കെ.എസ്.ആർ.ടി.സി ബസിൽ നിന്നും കഞ്ചാവ്: അന്വേഷണം എങ്ങുമെത്തിയില്ല
text_fieldsപ്രതീകാത്മക ചിത്രം
പത്തനാപുരം: ഡിപ്പോയിലെ സ്വിഫ്റ്റ് എ.സി പ്രീമിയം ബസിൽനിന്നും രണ്ടുകിലോ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വഴിമുട്ടുന്നു. വ്യാഴാഴ്ചയാണ് ബസിലെ ലഗേജ് ബോക്സിൽ ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ട ട്രോളിബാഗിൽ നിന്നും രണ്ട് കിലോ കഞ്ചാവ് കണ്ടെത്തിയത്.
കെ.എസ്.ആർ.ടി.സി ഡ്രൈവർ വിവരം സ്റ്റേഷൻ മാസ്റ്ററെ അറിയിക്കുകയും പൊലീസ് എത്തി കഞ്ചാവ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.പൊലീസ് നടപടി പൂർത്തിയാക്കി കഞ്ചാവ് കസ്റ്റഡിയിലെടുക്കുന്ന സമയം ഓഫിസിൽ നിന്നും എ.ടി.ഒ മാറിനിന്നത് ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്.
ഈ സമയം തന്നെ കഞ്ചാവ് പിടിച്ചെടുത്ത ബസിലെ ഡ്രൈവർ സീറ്റിന്റെ ഭാഗത്തുനിന്ന് മറ്റൊരു ബാഗ് ജീവനക്കാരുടെ സഹായത്തോടെ കടത്തിയെന്നും ആക്ഷേപം ഉണ്ട്.ഡിപ്പോയിലെ ഗാരേജിന് സമീപത്തുനിന്നും ഒരു ബാഗ് മാർക്കറ്റ് ഭാഗത്തേക്ക് എറിഞ്ഞത് രണ്ട് പേർ ബൈക്കിൽ കൊണ്ടുപോകുന്നത് കണ്ടതായി കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജെ.എൽ. നസീർ പറഞ്ഞു.
കഞ്ചാവ് കടത്തലിന്റെ 'ഹബായി' പത്തനാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോ മാറുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് പലയിടത്തും വിശ്വസ്തരായ ഡ്രൈവർമാരെയും കണ്ടക്ടർമാരെയും ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി ബസുകളിൽ കഞ്ചാവ് കടത്ത് നടക്കുന്നതായി സൂചനയുണ്ട്.
ഇതിനിടെയാണ് പത്തനാപുരം ഡിപ്പോയിലെ ബസിൽ നിന്നും കഞ്ചാവ് കണ്ടെടുത്തതും സംഭവത്തിൽ മനഃപൂർവം അന്വേഷണം വൈകിപ്പിക്കുന്നുവെന്ന് ആക്ഷേപവും ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

