ഉഷ്ണകാലം: മൃഗങ്ങൾക്കും വേണം അതി ജാഗ്രത
text_fieldsകൊല്ലം: വേനല്‍ച്ചൂട് ഉയരവെ മനുഷ്യന് മാത്രമല്ല വീട്ടിൽ വളർത്തുന്ന അരുമമൃഗങ്ങളിലും സൂര്യാതപമുൾപ്പെടെ ഉണ്ടാകാനുള്ള സാധ്യത മുന്നിൽകണ്ട് ജാഗ്രത മുന്നറിയിപ്പ്. കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ നിര്‍ദേശം. പകല്‍ 11നും ഉച്ചക്കും മൂന്നിനും മധ്യേ തുറസായ സ്ഥലങ്ങളില്‍ ഉരുക്കളെ മേയാന്‍ വിടരുത്. പശുക്കളെ പാടത്ത് കെട്ടിയിടരുത്. ആസ്ബസ്റ്റോസ്-തകരഷീറ്റ് കൂടാരങ്ങളില്‍നിന്ന് മാറ്റണം, മരത്തണലില്‍ കെട്ടിയിടാം. തൊഴുത്തില്‍ ഫാനുകളിടണം. തെങ്ങോല, ടാര്‍പോളിന്‍ എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ച് മേല്‍ക്കൂരക്ക് കീഴെ സീലിങ് ഒരുക്കി ചൂട് നിയന്ത്രിക്കാം. അരമണിക്കൂര്‍ ഇടവേളയില്‍ പശുക്കളെ നനക്കാം.
വാഹനത്തിലെ ദീര്‍ഘദൂരയാത്രകള്‍ രാവിലെയും വൈകീട്ടുമായി ക്രമീകരിക്കണം. തൊഴുത്തില്‍ എപ്പോഴും തണുത്ത കുടിവെള്ളം ലഭ്യമാക്കണം. നിലവാരമുള്ള കാലിത്തീറ്റ നല്‍കണം, ധാതുലവണമിശ്രിതങ്ങള്‍ ചേര്‍ക്കാം. വളര്‍ത്തുകോഴികള്‍ക്കായി പലതവണ ചകിരിച്ചോര്‍തറവിരി ഇളക്കിയിടണം. മേല്‍ക്കൂര വെള്ളത്താല്‍ തണുപ്പിക്കണം.
വളര്‍ത്തുനായ്ക്കള്‍ക്കും അലങ്കാരപൂച്ചകള്‍ക്കും തണുത്ത കുടിവെള്ളം എപ്പോഴും ലഭ്യമാക്കണം. നായ്ക്കൂടുകള്‍ക്ക് മുകളില്‍ തണല്‍വലകള്‍ വിരിക്കാം. തീറ്റ പലതവണകളായി നല്‍കണം. കൂട്ടില്‍ ഫാന്‍ നിര്‍ബന്ധം. ദിവസവും ദേഹം ബ്രഷ് ചെയ്യണം. നായ്ക്കളെയും പൂച്ചകളെയും കാറിനുള്ളിലോ മുറിക്കുള്ളിലോ അടച്ചിടരുത്. സൂര്യാതപമേറ്റാല്‍ നായ്ക്കളെ തണലിടങ്ങളിലേക്ക് മാറ്റി തണുത്ത വെള്ളത്തിൽ മുക്കിയ ടവല്‍ പുതപ്പിക്കണം.
ജലചൂഷണം വേണ്ട, നടപടി വരും
കൊല്ലം: വേനൽക്കാലത്ത് ജലക്ഷാമം രൂക്ഷമാകവേ ശുദ്ധജല സ്രോതസ്സുകളില്‍നിന്ന് ജലചൂഷണം നടത്തിയാൽ കർശന നടപടി. ജില്ലയില്‍ ഉഷ്ണകാല പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും ഫലപ്രദമായി നടപ്പാക്കുന്നത് വിലയിരുത്താന്‍ ചേര്‍ന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ കലക്ടര്‍ എന്‍. ദേവിദാസാണ് ഇക്കാര്യം അറിയിച്ചത്. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ജലലഭ്യത ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കാൻ കലക്ടർ നിര്‍ദേശം നല്‍കി. കുടിവെള്ളവിതരണത്തിനായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് തനത്/പ്ലാന്‍ ഫണ്ടില്‍നിന്ന് തുക വിനിയോഗിക്കാം.
ഗുണനിലവാരം ഉറപ്പാക്കി കുടിവെള്ളം വിതരണം ഉറപ്പാക്കണം. കെ.ഐ.പിയുടെ ഭാഗമായുള്ള ഇടതുകര കനാല്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ജലവിതരണം ഉടന്‍ പുനരാരംഭിക്കും. നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ഉയര്‍ന്ന താപനിലയുടെ പശ്ചാത്തലത്തില്‍ തദ്ദേശസ്ഥാപനപരിധിയിലുള്ള മാലിന്യനിക്ഷേപകേന്ദ്രങ്ങളുടെ അഗ്നിസുരക്ഷാ ഓഡിറ്റ് പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണം. മാലിന്യസംഭരണ കേന്ദ്രങ്ങള്‍, ലെഗസി ഡംപ് സൈറ്റുകള്‍ എന്നിവിടങ്ങളില്‍ ഫയര്‍ ഓഡിറ്റ് 25നകം പൂര്‍ത്തിയാക്കണം.
