുകയാണ് സംഘം ചെയ്യുന്നത്.
തുടർന് രമ്യ വളരെ പരിചയത്തോടുകൂടി സ്ഥാപനത്തിലെത്തി തട്ടിപ്പ് നടത്തുന്നതാണ് രീതി. കഴിഞ്ഞ മാർച്ച് നാല് മുതൽ മേയ് 13 വരെ വിവിധ ദിവസങ്ങളിലായി ചിതറയിലെ സ്വകാര്യ സ്ഥാപനത്തിലെത്തിയാണ് പ്രതികൾ 30 ലക്ഷത്തോളം രൂപക്ക് പണയം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