വനമേഖല, വലിയ തോട്ടങ്ങള്‍, പറമ്പുകള്‍, മൈതാനങ്ങള്‍ എന്നിവിടങ്ങളില്‍ തീ പടരാതിരിക്കാന്‍ ഫയര്‍ ബ്രേക്കുകള്‍, ഫയര്‍ ലൈനുകള്‍ തുടങ്ങിയവ സ്ഥാപിച്ചിട്ടുണ്ട്. വാച്ചര്‍മാര്‍, റേഞ്ച് ഓഫിസര്‍മാര്‍, ആര്‍.ആര്‍.ടി ഉള്‍പ്പെടുത്തുന്ന ക്വിക്ക് റെസ്‌പോണ്‍സ് ടീമും സജ്ജമാണ്. മനുഷ്യ-വന്യജീവി സംഘര്‍ഷം നിയന്ത്രിക്കുന്നതിന് സൗരവേലികള്‍ സ്ഥാപിക്കല്‍, വനമേഖലകളിലെ ജലസ്രോതസ്സുകള്‍ വൃത്തിയാക്കല്‍, പുതിയ ചെക്ക്ഡാം നിര്‍മാണം എന്നിവ നടപ്പാക്കി. പ്ലാന്റേഷനുകളിലും മറ്റ് കൃഷിത്തോട്ടങ്ങളിലും തീപിടിത്തം തടയാനും സംവിധാനമായി.
വെയിലത്ത് ജോലിചെയ്യുന്നവരുടെ മേയ് 20 വരെ പുനഃക്രമീകരിച്ച തൊഴില്‍സമയം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് തൊഴിലുടമകളും തൊഴില്‍വകുപ്പും ഉറപ്പുവരുത്തണം. ഉച്ചക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമവേളയാണ്. ജോലിസമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയുള്ള സമയത്ത് എട്ട് മണിക്കൂറായി നിജപ്പെടുത്തണം. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലിചെയ്യുന്നവര്‍ രാവിലെയുള്ള ഷിഫ്റ്റ് ഉച്ചക്ക് 12ന് അവസാനിക്കുന്ന തരത്തിലും വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന രീതിയിലും പുനഃക്രമീകരിക്കണം. വിവിധ തൊഴില്‍മേഖലകള്‍ കേന്ദ്രീകരിച്ച് ലേബര്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തും. വീഴ്ചവരുത്തുന്ന തൊഴിലുടമകള്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കും.
ഉത്സവ എഴുന്നള്ളത്തിന് കൊണ്ടുവരുന്ന ആനകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം. എഴുന്നള്ളിപ്പ് സ്ഥലങ്ങളില്‍ ആള്‍ക്കൂട്ട നിയന്ത്രണ സംവിധാനങ്ങള്‍ കമ്മിറ്റിക്കാര്‍/ സംഘാടകര്‍ പൊലീസ് നിര്‍ദേശങ്ങള്‍ക്കനുസൃതമായി ഏര്‍പ്പെടുത്തണം. വെടിമരുന്ന്/പടക്കങ്ങള്‍ എന്നിവയുടെ അനധികൃതമായ കടത്ത് കണ്ടെത്തുന്നതിന് കര്‍ശന പരിശോധന നടത്തും. ഉത്സവപ്പറമ്പുകളില്‍ എത്തിക്കുന്ന കുടിവെള്ളം, മറ്റ് ഭക്ഷ്യവസ്തുക്കള്‍ പരിശോധനക്ക് വിധേയമാക്കും. ശീതളപാനീയങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, തട്ടുകടകള്‍, വഴിയോര കച്ചവടങ്ങള്‍, ബീച്ച് എന്നിവിടങ്ങളിലും പരിശോധന കര്‍ശനമാക്കും.
പരവൂര്‍, പൊഴിക്കര തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും ലൈഫ്ഗാര്‍ഡുമാരെ കൂടുതല്‍ നിയോഗിക്കാനും നടപടി സ്വീകരിക്കും. ജില്ല ദുരന്തനിവാരണ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് രമേശ് മാധവന്‍, ഹസാര്‍ഡ് അനലിസ്റ്റ് പ്രേംപ്രകാശ് എന്നിവർ പങ്കെടുത്തു. `
ശ്രദ്ധിക്കാം അറിയിക്കാം
- ജലസ്രോതസുകളില്‍ നിന്നും അനധികൃതമായ ജലചൂഷണം, മലിനമാക്കല്‍ ശ്രദ്ധയിൽപെട്ടാല്‍- 9400987680
- ജോലിസമയക്രമത്തിൽ ചട്ടലംഘനം ശ്രദ്ധയിൽപെട്ടാല്‍
ജില്ല ലേബര്‍ ഓഫിസര്‍- 0474 2794820, അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ ഒന്നാം സര്‍ക്കിള്‍ - 8547655361, അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ രണ്ടാം സര്‍ക്കിള്‍ - 8547655362, അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ കുണ്ടറ - 8547655363, അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ കൊട്ടാരക്കര - 8547655364, അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ പുനലൂര്‍ - 8547655367, അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ ശാസ്താംകോട്ട - 8547655368, അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ കരുനാഗപ്പള്ളി - 8547655369, അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ പരവൂര്‍ - 8547655371, അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ ചടയമംഗലം - 8547655372
പൂർണ സജ്ജം
സാഹചര്യം നേരിടാന്‍ എല്ലാ മൃഗാശുപത്രികളും സജ്ജമാക്കി. മരുന്നുകളും ജീവന്‍രക്ഷാമരുന്നുകളും ശേഖരിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ ഹീറ്റ് ആക്ഷന്‍ പ്ലാനാക്കി കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കി. താപനില നിശ്ചിതപരിധിക്ക് മുകളില്‍ഉയരുന്ന ഘട്ടങ്ങളില്‍, എസ്.എം.എസ് വഴി കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കും. ഡോ. ഡി. ഷൈന്‍കുമാര്‍ -ജില്ല മൃഗസംരക്ഷണ ഓഫിസര്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

